ബീഹാറിലെ ഷെർഗട്ടിയിലുള്ള എസ്എംഎസ്ജി കോളേജിന് മുൻപിൽ കഴിഞ്ഞദിവസം അരങ്ങേറിയ ദൃശ്യങ്ങൾ അക്ഷരാർഥത്തിൽ കാഴ്ചക്കാരെ ഞെട്ടിക്കുന്നതായിരുന്നു.
കല്യാണപ്പന്തലിലെ ആഘോഷങ്ങൾക്കിടയിൽ നിന്നും നേരെ 10 -ാം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനായി എത്തിയ നവവധുവാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
പൂക്കളാൽ അലങ്കരിച്ച കാറിൽ നിന്നും ചുവന്ന പട്ടുസാരിയും സ്വർണാഭരണങ്ങളും ധരിച്ച്, തലയിലൂടെ മൂടുപടമിട്ട് കൈയ്യിൽ പരീക്ഷാ അഡ്മിറ്റ് കാർഡുമായി ആ പെൺകുട്ടി പുറത്തിറങ്ങിയപ്പോൾ അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും സഹപാഠികളും ഒരുപോലെ അത്ഭുതപ്പെട്ടു.
പരമ്പരാഗത വസ്ത്രം ധരിച്ച വരനും കാറിന്റെ മുൻസീറ്റിൽ ഉണ്ടായിരുന്നു. വിദ്യാഭ്യാസത്തോടുള്ള ഈ പെൺകുട്ടിയുടെ അമിതമായ താല്പര്യത്തെ ചിലർ പ്രശംസിക്കുന്നുണ്ടെങ്കിലും, ഈ സംഭവം വലിയൊരു വിഭാഗം ആളുകൾക്കിടയിൽ കടുത്ത പ്രതിഷേധത്തിനും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.
10 -ാം ക്ലാസ് പരീക്ഷ എഴുതുന്ന ഒരു വിദ്യാർഥിനിയുടെ വിവാഹം നടന്നു എന്നത് നിയമപരമായ വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.
രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച കർശനമായ നിയമങ്ങൾ നിലനിൽക്കെ, പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു വിട്ടതിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ പ്രതികരണങ്ങളാണ് വരുന്നത്.
മാതാപിതാക്കൾക്കും വരനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇത് ആഘോഷിക്കപ്പെടേണ്ട ഒന്നല്ല മറിച്ച് ഗൗരവമായി കാണേണ്ട കുറ്റകൃത്യമാണെന്നും പലരും അഭിപ്രായപ്പെടുന്നു. സമാനമായ മറ്റൊരു സംഭവം 2025 ഏപ്രിലിലും ബീഹാറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
അന്ന് വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം പരീക്ഷാ ഹാളിലെത്തിയ യുവതിയെ സമൂഹം അഭിനന്ദനങ്ങളാൽ മൂടിയെങ്കിലും, ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ പെൺകുട്ടിയുടെ പ്രായം കണക്കിലെടുത്ത് വിപരീതഫലമാണ് ഉണ്ടാക്കുന്നത്.
പരീക്ഷാ ഹാളിന് മുന്നിൽ സിആർപിഎഫ് ഉദ്യോഗസ്ഥർ കാർ പരിശോധിക്കുന്നതും കുട്ടി പരീക്ഷാ കേന്ദ്രത്തിലേക്ക് നടന്നുപോകുന്നതുമായ വീഡിയോ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വധുവിന്റെയും വരനെയും പ്രായം പരിശോധിക്കണമെന്നും ഈ സംഭവത്തിൽ പോലീസിന്റെ ഇടപെടൽ അനിവാര്യമാണെന്നും കാണിച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.
വിദ്യാഭ്യാസം തുടരാനുള്ള അവളുടെ ആഗ്രഹം നല്ലതാണെങ്കിലും ഈ ചൊറുപ്രായത്തിലുള്ള വിവാഹം പെൺകുട്ടിയുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന വാദമാണ് ഇപ്പോൾ ശക്തമാകുന്നത്.