ലക്നോ: ഉത്തർപ്രദേശിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നവജാത ശിശു തീപിടിച്ച് വെന്തുമരിച്ചു. കാൺപുരിലെ ബ്രഹ്മ് നഗറിലുള്ള രാജാ നഴ്സിംഗ് ഹോമിലാണ് സംഭവം.
ജനിച്ചയുടൻ തന്നെ കുഞ്ഞിനെ എൻഐസിയുിലെ വാമറിനുള്ളിൽ കിടത്തിയിരുന്നു. ഇതിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപിടിത്തത്തിൽ ഗുരുതര പൊള്ളലേറ്റ കുഞ്ഞ് മരിക്കുകയായിരുന്നു.
കാൺപൂരിലെ ബക്കർഗഞ്ച് നിവാസികളായ അരുൺ നിഷാദ് -ബിട്ടു ദമ്പതികളുടെ ആദ്യത്തെ കുട്ടിയാണ് മരിച്ചത്. പ്രസവം നടന്നതായും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചിരുന്നു.
എന്നാൽ, ആശുപത്രി അധികൃതർ സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്ന് കുടുംബം ആരോപിച്ചു. സംഭവം നടന്ന് അഞ്ച് മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിനെ കാണണമെന്ന് പിതാവ് ആവശ്യപ്പെട്ടപ്പോഴാണ് വിഷയത്തെക്കുറിച്ച് അറിയിച്ചത്.
കുഞ്ഞിന്റെ മരണവാർത്ത അറിഞ്ഞ് ബന്ധുക്കളും പ്രദേശവാസികളും ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. ആശുപത്രിക്ക് നേരെ ആക്രമണവുമുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
സംഭവത്തിൽ ആശുപത്രി അധികൃതർ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. മൂന്നംഗ അന്വേഷണ സംഘത്തെ രൂപീകരിച്ച് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.