തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് മാറ്റിവച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളിലെ ഫലമാണ് ഇന്ന് പുറത്തുവരുന്നത്.
വോട്ടെണ്ണൽ ഇന്ന് രാവിലെ പത്തിന് ആരംഭിക്കും. മൂന്നിടത്തുമായി ശരാശരി 67.2 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. മൂന്നിടത്തും ഇന്ന് ഉച്ചയോടെ വിജയചിത്രം തെളിയും.
വിഴിഞ്ഞത്ത് സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽ മരിച്ചതോടെയാണ് വോട്ടെടുപ്പ് നീണ്ടുപോയത്. ഒൻപത് സ്ഥാനാർഥികൾ മാറ്റുരയ്ക്കുന്ന വിഴിഞ്ഞത്ത് 13,307 വോട്ടർമാരാണുള്ളത്. ബിജെപിയുടെ സർവശക്തിപുരം ബിനുവും എൽഡിഎഫിന്റെ എൻ. നൗഷാദും യുഡിഎഫിന്റെ മുൻ കൗൺസിലർ കെ.എച്ച്. സുധീർ ഖാനുമാണ് പ്രമുഖ സ്ഥാനാർഥികൾ.
നിലവിൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളുമായി ഭരണം നടത്തുന്ന ബിജെപിക്ക്, വിഴിഞ്ഞത്ത് വിജയിച്ചാൽ കേവല ഭൂരിപക്ഷമെന്ന 51ലേക്ക് എത്താനാകും.
മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിംപാടം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വട്ടത്ത് ഹസീനയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അതേസമയം, എറണാകുളം പാമ്പാക്കുടയിലെ ഓണക്കൂർ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി സി.എസ്. ബാബുവിന്റെ മരണത്തെത്തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.