Kerala
തിരുവനന്തപുരം: കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ ഒന്നാം സീസണിൽ സപ്ലൈകോ വഴി സംഭരിച്ച മുഴുവൻ നെല്ലിനും കിലോഗ്രാമിന് 30 രൂപ വീതം നൽകാൻ മന്ത്രിസഭാ തീരുമാനം. 2025 ഒക്ടോബർ 20 മുതൽ സംഭരിച്ച നെല്ലിനാണ് മുൻകാല പ്രാബല്യത്തോടെ ഉയർന്ന വില നൽകുക.
നേരത്തേ നവംബർ ഒന്നു മുതൽ സപ്ലൈകോ വഴി സംഭരിച്ച നെല്ലിന് കിലോയ്ക്ക് 30 രൂപ വീതം നൽകാനായിരുന്നു തീരുമാനം. ഇങ്ങനെ നെല്ല് സംഭരിച്ചാൽ 2025- 26 ലെ ഒന്നാം സീസണിൽ സപ്ലൈകോ വഴി സംഭരിക്കുന്ന നെല്ലിന് കർഷകർക്ക് രണ്ടു തരം വില നൽകേണ്ടി വരുമെന്ന വിമർശനം ഉയർന്നു.
നവംബർ ഒന്നിന് മുൻപ് സംഭരിച്ച നെല്ലിന് കുറഞ്ഞ താങ്ങുവിലയും ശേഷം സംഭരിച്ച നെല്ലിന് ഉയർന്ന താങ്ങുവിലയും നൽകേണ്ട സാഹചര്യം വരും. ഇതു മറികടക്കാനാണ് ഒക്ടോബർ 20 മുതൽ മുൻകാല പ്രാബല്യം നൽകി ഭേദഗതി വരുത്തിയത്.
National
ഹൈദരാബാദ്: മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെ തെലുങ്കാന മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള നീക്കം തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ പച്ചയായ ലംഘനമാണെന്നാരോപിച്ച് ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ സമീപിച്ചു.
തെരഞ്ഞെടുപ്പുചട്ടം നഗരത്തിന് മൊത്തമായി ബാധകമല്ലെങ്കിലും, അസ്ഹറുദ്ദീനെ ഉൾപ്പെടുത്താനുള്ള ശ്രമം ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമെന്നും ബിജെപി പറയുന്നു.
തെരഞ്ഞെടുപ്പിൽ ഒരു വിഭാഗം വോട്ടർമാരെ സ്വാധീനിക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെന്നും ബിജെപി ആരോപിക്കുന്നു. അസ്ഹറുദ്ദീൻ മന്ത്രിയാകുമെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നതാണെങ്കിലും സർക്കാരോ കോൺഗ്രസ് പാർട്ടിയോ അസ്ഹറുദ്ദീനോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
Kerala
ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ കടുത്ത നിലപാടുമായി സിപിഐ. ചൊവ്വാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ നടന്ന കൂടിക്കാഴ്ച സമവായമാകാത്ത സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗത്തിൽ നിന്നും സിപിഐയുടെ നാല് മന്ത്രിമാർ പങ്കെടുക്കില്ല എന്ന കടുത്ത നിലപാട് സ്വീകരിച്ചത്.
ആലപ്പുഴ ഗസ്റ്റ്ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഒരു മണിക്കൂർ ഇരുവരും ചർച്ച നടത്തി. ബിനോയ് വിശ്വവുമായുള്ള ചർച്ചയ്ക്കു പിന്നാലെ സിപിഐയുടെ മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ എന്നിവരും മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.