വത്തിക്കാൻ സിറ്റി: സാർവത്രികസഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടശേഷം ഇതാദ്യമായി ലെയോ പതിനാലാമൻ മാർപാപ്പ വിളിച്ചുചേർത്തിരിക്കുന്ന കർദിനാൾമാരുടെ സമ്മേളനം ജനുവരി ഏഴ്, എട്ട് തീയതികളിൽ നടക്കും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം കൂട്ടായ്മ, സാഹോദര്യം, ധ്യാനം, പങ്കിടൽ, പ്രാർഥന എന്നിവയ്ക്കായി നീക്കിവച്ചിരിക്കുന്നുവെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
സാർവത്രികസഭയുടെ ഭരണത്തിൽ തന്റെ ഉന്നതവും ഭാരിച്ചതുമായ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ മാർപാപ്പയ്ക്ക് പിന്തുണയും ഉപദേശവും നൽകാനും സമ്മേളനം ഉപകരിക്കുമെന്ന് പ്രത്യാശിക്കുന്നതായും വത്തിക്കാൻ പ്രസ് ഓഫീസ് വ്യക്തമാക്കി.