വിജ്ഞാനാധിഷ്ഠിത വികസനത്തിന്റെ നവകേരളത്തിലേക്കുള്ള ചുവടുവയ്പുകളുമായി നാം ഒരു പുതിയ വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. സമൃദ്ധിയുടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ വെളിച്ചം വീശുന്ന കാലമാണിത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കേരളം സാക്ഷ്യം വഹിക്കുന്നത് വലിയ മാറ്റങ്ങൾക്കാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നേതൃത്വത്തിൽ വികസനത്തിന്റെയും സാമൂഹ്യസുരക്ഷയുടെയും ഉൾപ്പെടെ എല്ലാ രംഗത്തും ലോകശ്രദ്ധ ആകർഷിക്കുന്ന ‘കേരള മാതൃക’ നാം സൃഷ്ടിച്ചു.
ജനങ്ങളുടെ ജീവിതഭാരം ലഘൂകരിക്കുക എന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിന്റെ ഭാഗമായാണ് സാമൂഹ്യസുരക്ഷാരംഗത്ത് ഗൗരവമായ ഇടപെടലുകൾ സർക്കാർ നടത്തിവരുന്നത്. സാമൂഹ്യസുരക്ഷാപെൻഷനുകൾ 2,000 രൂപയായി വർധിപ്പിച്ചത് പാവപ്പെട്ടവനോടുള്ള ഈ സർക്കാരിന്റെ കരുതലിന്റെ തെളിവാണ്. 64 ലക്ഷത്തോളം പേർക്കാണ് ഇന്ന് കൃത്യമായി പെൻഷൻ എത്തിക്കുന്നത്. ഇതിനു പുറമെ, മറ്റ് വരുമാന മാർഗങ്ങളില്ലാത്ത വീട്ടമ്മമാർക്ക് പെൻഷൻ ഉറപ്പാക്കാനുള്ള വിപ്ലവകരമായ തീരുമാനം സ്ത്രീശക്തീകരണ രംഗത്തെ സുപ്രധാന നാഴികക്കല്ലാണ്.
നാടിന്റെ ആരോഗ്യ-ശുചിത്വ പ്രവർത്തനങ്ങളിൽ രാപകൽ പണിയെടുക്കുന്ന ആശാ വർക്കർമാർ അടക്കമുള്ള സ്കീം വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചത് അവരുടെ അധ്വാനത്തിന് നൽകുന്ന അംഗീകാരമാണ്. ഒരു വശത്ത് കേന്ദ്രസർക്കാർ ജനക്ഷേമ പദ്ധതികളിൽനിന്ന് പിന്മാറുമ്പോൾ, മറുവശത്ത് സാധാരണക്കാരെ ചേർത്തുപിടിക്കുന്ന ഈ ജനപക്ഷ ബദലാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്; അതും വികസനത്തിൽ മുന്നേറ്റം സൃഷ്ടിച്ചുകൊണ്ടുതന്നെ.
കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിനുതന്നെ അദ്ഭുതമാണ്. ആർദ്രം മിഷനിലൂടെ നമ്മുടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. ഏറ്റവും ആധുനികമായ ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാരന് സൗജന്യമായി സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ നമ്മുടെ സർക്കാർ വിദ്യാലയങ്ങൾ ഹൈടെക് ആയി മാറി. പൊതുവിദ്യാലയങ്ങളിൽനിന്ന് കൊഴിഞ്ഞുപോയ കുട്ടികൾ തിരികെയെത്തുന്ന കാഴ്ചയാണ് നാം കണ്ടത്. പഠനത്തോടൊപ്പം ഇന്റേൺഷിപ്പും പ്രായോഗിക പരിശീലനവും നൽകുന്നതിലൂടെ നമ്മുടെ യുവതയെ ലോകത്തെവിടെയും മത്സരിക്കാൻ പ്രാപ്തരാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
ഒരുകാലത്ത് തകർച്ചയുടെ വക്കിലായിരുന്ന കെഎസ്ആർടിസിയെ ശാസ്ത്രീയമായ പരിഷ്കാരങ്ങളിലൂടെ ലാഭത്തിലേക്കും ജനപ്രീതിയിലേക്കും നയിക്കാൻ ഈ സർക്കാരിനു സാധിച്ചു.
കേരളം കൈവരിച്ച ഏറ്റവും വലിയ നേട്ടമാണ് അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പദവി. സ്വന്തമായി ശബ്ദിക്കാൻ പോലും കഴിയാതെ സമൂഹത്തിന്റെ അരികുകളിലേക്ക് തള്ളപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ നമുക്കു സാധിച്ചു.
പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബായി കേരളം മാറുകയാണ്. ‘നിക്ഷേപസൗഹൃദ കേരളം’ എന്നത് കേവലം ഒരു മുദ്രാവാക്യമല്ല; മറിച്ച്, പ്രായോഗികമായ യാഥാർഥ്യമാണ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ കേരളം കൈവരിച്ച മുന്നേറ്റം രാജ്യത്തിനുതന്നെ മാതൃകയാണ്. വ്യവസായ കുതിപ്പിന് കരുത്തു പകരുന്നത് കേരളത്തിലെ മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ്. ലോകത്തിലെതന്നെ മികച്ച സ്റ്റാർട്ടപ്പ് കേന്ദ്രങ്ങളിലൊന്നായി കേരളം ഇന്നു മാറിയിരിക്കുന്നു.
കേരളത്തെ സാമ്പത്തികമായി തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ഭരണഘടനാപരമായി ലഭിക്കേണ്ട സഹായങ്ങൾ വെട്ടിക്കുറച്ചും വായ്പാപരിധിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. എന്നിട്ടും കേരളം തകരാതെ പിടിച്ചുനിൽക്കുന്നു. തനത് വരുമാനം വർധിപ്പിക്കുന്നു.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥ പതിനഞ്ച് വർഷംകൊണ്ട് മൂന്നര മടങ്ങ് വളർന്നിരിക്കുന്നു. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം 2011-12ലെ 3.64 ലക്ഷം കോടി രൂപയിൽനിന്ന് 2024-25ൽ 12.49 ലക്ഷം കോടി രൂപയായാണ് വളർന്നിരിക്കുന്നത്.
കേരളത്തിന്റെ കടം കുറയുകയാണെന്നും രാജ്യത്തെ സംസ്ഥാനങ്ങളിൽ കടത്തിന്റെ കണക്കിൽ പതിനഞ്ചാം സ്ഥാനത്ത് മാത്രമാണ് കേരളം എന്നുമുള്ള രേഖകളും കേന്ദ്രസർക്കാർതന്നെ ഔദ്യോഗികമായി പുറത്തുവിട്ടു. സംസ്ഥാനങ്ങളുടെ പ്രതിശീർഷ വരുമാനത്തിന്റെ കണക്കിൽ പതിനൊന്നാം സ്ഥാനത്തു നിന്ന് ഏഴാം സ്ഥാനത്തേക്ക് കേരളം ഉയർന്നതു സംബന്ധിച്ച വാർത്തകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നു.
എല്ലാവർക്കും വീട് എന്ന ലക്ഷ്യം ലൈഫ് മിഷനിലൂടെ നാം സാക്ഷാത്കരിക്കുകയാണ്. ഇതുവരെ നാലേമുക്കാൽ ലക്ഷത്തോളം കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകൾ ലഭിച്ചു. കേന്ദ്രവിഹിതം തുലോം കുറവായിരുന്നിട്ടും സംസ്ഥാന സർക്കാർ തന്നെ മുൻകൈയെടുത്ത് പാവപ്പെട്ടവന്റെ സ്വപ്നം യാഥാർഥ്യമാക്കി.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ അതിജീവിതർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൽ 200 വീടുകളുടെ കോൺക്രീറ്റ് പൂർത്തിയായി. കൽപ്പറ്റ നഗരത്തിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ മുഴുവൻ ഗുണഭോക്തൃ കുടുംബങ്ങൾക്കുമുള്ള വീടുകളുടെ കോൺക്രീറ്റ് ജനുവരി 15നു മുമ്പ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അധികാരത്തിനുവേണ്ടി വർഗീയശക്തികളുമായി സന്ധി ചെയ്യുന്ന അവസരവാദ രാഷ്ട്രീയത്തിനല്ല; മറിച്ച്, എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന ജനപക്ഷ ബദലിനാണ് ഈ കാലഘട്ടത്തിൽ പ്രസക്തി. ഇതാണ് ഈ സർക്കാരിന്റെയും നിലപാട്. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വർഗീയ സംഘർഷങ്ങളോ, ന്യൂനപക്ഷ വേട്ടയോ ഇല്ലാത്ത സംസ്ഥാനമായി കേരളം നിലനിൽക്കുന്നത്.
നവകേരള നിർമിതിക്കു വേഗം കൂട്ടാനും മതനിരപേക്ഷ കേരളത്തെ കൂടുതൽ കരുത്തോടെ കാത്തുസൂക്ഷിക്കാനും ഇടതുപക്ഷ സർക്കാരിന്റെ ജനപക്ഷ ബദലുകൾ തുടരേണ്ടതുണ്ട്. നാളത്തെ കേരളം എങ്ങനെയായിരിക്കണം എന്നതിന് കൃത്യമായ ഒരു വികസന രൂപരേഖ സർക്കാരിനുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ‘വിഷൻ 2031’.
വരും വർഷങ്ങളിൽ കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം ഇരട്ടിയാക്കാനും ഓരോ കുടുംബത്തിന്റെയും ജീവിതനിലവാരം വികസിത രാഷ്ട്രങ്ങൾക്ക് സമാനമാക്കാനുമാണ് നാം ലക്ഷ്യമിടുന്നത്. കൃത്രിമ ബുദ്ധി, ഡാറ്റ സയൻസ് തുടങ്ങിയ നവീന സാങ്കേതികവിദ്യകളിൽ കേരളത്തെ ആഗോള കേന്ദ്രമാക്കുക, ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക, കാർഷിക-വ്യവസായ മേഖലകളിൽ മൂല്യവർധിത ഉത്പന്നങ്ങളുടെ വിപ്ലവം സൃഷ്ടിക്കുക എന്നിവയാണ് വിഷൻ 2031ലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
നാടിന്റെ ഭാവി വികസനത്തിനുള്ള നിർദേശങ്ങളും ആശയങ്ങളും പൊതുജനങ്ങളിൽനിന്നു സ്വരൂപിക്കുന്നതിനായി സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം എന്നൊരു പദ്ധതി ഇന്നുമുതൽ ആരംഭിക്കുകയാണ്. ഓരോ പ്രദേശത്തിന്റെയും വികസന ആവശ്യങ്ങൾ മനസിലാക്കി അവിടങ്ങളിൽ അനുയോജ്യമായ വികസനം എത്തിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ, പദ്ധതികൾ എന്നിവയിൽ ജനകീയ അഭിപ്രായം രൂപീകരിക്കുന്നതിനും ക്ഷേമപ്രവർത്തനങ്ങൾ എല്ലാ പ്രദേശങ്ങളിലും ആവശ്യകതയ്ക്കനുസരിച്ച് ലഭ്യമായോ എന്ന കാര്യത്തിൽ അഭിപ്രായം തേടുന്നതിനും ഈ പദ്ധതി സഹായകമാണ്. നവകേരള സൃഷ്ടിക്ക് കരുത്തുപകരുന്ന ഈ പദ്ധതിയോട് പൊതുസമൂഹമാകെ നല്ല നിലയിൽ സഹകരിക്കണം.
ജാതിക്കും മതത്തിനുമപ്പുറം മനുഷ്യർ എന്ന നിലയിൽ ഒരുമയോടെ പുതിയ വർഷത്തിലേക്ക് നമുക്ക് നീങ്ങാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.