ന്യൂഡൽഹി: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ 136 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി ഡി.കെ.ശിവകുമാർ രംഗത്ത്. അസം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
136 എംഎൽഎമാരാണ് കോൺഗ്രസിനു കർണാടകയിലുള്ളത്. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് നിലവിൽ അവ്യക്തതകളില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായുള്ള ഭരണപരമായ ക്രമീകരണങ്ങൾ നേരത്തെ തന്നെ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് പരസ്യപ്രസ്താവനകൾ നടത്തുന്നത് ദോഷകരമായി ബാധിക്കുമെന്ന് ശിവകുമാർ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രസ്താവനകൾ നടത്തുന്നവരോട് വായ അടച്ചിരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നിർദ്ദേശിച്ചിട്ടുണ്ട്.
അത് എല്ലാവരും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ അനുകൂലിച്ചായാലും പ്രതികൂലിച്ചായാലും ഇത്തരം പരസ്യ പ്രതികരണങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നാണ് ശിവകുമാറിന്റെ പക്ഷം.
2023ൽ സർക്കാർ രൂപീകരണ വേളയിൽ സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ രണ്ടര വർഷം വീതം അധികാരം പങ്കിടാൻ ധാരണയുണ്ടായിരുന്നു. 2025 നവംബറിൽ സർക്കാരിന്റെ കാലാവധി പകുതി പിന്നിട്ടതോടെയാണ് അധികാര മാറ്റ ചർച്ചകൾ വീണ്ടും സജീവമായത്.