കോട്ടയം: തൊഴിലില്ലായ്മ കുറയ്ക്കാന്‍ തനതായ നിത്യ ജോലികളെ ചേര്‍ത്തു പിടിച്ച് ആപ്പ് നിര്‍മിച്ചിരിക്കുകയാണ് കോട്ടയം അതിരമ്പുഴ സ്വദേശിയായ മുഹമ്മദ് മുസ്തഫ.
ഡീലോ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ഒരു വീട്ടില്‍ ചെയ്യുന്ന പണികളൊക്കെ ചെയ്താല്‍ നാട്ടില്‍ ജീവിക്കാനാകുമെന്നും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്(എഐ) എല്ലാ മേഖലയിലെയും കടന്നു കയറുന്ന കാലത്ത് നാട്ടില്‍നിന്നുതന്നെ പണമുണ്ടാക്കാനാകുമെന്നും മുസ്തഫ പറയുന്നു.
ജര്‍മനിയില്‍ സോഫ്റ്റവേര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുസ്തഫയുടെ വര്‍ഷങ്ങളായുള്ള സ്വപ്നമാണിത്. വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിക്കുന്ന കാലത്ത്, വൈറ്റ് കോളര്‍ ജോലി എന്ന സങ്കല്‍പ്പത്തെ ടെക്നോളജിയുടെ പിന്‍ബലത്തില്‍ മലയാളികളിലേക്ക് എത്തിക്കുകയാണ് ഇദ്ദേഹം. എല്ലാതരത്തിലുള്ള ജോലികള്‍ക്കും ആളുകളെ എത്തിച്ചുനല്‍കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമാണിത്.
മക്കളെല്ലാം വിദേശത്തും മറ്റ് ജോലിസ്ഥലത്തുമൊക്കെയായ മാതാപിതാക്കള്‍ക്ക് നാട്ടിലൊരു ആവശ്യത്തിനു പ്ലംബറേയെ, ഇലക് ട്രീഷനെയോ, ഡ്രൈവറിനെയോ എന്തിന് വീട്ടു ജോലികള്‍ക്ക് ആളിനെ ആവശ്യമുണ്ടെങ്കില്‍ ഡീലോയെ സമീപിച്ചാല്‍ മതി. ആദ്യഘട്ടത്തില്‍ കോട്ടയം ജില്ല കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.
കേരളത്തില്‍ തൊഴില്‍ രഹിതരുടെ എണ്ണം പ്രതീക്ഷിച്ചതിനും അപ്പുറമാണെന്നും നാട്ടിലെ ജോലികള്‍ക്ക് മതിയായ ആളുകളെ കിട്ടുന്നില്ലെന്നും കഴിഞ്ഞ ഒരു മാസത്തെ പ്രവര്‍ത്തനത്തിലൂടെ മനസിലായെന്ന് മുസ്തഫ പറയുന്നു. 2024ലാണ് ഇത്തരമൊരു സംരംഭത്തിനു മുന്നിട്ടിറിങ്ങിയത്. എന്നാല്‍, 2026 ജനുവരിയിലാണ് ഇത് പ്രാവര്‍ത്തികമായതെന്നും അദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ 300 വര്‍ക്കേഴ്സിനെ പ്രതീക്ഷിച്ചെങ്കിലും രജിസ്റ്റര്‍ ചെയ്തത് ഏഴായിരത്തിലധികം പേരായിരുന്നു.
തെങ്ങുകയറാന്‍ തുടങ്ങി വെറ്ററിനറി ഡോക്്ടറെ വരെ ആവശ്യപ്പെട്ട് നാളിതുവരെ ഡീലോയെ ആളുകള്‍ സമീപിച്ചിട്ടുണ്ട്. കോട്ടയത്തിനു പുറമെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
പാര്‍ട്ട് ടൈം എന്ന നിലയിലാണ് ജോലിയുടെ സ്വഭാവം. ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഫീസൊന്നും ഇല്ല. ഡെലിവറി ആപ്പുകൾ നിരവധിയുണ്ടെങ്കിലും ഡീലോയുടെ പ്രവര്‍ത്തനവും വര്‍ക്കേഴ്സിനെ കണക്ട് ചെയ്യുന്നതും റേറ്റിംഗിനെ അടിസ്ഥാനമാക്കിയാണ്.
ഉപഭോക്താവിനെ വര്‍ക്കേഴ്സുമായി ബന്ധിപ്പിച്ചാണ് ഡീലോ പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന് ഒരാള്‍ക്ക് വാഹനമുണ്ട്, പക്ഷേ ഓടിക്കാന്‍ ആളില്ല. ഈ ആവശ്യം ഡീലോയെ അറിയിച്ചാല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 10 കിലോമീറ്റര്‍ പരിധിയിലുള്ള ഡ്രൈവര്‍മാരായ ആളുകള്‍ക്ക് അലേര്‍ട്ട് മെസേജ് ചെല്ലും. തുടര്‍ന്ന് അനുയോജ്യനായ ആളെ ഉപഭോക്താവുമായി ബന്ധപ്പെടുത്തും. ജോലി കഴിയുമ്പോള്‍ നിശ്ചിത വേതനം അവര്‍ക്കു നല്‍കും. വരുന്ന കാലയളവില്‍ ഡീലോയെ കൂടുതല്‍ സജീവമാക്കാനാണ് മുസ്തഫയുടെ തീരുമാനം.