ജയ്പുർ: രാജസ്ഥാനിൽ 12-ാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളിൽ ഒരാളെ അന്യസംസ്ഥാനത്തുനിന്നു പിടികൂടി പോലീസ്. എന്നാൽ, പ്രതി ഏത് സംസ്ഥാനത്ത് നിന്നുള്ളയാളാണെന്നു പോലീസ് പുറത്തുവിട്ടിട്ടില്ല.
ബിക്കാനീർ ജില്ലയിലെ നപസർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. "അന്യസംസ്ഥാനത്തുനിന്നുള്ള 20കാരനായ വഖീൽ എന്ന പ്രതിയെ ഞങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ചൊവ്വാഴ്ച അയാളെ രാജസ്ഥാനിലേക്കു കൊണ്ടുവരും'- ബിക്കാനീർ പോലീസ് സൂപ്രണ്ട് കാവേന്ദ്ര സിംഗ് സാഗർ പറഞ്ഞു.
ജനുവരി ആറിന് പെൺകുട്ടി സ്കൂളിലേക്കു പോകുമ്പോഴാണ് സംഭവം നടന്നത്. സ്കൂൾ വളപ്പിന് സമീപത്തുനിന്നു കാറിലെത്തിയ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സംശയം തോന്നിയ ഗ്രാമവാസികൾ കാർ തടഞ്ഞു നിർത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പ്രതികൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഗ്രാമവാസികൾ ഉടൻതന്നെ കുട്ടിയുടെ കുടുംബത്തെ വിവരമറിയിച്ചു. കൂടാതെ, പോലീസിനെയും വിളിച്ചു.
ജനുവരി 11 നാണ് നപസർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളിലൊരാൾ അഭിഭാഷകനാണെന്നു പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.