കണ്ണൂർ: ആഗോള അയ്യപ്പസംഗമത്തിലെ അഴിമതിയില്‍ ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്‍ഡിനും എതിരേ പണാപഹരണത്തിനും കൃത്രിമരേഖ സൃഷ്ടിക്കലിനും വിശ്വാസവഞ്ചനയ്ക്കും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ശബരിമലയിലെ സ്വര്‍ണക്കൊള്ള പോലെ ഗൗരവമേറിയതാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ നടത്തിയ തട്ടിപ്പെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പസംഗമത്തിന് ചെലവായ തുക സംബന്ധിച്ച ഓഡിറ്റ് കണക്കും ദേവസ്വം മന്ത്രിയും ബോര്‍ഡും വാദിക്കുന്ന കണക്കും രണ്ടാണ്. യഥാർഥ കണക്കുമായി ഇതുപൊരുത്തപ്പെടുന്നില്ല. സത്യസന്ധത ഉണ്ടെങ്കില്‍ ദേവസ്വം മന്ത്രി രാജിവയ്ക്കണം. ഉത്തരവാദിത്തം മറ്റാരുടെയെങ്കിലും തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാമെന്ന് മന്ത്രി കരുതുന്നുണ്ടെങ്കിൽ അദ്ദേഹത്തിനു തെറ്റിയെന്നും സണ്ണി ജോസഫ് പറഞ്ഞു.
നടക്കാത്ത ഭജന്‍സിന്റെ പേരില്‍ ലക്ഷങ്ങളാണ് തട്ടിയത്. ധൂർത്തിന്റെയും വകമാറ്റി തുക ചെലവാക്കിയതിന്റെയും തെളിവുകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിക്ക് ഒരു ദിവസം താമസിക്കാന്‍ ഒരു ലക്ഷം രൂപയുടെ കട്ടില് എന്നത് ധൂര്‍ത്തിന്റെ തെളിവ്. നേതാക്കളുടെ ഇത്തരം ആഢംബരം സിപിഎം അംഗീകരിക്കുന്നുണ്ടോയെന്നും സണ്ണി ജോസഫ് ചോദിച്ചു. ഊരാളുങ്കല്‍ സൊസൈറ്റിയുടെ മറവില്‍ സിപിഎം നേതാക്കളാണ് ഈ അഴിമതിക്കു നേതൃത്വം നല്‍കിയത്. ഇത് മനസിലാക്കിയിട്ടും സിപിഎം സെക്രട്ടറി മറുപടി പറയാതെ ഉരുണ്ടുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.