Kerala
മലപ്പുറം: സാമ്പത്തിക തർക്കത്തെ തുടർന്ന് അനുജനെ ചേട്ടൻ കുത്തിക്കൊന്നു. മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ പുലർച്ചെ നാലോടെയായിരുന്നു കൊലപാതകം. വാക്കു തര്‍ക്കത്തിനിടയില്‍ ജുനൈദ് അനുജൻ അമീര്‍ സുഹൈലിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു.
വീടിലെ ഹാളില്‍ വച്ചായിരുന്നു ആക്രണം. കഴുത്തില്‍ കുത്തേറ്റ അമീര്‍ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അടുക്കളയില്‍ കുഴഞ്ഞു വീണ് മരിച്ചു. കൊലപാതകത്തിന് പിന്നാലെ ജുനൈദ് ബൈക്കില്‍ മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചോദ്യം ചെയ്തതില്‍ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് ജുനൈദ് പോലീസിനോട് സമ്മതിച്ചു.
പല ഇടപാടുകളിലായി അമീര്‍ വലിയ സാമ്പത്തിക ബാധ്യതയിലാണെന്നും ഈ കടത്തെ ചൊല്ലി തര്‍ക്കമുണ്ടായെന്നുമാണ് ജുനൈദിന്റെ മൊഴി. മരിച്ച അമീര്‍ അവിവാഹിതനാണ്. കൊലപാതകം നടത്തിയ ജുനൈദ് ലഹരിയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇൻക്വസ്റ്റിനും പോസ്റ്റുമോട്ടത്തിനും ശേഷം അമീറിന്റെ മൃതദേഹം പൂക്കോട്ടൂരില്‍ കബറടക്കി.
Kerala
കോട്ടയം: തിരുവനന്തപുരത്തിന് പിന്നാലെ കോട്ടയത്തും എൻഡിഎയിൽ പൊട്ടിത്തെറി. ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുകയാണ് ബിഡിജെഎസ്. പള്ളിക്കത്തോട് പഞ്ചായത്തിലെ സീറ്റ് തര്‍ക്കമാണ് കാരണം.
കഴിഞ്ഞതവണ എന്‍ഡിഎ വിജയിച്ച പഞ്ചായത്ത് ആണ് പള്ളിക്കത്തോട്. ബിഡിജെഎസ് മെമ്പറുടെ പിന്‍ബലത്തില്‍ ആയിരുന്നു പഞ്ചായത്ത് ഭരണം. ബിഡിജെഎസിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും ഉണ്ടായിരുന്നു.
കഴിഞ്ഞ തവണ രണ്ട് സീറ്റുകളാണ് ബിഡിജെഎസിന് നല്‍കിയത്. ഒരു സീറ്റില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇത്തവണ സീറ്റുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ പഞ്ചായത്തില്‍ നാല് സീറ്റുകളും ബ്ലോക്കിലേക്ക് ഒരു സീറ്റുമാണ് ആവശ്യപ്പെട്ടത്.
എന്നാല്‍ ഈ സീറ്റുകളിലൊന്നും തങ്ങളോട് ചോദിക്കാതെ ബിജെപി സ്വന്തം നിലക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചെന്നാണ് ബിഡിജെഎസിന്റെ പരാതി.
ഇത്തവണ പള്ളിക്കത്തോട് പഞ്ചായത്തില്‍ അഞ്ച് സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിഡിജെഎസ് ആലോചന. സീറ്റ് നല്‍കാത്ത പഞ്ചായത്തുകളില്‍ എല്ലാം ഒറ്റയ്ക്ക് മത്സരിക്കുമെന്നും ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് സുരേഷ് ഇട്ടിക്കുന്നേല് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തും ബിഡിജെഎസ് ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. കോർപറേഷനിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.