ന്യൂഡല്‍ഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിക്കെതിരേ ചോദ്യങ്ങളുയര്‍ത്തി കോണ്‍ഗ്രസ്.
യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീന് ഫയല്‍സില്‍ 2017 ജൂണ്‍ ആറിന് ജെഫ്രി എപ്സ്റ്റീനും ഹര്‍ദീപ് സിംഗ് പുരിയും നടത്തിയിട്ടുള്ള ആശയവിനിമയമടങ്ങുന്ന മെയില്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് ദേശീയവക്താവ് പവന് ഖേര ചോദ്യങ്ങളുന്നയിച്ചിട്ടുള്ളത്.
2017 ജൂണ്‍ അഞ്ചിന് ഹര്‍ദീപ് സിംഗ് പുരി എപ്സ്റ്റീനോട് ഒരു യോഗത്തിനു സമയം ലഭ്യമാണോയെന്നു ചോദിക്കുന്നതും ഇതിനു ‘‘മിഡില്‍ ഈസ്റ്റ് ശരിയായി നടന്നില്ല. എനിക്കു ചില ശക്തമായ നിരീക്ഷണങ്ങളുണ്ട്”എന്ന് എപ്സ്റ്റീന് ജൂണ്‍ ആറിന് മറുപടി നല്‍കിയിരിക്കുന്നതുമായ മെയില്‍ പവന് ചൂണ്ടിക്കാട്ടി. പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഈ സംഭാഷണത്തിന്റെ ആഴ്ചകള്‍ക്കുമുമ്പ് മാത്രം (2017 മേയ് 14 മുതല്‍ 17 വരെ) ഇന്ത്യ സന്ദര്‍ശിച്ചിരുന്നുവെന്ന് വ്യക്തമാക്കിയാണ് പവന് ചോദ്യങ്ങളുന്നയിച്ചിട്ടുള്ളത്.
എപ്സ്റ്റീന്റെ പശ്ചിമേഷ്യന്‍ പരാമര്‍ശം മഹ്മൂദ് അബ്ബാസിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ളതാണോയെന്നു ചോദിച്ച കോണ്‍ഗ്രസ് നേതാവ് അതല്ലെങ്കില്‍ പിന്നെ എപ്സ്റ്റീന് എന്തിനെപ്പറ്റിയാണു പരാമര്‍ശിക്കുന്നതെന്നും ചോദിച്ചു. എന്തുകൊണ്ടാണ് ഒരു മുന്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധി ഒരു ലൈംഗിക കുറ്റവാളിയോട് ഇന്ത്യയെക്കുറിച്ച് മാത്രമല്ലാതെ പശ്ചിമേഷ്യയെക്കുറിച്ചും സംസാരിക്കുന്നതെന്ന് ആരാഞ്ഞ പവന് ഇതൊരു ഒറ്റപ്പെട്ട സംഭവമാണോ, അതോ അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു നീണ്ട ചർച്ചയുടെ ഭാഗമാണോയെന്നും ചോദിച്ചു.
എപ്സ്റ്റീന് പങ്കുവച്ച പ്രസ്തുത മെയിലില്‍ ഹര്‍ദീപാണ് എപ്സ്റ്റീനുമായുള്ള സംഭാഷണങ്ങള്‍ക്കു തുടക്കമിടുന്നതെന്നും പവന് പറഞ്ഞു. എന്നിട്ടും താന്‍ എപ്സ്റ്റീന് ഒരു മെയില്‍ മാത്രമേ അയച്ചിട്ടുള്ളൂവെന്ന അവകാശവാദമുന്നയിക്കാന്‍ ഹര്‍ദീപ് സിംഗ് ധൈര്യപ്പെട്ടെന്നും പവന് ഖേര കുറ്റപ്പെടുത്തി.