മുക്കൂട്ടുതറ: പത്തു വർഷമായി ജലവിതരണം ആരംഭിച്ച എരുമേലി സമഗ്ര കുടിവെള്ള വിതരണ പദ്ധതിയിൽ കിഴക്കൻ മലയോര മേഖലയിൽ കണക്ഷൻ എടുത്തവർക്ക് ഇതുവരെയും വെള്ളം നൽകാൻ അഥോറിറ്റിക്ക് കഴിഞ്ഞില്ലെന്ന് ആരോപണം. പദ്ധതി അട്ടിമറിക്കപ്പെട്ടതിന്റെ ഫലമാണ് ഇതെന്ന് വകുപ്പുമന്ത്രിക്ക് പരാതി നൽകി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രകാശ് പുളിക്കൻ.
എരുമേലി പഞ്ചായത്തിൽ എല്ലായിടത്തും വെള്ളം എത്തിക്കാൻ വിഭാവനം ചെയ്ത ഈ പദ്ധതിയുടെ രൂപരേഖയ്ക്കു വിരുദ്ധമായാണ് ജലവിതരണം നടക്കുന്നത്. വർഷങ്ങളായി ടാങ്കും വിതരണ കുഴലുകളും സ്ഥാപിച്ച പമ്പാവാലി, മുക്കൂട്ടുതറ ഉൾപ്പെടെയുള്ള കിഴക്കൻ മലയോര മേഖലയിൽ ജലവിതരണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന് ഏക കാരണമായി അഥോറിറ്റി പറയുന്നത് ദേശീയപാതയിൽ കുഴലുകൾ കുഴിച്ചു സ്ഥാപിക്കാൻ അനുമതി കിട്ടിയില്ലെന്നാണ്. വർഷങ്ങളായിട്ടും ഈ തടസമാണ് അഥോറിറ്റി ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.
യഥാർഥത്തിൽ ഈ തടസം മാറ്റാൻ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അതേസമയം, ഇതേ ദേശീയപാതയിൽ പലയിടത്തും അനുമതി പ്രകാരം പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് പൂർത്തിയാക്കുന്ന പ്രവൃത്തികൾ നടന്നിട്ടില്ല. കോടികൾ ചെലവിട്ട് സ്ഥാപിച്ച പദ്ധതി കുറച്ചു പ്രദേശത്ത് മാത്രം വെള്ളം നൽകുന്ന നിലയിൽ അട്ടിമറിച്ചതാണെന്ന് നാട്ടുകാർ പറയുന്നു.
പമ്പാവാലി, എയ്ഞ്ചൽവാലി, മൂക്കൻപെട്ടി, കണമല, മുട്ടപ്പള്ളി, മുക്കൂട്ടുതറ, എലിവാലിക്കര, ഉമിക്കുപ്പ, ഇടകടത്തി, പാണപിലാവ് ഉൾപ്പെടെ കിഴക്കൻ മലയോര മേഖലയിൽ ഇതുവരെയും വെള്ളം നൽകാൻ കഴിയാത്തത് സംബന്ധിച്ച് ഉടൻതന്നെ നടപടികൾ സ്വീകരിക്കണമെന്നും വേനൽ അടുത്തിരിക്കേ ഈ പ്രദേശങ്ങൾ കടുത്ത ജലക്ഷാമത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും വകുപ്പുമന്ത്രിക്ക് നൽകിയ പരാതിയിൽ മുക്കൂട്ടുതറ ബ്ലോക്ക് ഡിവിഷൻ അംഗം പ്രകാശ് പുളിക്കൻ പറയുന്നു