തിരുവനന്തപുരം: ആത്മവിശ്വാസം നല്ലതാണ്. ചിലപ്പോഴൊക്കെ അത് അദ്ഭുതപ്പെടുത്തുന്ന തരത്തിലാകും. ലോക്സഭാ തെരഞ്ഞെടുപ്പു തോറ്റെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കാമെന്ന് ഇടതുപക്ഷത്തിനു നല്ല ആത്മവിശ്വാസമായിരുന്നു. അതിനു മുന്പുള്ള ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റിട്ടും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു ജയിച്ചു കയറിയ അനുഭവം അവർക്കു മുന്പിലുണ്ട്. അതുകഴിഞ്ഞു നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ തോറ്റപ്പോഴും ആത്മവിശ്വാസത്തിനു തെല്ലും കുറവു വന്നില്ല. പിന്നാലെ തദ്ദേശതെരഞ്ഞെടുപ്പിൽ പാടേ അടിപതറിയപ്പോൾ ഇടതുപക്ഷക്കാർക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നു പലരും കരുതി. എന്നാൽ അങ്ങനെ കരുതിയവർക്കു തെറ്റിപ്പോയെന്ന് ഇന്നലെ നിയമസഭയിൽ ഭരണപക്ഷാംഗങ്ങളുടെ പ്രകടനം കണ്ടവർക്കു ബോധ്യമായി.
പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ചതിനാൽ ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ ഇന്നലെ ഭരണപക്ഷക്കാർ മാത്രമേ പങ്കെടുത്തുള്ളൂ. അതുകൊണ്ടുതന്നെ പ്രസംഗിച്ചവർക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്തു പറഞ്ഞാലും ചോദ്യം ചെയ്യാൻ ആരുമില്ല. അതുകൊണ്ടു തന്നെ ഭരണപക്ഷക്കാർ എല്ലാവരും നല്ല ഫോമിലായിരുന്നു. അവരെല്ലാവരും പ്രസംഗം അവസാനിപ്പിച്ചതു മൂന്നാം ഇടതുസർക്കാർ എന്ന സ്വപ്നം പങ്കുവച്ചു കൊണ്ടാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയമൊന്നും തങ്ങളെ തെല്ലും ബാധിച്ചിട്ടില്ലെന്ന് അവർ തെളിയിച്ചു.
മൂന്നാം പിണറായി സർക്കാർ എന്നല്ല, ഇടതു സർക്കാർ എന്നാണ് പ്രസംഗിച്ചവരെല്ലാം പറഞ്ഞത്. ഇടതുവിജയം ഉറപ്പിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങളുണ്ടായിരുന്നു. അതു നവകേരളം മുതൽ അതിദാരിദ്ര്യനിർമാർജനം വരെയും ഭവനപദ്ധതികൾ മുതൽ പട്ടയവിതരണം വരെയും നീളുന്ന കാരണങ്ങളായിരുന്നു.
യുഡിഎഫ് വന്നാലുള്ള അപകടങ്ങൾ ചൂണ്ടിക്കാട്ടുകയായിരുന്നു ഐ.ബി. സതീഷ്. ഉമ്മൻ ചാണ്ടിയുടെ കാലത്തെ അഞ്ചാം മന്ത്രി വിവാദവും താക്കോൽ സ്ഥാനവിവാദവും ആന്റണി സർക്കാരിന്റെ കാലത്തെ വിവാദങ്ങളുമെല്ലാം അക്കാലങ്ങളിൽ ഭരണസ്തംഭനത്തിനു കാരണമായിട്ടുണ്ടെന്ന് സതീഷ് ചൂണ്ടിക്കാട്ടി. പിണറായി സർക്കാരിന്റെ വികസന മുന്നേറ്റത്തെ മായ്ച്ചു കളയാൻ പ്രതിപക്ഷം അപകടകരമായ രീതിയിൽ വർഗീയ ശക്തികളുമായി കൂട്ടുകൂടുന്നു എന്നായിരുന്നു കെ.എൻ. സച്ചിൻദേവിന്റെ വിമർശനം.
എൻ.കെ. അക്ബർ കുറച്ചുകൂടി താത്വികമായ ഒരു അവലോകനം നടത്തി. ലോകമുതലാളിത്തത്തിനു ബദലുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമാണ് നമ്മുടെ കൊച്ചുകേരളം. ഇതിനെ മുതലാളിത്ത ലോകം ഭയപ്പെടുന്നു. അതു തകർക്കണമെന്നു പരസ്യമായി പറയാൻ പറ്റില്ല. അതിനു മത തീവ്രവാദ പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു. കൂടാതെ സമീപകാലത്ത് കേരളത്തിൽ ന്യൂനപക്ഷങ്ങളിൽനിന്ന് ഇടതുപക്ഷത്തേക്ക് ഒഴുക്കാണത്രെ. ഇതു തടയാൻ മുഖ്യമന്ത്രിയെ ന്യൂനപക്ഷവിരുദ്ധനായി ചിത്രീകരിക്കാൻ ശ്രമം നടത്തുകയാണ്. കാറിൽ കയറ്റി എന്നൊക്കെ പറഞ്ഞു മുഖ്യമന്ത്രിയെ ന്യൂനപക്ഷവിരുദ്ധനാക്കാൻ നോക്കുകയാണ്. ഇതുകൊണ്ടൊന്നും മൂന്നാം ഇടതുസർക്കാരിനു തടയിടാൻ സാധിക്കില്ലെന്ന കാര്യത്തിൽ അക്ബറിനും സംശയമില്ല.
ശബരിമല സ്വർണക്കൊള്ളയോട് സോണിയാഗാന്ധിയുടെ പേരു കൂട്ടിക്കെട്ടാനായിരുന്നു പി.പി. ചിത്തരഞ്ജന്റെ ശ്രമം. പുനർജനിയിൽ വി.ഡി. സതീശനു നേരെ ചോദ്യങ്ങൾ തൊടുത്തു വിടുകയായിരുന്നു വി. ജോയി. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിന്റെ പ്രതിനിധിയായി നിയമസഭയിൽ പ്രസംഗിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം മാത്യു ടി. തോമസ് മറച്ചുവച്ചില്ല.
ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി. സ്വർണപ്പാളി വിഷയത്തിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രണ്ടു നിയമസഭാംഗങ്ങൾ സഭയ്ക്കു പുറത്തു സത്യഗ്രഹം ആരംഭിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സഭയിൽ പ്രഖ്യാപിച്ചു. എന്നാൽ നടപടികളുമായി സഹകരിക്കുമെന്നും പറഞ്ഞു. സമരക്കാരെ സഭാകവാടത്തിൽ കുടിയിരുത്തിയ ശേഷം പ്രതിപക്ഷം സഭയിൽ മടങ്ങിയെത്തി ചോദ്യോത്തരവേളയിൽ സഹകരിച്ചു.
ശൂന്യവേളയിൽ പയ്യന്നൂരിൽ സിപിഎം പ്രവർത്തകർ കോണ്ഗ്രകാരെ മർദിച്ച വിഷയത്തിൽ സഭ നിർത്തി വച്ചുള്ള ചർച്ചയ്ക്ക് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. അതിലൂടെ പയ്യന്നൂരിലെ രക്തസാക്ഷി സഹായ ഫണ്ട് വെട്ടിപ്പ് ആരോപണത്തിലേക്കു കടക്കാമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്ലാൻ. എന്നാൽ നോട്ടീസ് സഭയിൽ പരിഗണിക്കാൻ പോലും സ്പീക്കർ എ.എൻ. ഷംസീർ അനുവദിച്ചില്ല. അതോടെ പ്രതിപക്ഷം ‘നിൽക്കണോ പോകണോ’ എന്ന ആശയക്കുഴപ്പത്തിലായതു പോലെ തോന്നിച്ചു. ഏതായാലും അവർ സഭ ബഹിഷ്കരിച്ചു പ്രതിഷേധം അറിയിച്ചു.