കോൽക്കത്ത: ഐഎസ്എൽ സീസണിൽ ഒന്നാം സ്ഥാനത്ത് ആധിപത്യമുറപ്പിച്ച് എസ് സി ഈസ്റ്റ് ബംഗാളിന് തുടർച്ചയായ രണ്ടാം ജയം.
ഇന്നലെ നടന്ന മത്സരത്തിൽ സ്പോർട്ടിംഗ് ഡൽഹിയെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി തകർപ്പൻ ജയത്തോടെ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ്.
നാലാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിനെ ഞെട്ടിച്ച് സ്പോർട്ടിംഗ് ക്ലബ് ലീഡ് നേടി. അഗസ്റ്റിൻ ലാൽരോചനയാണ് സ്കോർ ചെയ്തത്. എന്നാൽ മൂന്നു മിനിറ്റുകൾക്കുള്ളിൽ ഈസ്റ്റ്് ബംഗാൾ സമനില പിടിച്ചു.
എഡ്മുൻണ്ട് ലാൽറിന്ദികയാണ് ഗോൾ നേടിയത്. 12-ാം മിനിറ്റിലും 40-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയും ഗോളാക്കി യൂസഫ് എസ്ജാരി ഈസ്റ്റ് ബംഗാളിന് 3-1ന്റെ ലീഡ് സമ്മാനിച്ചു. 90+5 മിനിറ്റിൽ മിഗുൽ ഫെറേറിയ ഡമാസിനോയിലൂടെ നാലാം ഗോളും പിറന്നു.
ഗോവയ്ക്ക് ജയം
ഐഎസ്എൽ സീസണിൽ എഫ്സി ഗോവയ്ക്ക് സീസണിലെ ആദ്യ ജയം. മൊഹമ്മദൻ എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഗോവ പരാജയപ്പെടുത്തി. മത്സരത്തിന്റ നാലാം മിനിറ്റിൽ ഗോവ ലീഡ് നേടി. പോൽ മൊറീനോ ആണ് ഗോവയ്ക്കായി ആദ്യ ഗോൾ നേടിയത്. 32-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ഡീജൻ ഡ്രാസിക് ഗോവയുടെ ലീഡ് രണ്ടായി ഉയർത്തി.
മൊഹമ്മദൻ എഫ്സിക്ക് ഗോൾ കണ്ടെത്താനാകാതെ വന്നതോടെ എതിരല്ലാത്ത രണ്ടു ഗോളുകളുടെ തകർപ്പൻ ജയം ഗോവ സ്്വന്തമാക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഗോവ സമനില വഴങ്ങിയിരുന്നു. 26ന് സ്പോർട്ടിംഗ് ക്ലബ് ഡൽഹിയെയാണ് ഗോവ ഇനി നേരിടുക. നാല് പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഗോവ.