തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു. കൊല്ലം വിജിലൻസ് കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകിയ പ്രതിയിൽ നിന്ന് നിർണായക വിവരങ്ങളാണ് ഉദ്യോഗസ്ഥർ ശേഖരിച്ചത്.
പ്രധാനമായും തന്റെ ഡൽഹി യാത്രയെക്കുറിച്ചും അവിടെ വച്ച് സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും പോറ്റി മൊഴി നൽകിയിട്ടുണ്ട്. സ്വർണക്കടത്തിലെ ഉന്നതതല ബന്ധങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ വെളിപ്പെടുത്തലുകൾ.
ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം കേസിലെ മറ്റ് പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെയും അന്വേഷണ സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു.
ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം നിലവിൽ എവിടെയാണെന്ന കാര്യത്തിൽ വ്യക്തത വരുത്തുകയായിരുന്നു ഈ സംയുക്ത ചോദ്യം ചെയ്യലിന്റെ പ്രധാന ലക്ഷ്യം.
പ്രതികൾ നൽകിയ പരസ്പരവിരുദ്ധമായ മൊഴികൾ ഒത്തുനോക്കി സ്വർണം വീണ്ടെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കേന്ദ്രങ്ങളിലേക്കും അന്വേഷണം വ്യാപിക്കുകയാണ്.
ഇതിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം പി.എസ്. പ്രശാന്തിനെയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും എസ്ഐടി ചോദ്യം ചെയ്തിരുന്നു.
ഇവരുടെ മൊഴികളിലെ സൂചനകളും പ്രതികളുടെ പുതിയ വെളിപ്പെടുത്തലുകളും തമ്മിലുള്ള ബന്ധം പരിശോധിച്ചശേഷം കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനാണ് സാധ്യത.