തിരുവനന്തപുരം: സംസ്ഥാനത്തു നടന്നുവരുന്ന തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ടു ഒരാഴ്ച കൂടി സമയപരിധി നീട്ടണമെന്നാണ് സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ചെത്തിയ ചീഫ് സെക്രട്ടറി ഡോ.എ. ജയലതിലക് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടത്.
സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ, സംസ്ഥാന ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി ഹിയറിംഗ് നടത്തിയപ്പോഴാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്ഐആർ കാലപരിധി ഒരാഴ്ചകൂടി നീട്ടണമെന്ന് ചീഫ് സെക്രട്ടറി ആവശ്യമുന്നയിച്ചത്. എസ്ആആർ നടപടി നീട്ടണമെന്ന സംസ്ഥാനത്തിന്റെ നിവേദനവും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ചീഫ് സെക്രട്ടറി കൈമാറി.
ഇതോടൊപ്പം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കറിനെയും കമ്മീഷൻ ഡൽഹിക്കു വിളിപ്പിച്ചിരുന്നു. എസ്ഐആർ എന്യുമറേഷൻ ഫോറം പൂരിപ്പിച്ചു നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ ആവശ്യം രത്തൻ ഖേൽക്കറും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പു പ്രവർത്തനം നടക്കുന്ന സാഹചര്യത്തിൽ ബിഎൽഒമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബൂത്ത് ലെവൽ ഏജന്റുമാരും (ബിഎൽഎ) ചേർന്നുള്ള യോഗങ്ങൾ ഒട്ടുമിക്കയിടത്തും പൂർത്തിയാക്കാൻ കഴിയാത്ത കാര്യവും അദ്ദേഹം കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പു നടന്ന ശേഷം കുറച്ചു ദിവസങ്ങൾകൂടി ലഭിച്ചാൽ ബിഎൽഒ-ബിഎൽഎ മീറ്റിംഗുകൾ ചേർന്ന് കൂടുതൽ പേരെ കണ്ടെത്താൻ നടപടി സ്വീകരിക്കാനാകും.തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേതൃത്വം തിരക്കിലായതിനാൽ കൂടുതൽ സമയം അനുവദിച്ചാൽ പരാതികളില്ലാത്ത വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനാകുമെന്നും സിഇഒ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യമായതിനാൽ എസ്ഐആർ നടപടികൾ നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് സുപ്രീംകോടതി വിലയിരുത്തിയിരുന്നു. ഈ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷനിൽ നിവേദനമായി സമർപ്പിക്കാൻ ഹർജിയുമായെത്തിയ സംസ്ഥാന സർക്കാരിനോടു സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ചീഫ് സെക്രട്ടറിയെയും സിഇഒയെയും ഡൽഹിയിൽ വിളിച്ചുവരുത്തി ഹിയറിംഗ് നടത്തിയത്. തുടർന്നാണ് എസ്ഐആർ ഫോറം സ്വീകരിക്കുന്നതിന് ഒരാഴ്ചകൂടി സമയപരിധി ദീർഘിപ്പിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നടപടിയെടുത്തത്. നേരത്തെയും ഒരാഴ്ച സമയപരിധി ദീർഘിപ്പിച്ചിരുന്നു.