നാലു മാസത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐസർ ക്യാമ്പസിൽ നിന്നും മകൻ വീട്ടിലെത്തിയപ്പോൾ മാതാപിതാക്കൾ നൽകിയ വൈകാരികമായ സ്വീകരണം സോഷ്യൽ മീഡിയയുടെ കണ്ണ് നനയിക്കുകയാണ്.
ഓരോ പ്രവാസിയുടെയും അല്ലെങ്കിൽ ദൂരസ്ഥലങ്ങളിൽ പഠിക്കാൻ പോകുന്ന മക്കളുടെയും മടങ്ങി വരവ് കാത്തിരിക്കുന്ന മാതാപിതാക്കളുടെ പ്രതിനിധിയായി ഈ വീഡിയോ പെട്ടെന്നുതന്നെ ഇന്റർനെറ്റിൽ തരംഗമായി മാറി.
ഇൻസ്റ്റാഗ്രാം ഉപയോക്താവായ ശ്വേത രാഹുൽ പങ്കുവെച്ച ഈ ദൃശ്യങ്ങളിൽ, മകനെ കാത്ത് വീടിന്റെ വാതിലിന് പിന്നിൽ ഒളിച്ചിരിക്കുന്ന അമ്മയെ കാണാം. മകൻ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ച നിമിഷം തന്നെ പാർട്ടി പോപ്പർ പൊട്ടിച്ച് അവർ അവനെ സ്വീകരിച്ചു.
ഈ സർപ്രൈസിൽ അമ്പരന്നുപോയ മകൻ കണ്ണുനിറഞ്ഞുകൊണ്ട് അമ്മയെ കെട്ടിപ്പിടിക്കുന്ന ദൃശ്യം ഏതൊരാളുടെയും ഉള്ളുലയ്ക്കുന്നതാണ്.
അമ്മയും മകനും തമ്മിലുള്ള ഈ ആത്മബന്ധം കണ്ട് സമീപത്തുണ്ടായിരുന്ന അച്ഛനും വികാരാധീനനായി മാറുന്നത് വീഡിയോയിൽ വ്യക്തമാണ്.
'നാലു മാസത്തെ ഇടവേളയ്ക്ക് ശേഷം ഐസറിൽ നിന്നും തിരിച്ചെത്തിയ മകന് നൽകിയ ഹൃദയം നിറഞ്ഞ സ്വീകരണം’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വിഡിയോ ഇതിനോടകം തന്നെ 2.8 കോടിയിലധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.
പത്തുലക്ഷത്തിലധികം ആളുകൾ ലൈക്ക് ചെയ്ത ഈ വീഡിയോയ്ക്ക് താഴെ പതിനാറായിരത്തോളം പേരാണ് തങ്ങളുടെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്.
മാതാപിതാക്കളുടെ സ്നേഹത്തിന് പകരം വെക്കാൻ മറ്റൊന്നില്ലെന്നും, കരിയറിനേക്കാളും വിദ്യാഭ്യാസത്തേക്കാളും ഉപരിയായി കുടുംബം നൽകുന്ന ഈ കരുതലാണ് ഏറ്റവും വലിയ സമ്പാദ്യമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിക്കുന്നു.
മക്കളും മാതാപിതാക്കളും തമ്മിലുള്ള നിഷ്കളങ്കമായ സ്നേഹത്തിന്റെ നേർക്കാഴ്ചയായി ഈ വീഡിയോ സൈബർ ലോകത്ത് ഇപ്പോഴും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.