ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് എന്നറിയപ്പെടുന്ന സൈബർ തട്ടിപ്പുകൾ തത്സമയം തടയുന്നതിനായി ഇന്റർ ഡിപ്പാർട്ട്മെന്റൽ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.
ആഭ്യന്തര സുരക്ഷയുടെ സ്പെഷൽ സെക്രട്ടറി അധ്യക്ഷനായ സമിതി ഇതിനോടകം നിരവധി തവണ യോഗം ചേർന്നെന്നും ഗൂഗിൾ, വാട്സാപ്, ടെലിഗ്രാം, മൈക്രോസോഫ്റ്റ് എന്നീ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികൾ അവസാനം നടന്ന യോഗത്തിൽ പങ്കെടുത്തെന്നും കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിൽ പറയുന്നു.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയുന്നതിനായി വിവിധ ഏജൻസികളുൾപ്പെട്ട സമിതി രൂപീകരിക്കണമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചതിനെത്തുടർന്ന് ഡിസംബർ 26നാണ് ഇന്റർ ഡിപ്പാർട്ട്മെന്റൽ സമിതി രൂപീകരിച്ചത്.
ആഭ്യന്തര സുരക്ഷയുടെ സ്പെഷൽ സെക്രട്ടറിയെക്കൂടാതെ ഐടി, വിദേശകാര്യം, നിയമം, ഉപഭോക്ത കാര്യം എന്നീ മന്ത്രാലയങ്ങളിൽനിന്നും സാന്പത്തിക സേവന വകുപ്പ്, റിസർവ് ബാങ്ക്, എൻഐഎ, സിബിഐ, ഡൽഹി പോലീസ്, ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ എന്നീ മേഖലകളിൽനിന്നുമുള്ള പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാണ്.