തൃശൂർ: എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി വീണ്ടും തൃശൂരിലെ ജനതയെ വഞ്ചിച്ചതായി സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ. സുരേഷ് ഗോപി ശാസ്തമംഗലത്തു വോട്ട് രേഖപ്പെടുത്തിയതു സംബന്ധിച്ച വിവാദത്തിൽ പത്രക്കുറിപ്പിലാണ് പ്രതികരണം.
താൻ തൃശൂരിന്റെ സ്വന്തമാണെന്നും ഇവിടെയാണു തന്റെ ഗൃഹമെന്നും ആവർത്തിക്കുന്ന സുരേഷ് ഗോപിയുടെ വഞ്ചനയുടെ മുഖം ഒരിക്കൽകൂടി വ്യക്തമായി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ടു ചേർക്കുകയും രേഖപ്പെടുത്തുകയുംചെയ്ത സുരേഷ് ഗോപിയും കുടുംബവും ഇപ്പോൾ തിരുവനന്തപുരം കോർപറേഷനിൽ ശാസ്തമംഗലത്തു വോട്ട് ചെയ്തിരിക്കുന്നു.
വാക്കും പ്രവൃത്തിയും തമ്മിൽ പുലബന്ധമില്ലാത്ത നിലപാടാണ് അദ്ദേഹത്തിന്റേതെന്നും കെ.ജി. ശിവാനന്ദൻ കുറ്റപ്പെടുത്തി.