കോട്ടൂർ: കാട്ടാക്കട-കാപ്പുകാട് ബസ് സർവീസ് ആരംഭിച്ചു. വൈകുന്നേരം കാപ്പുകാട് ആന പാർക്കിലേക്ക് ഉണ്ടായിരുന്ന ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടു കാപ്പുകാട് സ്വദേശി ജെ. ഫസലുദ്ദീനാണ് - മുഖ്യമന്ത്രി എന്നോടൊപ്പം - എന്ന പരിപാടിയിലൂടെ അപേക്ഷ നൽകിയത്. തുടർന്ന് കാട്ടാക്കട കെഎസ്ആർടിസി അധികൃതരുമായി ബന്ധപ്പെടുകയും സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
വർഷങ്ങളോളം കാപ്പുകാട് ആന പാർക്കിലേക്ക് ഉണ്ടായിരുന്ന ബസ് സർവീസുകളാണ് കൊറോണക്കാലത്ത് കെഎസ് ആർടിസി നിർത്തലാക്കിയത്. എന്നാൽ അതിനുശേഷം ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും സർവീസുകൾ തുടങ്ങിയില്ല. വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരത്തുനിന്നും കള്ളിയൽവഴി കോട്ടൂരിലെത്തുന്ന ബസ്, 20 മിനിറ്റ് അവിടെ വിശ്രമിക്കും. ആ ട്രിപ്പാണ് ജീവനക്കാരുടെ സഹകരണത്തോടെ കാപ്പുകാട്ടേയ്ക്കു നീട്ടിയത്.
കെഎസ്ആർടിസിയുടെ മാനേജിംഗ് ഡയറക്ടർ കോട്ടൂർ ആനപ്പാർക്ക് സന്ദർശിച്ചപ്പോൾ, മുടങ്ങിയ ബസിന്റെ കാര്യം നാട്ടുകാർ എംഡിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും, ശബരിമല സീസൺ കഴിഞ്ഞാൽ ഉടൻതന്നെ മറ്റു ട്രിപ്പ് ആരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
നഗഗരപ്രദേശങ്ങളിൽനിന്നു ജോലികഴിഞ്ഞ് എത്തുന്നവരും, ട്രെയിൻ യാത്രക്കാരും ഏറെ ആശ്രയിച്ചിരുന്ന ട്രിപ്പാണ് നേരത്തേ കാട്ടാക്കടനിന്നും ഉണ്ടായിരുന്ന തച്ചൻ കോട് - കാപ്പുകാട് ബസ്.