ഖാലിദ സിയയുടെ ഭരണകാലത്ത് "ഡാർക് പ്രിൻസ് 'എന്നാണ് മകൻ താരിഖ് റഹ്മാൻ അറിയപ്പെട്ടിരുന്നത്. ഡാർക് പ്രിൻസ് ഇനി ബംഗ്ലാദേശിന്റെ കിംഗ് ആകുകയാണ്.
17 വർഷം ലണ്ടനിൽ കഴിഞ്ഞശേഷമാണ് താരിഖ് 2025 ഡിസംബർ 25ന് ബംഗ്ലാദേശിൽ തിരിച്ചെത്തി ബിഎൻപിയുടെ കടിഞ്ഞാൺ ഏറ്റെടുത്തത്. താരിഖ് ബംഗ്ലാദേശിൽ മടങ്ങിയെത്തി അഞ്ചു ദിവസത്തികം ഖാലിദ സിയ അന്തരിച്ചു. ദീർഘകാലമായി രോഗബാധിതയായിരുന്നു അവർ.
രണ്ടു ദശകം അധികാരത്തിൽനിന്നു പുറത്തായ ബിഎൻപിയുടെ ശക്തമായ തിരിച്ചുവരവാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായത്. താരിഖിന്റെ പിതാവ് സിയാവുർ റഹ്മാനാണ് ബിഎൻപിയുടെ സ്ഥാപകൻ. 1981ൽ സിയാവുർ റഹ്മാൻ കൊല്ലപ്പെട്ട സമയത്ത് താരിഖിനു 16 വയസു മാത്രമായിരുന്നു പ്രായം. തുടർന്ന് ഖാലിദ സിയ ബിഎൻപിയുടെ നേതൃത്വത്തിലെത്തി.
1965 നവംബർ 20ന് ധാക്കയിലാണ് സിയാവുർ റഹ്മാൻ-ഖാലിദ സിയ ദന്പതികളുടെ മൂത്ത മകനായി താരിഖ് ജനിച്ചത്. താരിഖിന്റെ ബാല്യകാലത്തായിരുന്നു ബംഗ്ലാദേശ് വിമോചനപ്രക്ഷോഭം. അമ്മയ്ക്കും സഹോദരനും ഒപ്പം താരിഖ് അറസ്റ്റിലായി.
പാക്കിസ്ഥാനിൽനിന്നു ബംഗ്ലാദേശ് സ്വാതന്ത്യം നേടിയ 1971 ഡിസംബർ 16ന് താരിഖ് അമ്മയും സഹോദരനും മോചിപ്പിക്കപ്പെട്ടു. 2009ൽ ബിഎൻപി സീനിയർ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ഖാലിദ സിയ രണ്ടാമതു പ്രധാനമന്ത്രിയായ 2001-2006 കാലത്ത് ഭരണത്തിൽ താരിഖിനു വൻ സ്വാധീനമുണ്ടായിരുന്നു. സമാന്തര അധികാരകേന്ദ്രമെന്നായിരുന്നു താരിഖിനെ എതിരാളികൾ വിശേഷിപ്പിച്ചിരുന്നത്.
അവാമി ലീഗ് ഭരണകാലത്ത് നിരവധി അഴിമതിക്കേസുകളിൽ താരിഖിനെ പ്രതിചേർത്തു. 2007ൽ അറസ്റ്റിലായി. 18 മാസം ജയിലിൽ കഴിഞ്ഞു. 2008ൽ ഇദ്ദേഹം രാജ്യം വിട്ടു. വിദേശത്തായിരുന്നപ്പോഴും ബിഎൻപിയുടെ തന്ത്രങ്ങൾക്കു ചുക്കാൻ പിടിച്ചിരുന്നത് താരിഖായിരുന്നു. 2004ൽ ഷേഖ് ഹസീനയുടെ റാലിക്കിടെ ഗ്രനേഡ് ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ട കേസിൽ താരിഖിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. എല്ലാ കേസുകളും രാഷ്ട്രീയപ്രേരിതമാണെന്ന് താരിഖ് പറയുന്നു.
മുഹമ്മദ് യൂനസിന്റെ ഇടക്കാല സർക്കാർ എല്ലാ കേസുകളിൽനിന്നും താരിഖിനെ കുറ്റവിമുക്തമാക്കി. 2018ൽ ഖാലിദ സിയ അഴിമതിക്കേസിൽ ജയിലിലായപ്പോൾ താരിഖിനെ ബിഎൻപിയുടെ ആക്ടിംഗ് ചെയർമാനായി. അമ്മയുടെ മരണശേഷം ചെയർമാൻസ്ഥാനം ഏറ്റെടുത്തു.
ബംഗ്ലാദേശിന്റെ മുൻ നാവികസേനാ തലവന്റെ മകൾ ഡോ. സുബൈദ റഹ്മാൻ ആണ് താരിഖിന്റെ ഭാര്യ. സൈന സർനാസ് റഹ്മാൻ മകളാണ്.