കൊച്ചി: സ്ത്രീകൾക്കു നേരേ നടന്ന അതിക്രമക്കേസുകളിൽ കൂട്ടബലാത്സംഗത്തിനു ക്വട്ടേഷൻ നൽകിയെന്ന അപൂർവമായ കുറ്റം ആരോപിക്കപ്പെട്ട നടി ആക്രമണക്കേസിൽ, കാലങ്ങളായി കാത്തിരുന്ന കോടതിവിധിക്കുശേഷവും നിയമവൃത്തങ്ങളിൽ ചോദ്യങ്ങൾ ബാക്കി.
ബലാത്സംഗത്തിനു പിന്നിലെ ഗൂഢാലോചന തെളിയിക്കപ്പെടാതെ പോയതും നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയതുമുൾപ്പെടെ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നതും ഇത് ഒന്നാംപ്രതി പൾസർ സുനി നടൻ ദിലീപിനു കൈമാറിയെന്നുമുള്ള പോലീസിന്റെ കണ്ടെത്തൽ കേസിലെ ഗൂഢാലോചനയ്ക്കുള്ള കൃത്യമായ തെളിവായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
പൾസറിന്റെ അഭിഭാഷകൻ പ്രതീഷ് ചാക്കോ വഴിയാണ് ദൃശ്യങ്ങൾ ദിലീപിനു നൽകിയതെന്ന് പോലീസിന്റെ അന്വേഷണറിപ്പോർട്ടിലുമുണ്ട്. ഇതിന് ഒന്നരക്കോടി രൂപയാണു പ്രതിഫലം നിശ്ചയിച്ചത്. കൃത്യത്തിനുശേഷം കേസായാൽ നിയമനടപടികൾക്കായി മൂന്നര കോടിയും നൽകാമെന്ന ഉറപ്പും ഉണ്ടായിരുന്നെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
2015ൽ പൾസർ സുനിക്ക് 1.10 ലക്ഷം രൂപയും കേസിലെ പ്രധാന സാക്ഷികളിലൊരാളായ നടൻ നാദിർഷാ വഴി 30,000 രൂപയും ദിലീപ് കൈമാറിയതിന്റെ തെളിവുകൾ കിട്ടിയതാണ്. ഇതു ക്വട്ടേഷൻ പണമിടപാടുകളുടെ അഡ്വാൻസ് ആണെന്നായിരുന്നു പോലീസിന്റെ നിഗമനം.
ഇത്തരം കാര്യങ്ങളുടെ ഡിജിറ്റൽ തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചിട്ടും ഇതു കേസിന്റെ വിധിയിൽ പരിഗണിക്കപ്പെടാതെ പോയത് അപ്പീൽ ഘട്ടത്തിൽ ഉയർന്നുവന്നേക്കും.
പ്രതികൾ നടത്തിയ ആക്രമണം അവർതന്നെ വീഡിയോയിൽ പകർത്തിയത് തങ്ങളെ അതിനു നിയോഗിച്ചവർക്ക് കൈമാറാനാണെന്ന പ്രസക്തമായ വാദം പ്രോസിക്യൂഷൻ ശക്തമായി ഉന്നയിച്ചിരുന്നു. ആക്രമണദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിക്കപ്പെട്ടതിലെ ജില്ലാ ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികൾ ഉണ്ടായിട്ടില്ല. ഇക്കാര്യവും കോടതിവിധിയിൽ പരിഗണിക്കപ്പെട്ടിട്ടില്ലെന്നു നിയമരംഗത്തുള്ളവർ പറയുന്നു.
84 ദിവസം ജയിലിൽ
നടി ആക്രമണക്കേസിൽ 2017 ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപ് 84 ദിവസം ജയിൽശിക്ഷ അനുഭവിച്ചു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ആ വർഷം ഒക്ടോബര് മൂന്നിനാണ് പുറത്തിറങ്ങിയത്.
ഏഴര വർഷത്തോളം വിചാരണത്തടവിലായിരുന്ന ഒന്നാം പ്രതി പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണു പുറത്തിറങ്ങാനായത്. വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സുനിയുടെ ജാമ്യം.
ഇതു ശാശ്വതമായ വിധിയായി കാണേണ്ട അഡ്വ. ടി. ആസഫലി
(മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ)
നടിയെ ആക്രമിച്ച കേസിൽ നാലുപേരെ വെറുതെ വിട്ടതു ശാശ്വതമായ വിധിയായി കാണേണ്ടതില്ല. സ്വാഭാവികമായും ഇതു മേൽക്കോടതിയിൽ ചോദ്യംചെയ്യപ്പെടും. ക്രിമിനൽ ഗൂഢാലോചനയ്ക്കു നേരിട്ട് തെളിവുകളുള്ള കേസാണിത്. രേഖാപരവും ഡിജിറ്റലും ശാസ്ത്രീയവുമായ തെളിവുകൾ ഇതിലുണ്ട്.
എന്തിനാണു നടിയെ ആക്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രതികൾ ദിലീപിന്റെ വീട്ടിലെത്തിച്ചത്? ഇതു തെളിഞ്ഞതല്ലേ. നിങ്ങളെ ആക്രമിക്കാൻ ക്വട്ടേഷൻ കിട്ടിയിട്ടുണ്ടെന്ന് പ്രതികൾ ഇരയോടു പറഞ്ഞതിനും തെളിവുണ്ട്. എട്ടു വർഷമായി അന്വേഷണസംഘം ശേഖരിച്ച തെളിവുകൾ നിയമലോകത്തിന് അറിവുള്ളതാണ്.