ബംഗളൂരു: കര്‍ണാടകയില്‍ ബൈക്ക് ടാക്സികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച നിരോധന ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. എന്നാൽ ബൈക്ക് ടാക്സി സേവനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ കര്‍ശനമായ നിബന്ധനകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്കി.
ബൈക്ക് ടാക്സി കമ്പനികളായ റാപ്പിഡോ, യൂബര്‍ തുടങ്ങിയവര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. സംസ്ഥാന സര്‍ക്കാര്‍ ബൈക്ക് ടാക്സികള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് പൂര്‍ണമായും നിരോധിച്ചത് ശരിയല്ലെന്ന് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് നിരീക്ഷിച്ചു.
സുരക്ഷാ പ്രശ്നങ്ങളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ പ്രതിഷേധവും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ബൈക്ക് ടാക്സികള്‍ നിരോധിച്ചിരുന്നത്. എന്നാൽ, സാങ്കേതികവിദ്യ മാറുന്നതിനനുസരിച്ച് നിയമങ്ങളിലും മാറ്റം വരുത്തണമെന്നും നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ഇത്തരം സേവനങ്ങള്‍ സഹായിക്കുമെന്നും കോടതി പറഞ്ഞു.
ബൈക്ക് ടാക്സി ഡ്രൈവര്‍മാരുടെ പശ്ചാത്തലം പരിശോധിക്കുക, വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ഉറപ്പാക്കുക, യാത്രക്കാരുടെ സുരക്ഷയ്ക്കായി ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ നിബന്ധനകള്‍ സര്‍ക്കാരിന് നിശ്ചയിക്കാമെന്ന് കോടതി വ്യക്തമാക്കി.