തിരുവനന്തപുരം: തദ്ദേശ സ്ഥാപന അധ്യക്ഷ- ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 26നും 27നുമായി നടക്കും. നഗരസഭാ ചെയർമാൻ, കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും വൈസ് ചെയർമാൻ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് അതേ ദിവസം ഉച്ചകഴിഞ്ഞ് 2.30നും നടക്കും. ഗ്രാമ- ബ്ലോക്ക്- ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30നും നടക്കും.
ജില്ലാ പഞ്ചായത്ത്- കോർപറേഷൻ എന്നിവയിൽ വരണാധികാരികളായി കളക്ടർമാരെ ചുമതലപ്പെടുത്തി. ഗ്രാമ- ബ്ലോക്ക് പഞ്ചായത്തിൽ അതത് സ്ഥാപന വരണാധികാരികൾക്കാണ് ചുമതല. മുനിസിപ്പാലിറ്റികളിൽ വരണാധികാരികളെ പ്രത്യേകം ചുമതലപ്പെടുത്തി.
തദ്ദേശ സ്ഥാപനങ്ങളിൽ ചേരുന്ന അംഗങ്ങളുടെ യോഗത്തിൽ സ്ഥാനാർഥിയെ ഒരാൾ നാമനിർദേശം ചെയ്യണം. മറ്റൊരാൾ പിന്താങ്ങണം. നാമനിർദേശം ചെയ്ത വ്യക്തി യോഗത്തിൽ ഹാജരില്ലെങ്കിൽ സ്ഥാനാർഥിയാകാനുള്ള സമ്മതപത്രം ഹാജരാക്കണം. ഒരാൾ ഒന്നിലധികം പേര് നിർദേശിക്കാനോ, ഒന്നിലധികം പേരെ പിന്താങ്ങാനോപാടില്ല. സംവരണം ചെയ്ത സ്ഥാനങ്ങളിൽ മത്സരിക്കുന്ന ഒരംഗത്തെ മറ്റൊരാൾ നാമനിർദേശം ചെയ്യുകയോ പിന്താങ്ങുകയോ വേണ്ട.
ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് ഓപ്പണ് ബാലറ്റ് മുഖേനയാകും. വോട്ട് ചെയ്യുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പിറകിൽ പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാൾ മാത്രമേ മത്സരിക്കുന്നുള്ളൂവെങ്കിൽ വോട്ടെടുപ്പ് നടത്താതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും.
തെരഞ്ഞെടുപ്പ് യോഗത്തിന്റെ ക്വാറം ബന്ധപ്പെട്ട സ്ഥാപനത്തിലെ അംഗങ്ങളുടെ പകുതിയെങ്കിലും എണ്ണം ആയിരിക്കണം. ക്വാറം തികഞ്ഞില്ലെങ്കിൽ യോഗം അടുത്ത പ്രവൃത്തിദിനത്തിലേക്കു മാറ്റും. മാറ്റിയ ദിവസം അതേ സ്ഥലത്തും സമയത്തും കൂടുന്ന യോഗത്തിൽ ക്വാറമില്ലെങ്കിലും തെരഞ്ഞെടുപ്പ് നടത്തും. രണ്ടു പേർക്കു തുല്യ വോട്ടാണെങ്കിൽ, നറുക്കെടുപ്പ് നടത്തും. നറുക്കെടുക്കപ്പെടുന്നയാൾ തെരഞ്ഞെടുക്കപ്പെടും.
സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കാത്ത അംഗങ്ങൾക്ക് യോഗ നടപടികളിൽ പങ്കെടുക്കാനോ വോട്ട് ചെയ്യാനോ അവകാശമില്ല.
വോട്ടെടുപ്പു പൂർത്തിയായ ശേഷം വരണാധികാരി അംഗങ്ങളുടെ, സാന്നിധ്യത്തിൽ വോട്ട് എണ്ണി ഫലപ്രഖ്യാപനം നടത്തും. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ മേയർ, ചെയർപേഴ്സണ്, പ്രസിഡന്റ് എന്നിവർ വരണാധികാരി മുൻപാകെ സത്യപ്രതിജ്ഞ ചെയ്യും. ഡെപ്യൂട്ടി മേയർ, വൈസ് ചെയർമാൻ എന്നിവർ മേയർ, ചെയർമാൻ മുൻപാകെയും വൈസ് പ്രസിഡന്റ്, പ്രസിഡന്റ് മുൻപാകെയും സത്യപ്രതിജ്ഞ ചെയ്യണം.