ന്യൂഡൽഹി: അന്തരിച്ച കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട രേഖകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2017-ലെ ഇസ്രായേൽ സന്ദർശനത്തെക്കുറിച്ച് പരാമർശമുണ്ടെന്ന വാർത്തകൾ തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഈ പരാമർശങ്ങൾ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നതായും ഒരു ക്രിമിനലിന്റെ വെറും "പാഴ്ജൽപനങ്ങൾ" മാത്രമാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ലക്ഷക്കണക്കിന് പേജുകൾ വരുന്ന എപ്സ്റ്റൈൻ ഫയലുകളിലെ ഒരു ഇമെയിൽ സന്ദേശത്തിലാണ് പ്രധാനമന്ത്രിയുടെ പേരും സന്ദർശനവും പരാമർശിക്കപ്പെട്ടിരിക്കുന്നത്.
"2017 ജൂലൈയിൽ പ്രധാനമന്ത്രി ഇസ്രായേലിൽ ഔദ്യോഗിക സന്ദർശനം നടത്തി എന്നത് ഒരു വസ്തുതയാണ്. എന്നാൽ ആ ഇമെയിലിൽ പറയുന്ന മറ്റ് കാര്യങ്ങളെല്ലാം ഒരു കുറ്റവാളിയുടെ വെറും ജല്പനങ്ങൾ മാത്രമാണ്. അങ്ങേയറ്റം പുച്ഛത്തോടെ മാത്രമേ ഇതിനെ കാണാനാകൂ," എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ലൈംഗിക അതിക്രമക്കേസുകളിൽ പ്രതിയായിരിക്കെ 2019-ൽ ന്യൂയോർക്കിലെ ജയിലിൽ വച്ചാണ് ജെഫ്രി എപ്സ്റ്റൈൻ ആത്മഹത്യ ചെയ്തത്. എപ്സ്റ്റൈനുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടുകളും വീഡിയോകളും ചിത്രങ്ങളും ഉൾപ്പെടെ മൂന്ന് ദശലക്ഷത്തിലധികം രേഖകളാണ് അമേരിക്കൻ ഗവൺമെന്റ് ഇപ്പോൾ പരസ്യപ്പെടുത്തിയിരിക്കുന്നത്.
ഇതിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ചുള്ള അനാവശ്യ പരാമർശങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ശക്തമായ ഭാഷയിലാണ് ഇന്ത്യ നേരിട്ടിരിക്കുന്നത്.