ഷാര്‍ജ: മണലൂര്‍ എംഎല്‍എ മുരളി പെരുനെല്ലിയുടെ ഇടപെടലിനെ തുടർന്ന് ഷാർജ ജയിലിൽ കഴിഞ്ഞിരുന്ന തൃശൂർ അരിമ്പൂര്‍ സ്വദേശിനി ബിന്ദു നാട്ടിലെത്തി.
ലക്ഷക്കണക്കിന് രൂപ ഏജന്റിന് നല്കി ഹൗസ്മൈഡ് വീസയെടുത്ത് പ്രൈവറ്റ് ജോലിക്ക് ഷാര്‍ജയിലെത്തിയതായിരുന്നു ബിന്ദു.
രണ്ട് വര്‍ഷം ജോലി ചെയ്തെങ്കിലും പിന്നീട് വീസ അടിക്കാന്‍ അറബിക്കും ഏജന്റിനും കൂടി 9000 ദിര്‍ഹംസ് (2.20 ലക്ഷം ഇന്ത്യന്‍ രൂപ) കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ വീസ അടിക്കാതെ അനധികൃതമായി ജോലി ചെയതുവരികയായിരുന്നു.
ഇതിനിടയില്‍ അറബിയുടെ ഭാഗത്ത് നിന്ന് ബിന്ദു ഓടിപ്പോയതായി എമിഗ്രേഷനില്‍ പരാതി നല്കി. തുടർന്ന്, ഷാര്‍ജ പോലീസ് ബിന്ദുവിനെ കണ്ടെത്തുകയും അറസ്റ്റ് ചെയ്തു നിയമനടപടിക്ക് വിധേയമാക്കുകയും ചെയ്തു.
ബിന്ദുവിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് മണലൂര്‍ എംഎല്‍എ മുരളി പെരുനെല്ലി വിഷയത്തില്‍ ഇടപെടുകയും യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശേരിയോട് സഹായം അഭ്യര്ഥിക്കുകയുമായിരുന്നു.
തുടര്‍ന്ന് അദ്ദേഹം നിയമപരമായ നീക്കങ്ങളിലൂടെ ഷാര്‍ജ പോലീസ് ജയില്‍ വിഭാഗവുമായി ബന്ധപ്പെടുകയും രണ്ട് ദിവസത്തിനകം ഔട്ട്പാസ് നൽകുകയും ചെയ്തു.
വിമാന ടിക്കറ്റ് ഉള്‍പ്പെടെ യാബ് ലീഗല്‍ സര്‍വീസസിന്റെ ഭാഗത്ത് നിന്ന് നല്കി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയായിരുന്നു.