ഇന്ത്യ അതിവേഗം നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾക്കുള്ള ഒരു പ്രധാന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. ആമസോണ്‍, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട ടെക് സ്ഥാപനങ്ങളടക്കമുള്ള ലോകത്തിലെ വലിയ സ്വാധീനമുള്ള കന്പനികൾ നിക്ഷേപങ്ങൾക്കായി ഇന്ത്യയിൽ എത്തുകയാണ്.
ആമസോണ്‍, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ മൂന്നു വൻകിട ഐടി കന്പനികളും ചേർന്ന് 67.5 ബില്യണ്‍ ഡോളറാണ് ഇന്ത്യയിൽ നിക്ഷേപിക്കുന്നത്. രാജ്യത്തെ യുവജനങ്ങളുടെ കഴിവും ഡിജിറ്റൽ മുന്നേറ്റത്തിനുള്ള സാധ്യതയും കണക്കിലെടുത്താണ് വൻ നിക്ഷേപങ്ങൾ നടത്തുന്നത്.
യുവതലമുറയും ചെലവ് കുറഞ്ഞ ഡാറ്റയുടെ ലഭ്യതയും രാജ്യത്തെ എഐ അധിഷ്ഠിത വളർച്ചയ്ക്ക് ഒരു ഫലഭൂയിഷ്ഠമായ മണ്ണാക്കി മാറ്റുന്നത്.
നിയന്ത്രണപരമായ തടസങ്ങളും ശക്തമായ പ്രാദേശിക മത്സരങ്ങളും നേരിടുന്നുണ്ടെങ്കിലും ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ആമസോണ്‍, ആൽഫബെറ്റ് ഇൻകോർപറേറ്റഡിന്റെ ഗൂഗിൾ തുടങ്ങിയ വലിയ യുഎസ് ഇന്റർനെറ്റ് കന്പനികൾക്ക് ഉയർന്ന വളർച്ചയുള്ള വിപണിയായി തുടരുന്നു.
ആമസോണ്‍
തങ്ങളുടെ ഏറ്റവും വലിയ ആഗോള വിപണികളിലൊന്നായ ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കിക്കൊണ്ട് 2030ഓടെ 35 ബില്യണ്‍ ഡോളർ രാജ്യത്ത് നിക്ഷേപിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചു. ഇ കൊമേഴ്സ് വന്പന്മാരായ യുഎസ് കന്പനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ പ്രധാന മേഖലകളിൽ നിക്ഷേപം നടത്താനും തങ്ങളുടെ ക്ലൗഡ് കംപ്യൂട്ടിംഗ്, ക്വിക് കൊമേഴ്സ് ബിസിനസുകൾ വിപുലീകരിക്കാനും പദ്ധതിയിടുന്നു. ഈ നിക്ഷേപങ്ങൾക്ക് 2030ഓടെ രാജ്യത്ത് 38 ലക്ഷത്തിലധികം നേരിട്ടും അല്ലാത്തതുമായ ജോലികൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ആമസോണിന്റെ എമേർജിംഗ് മാർക്കറ്റ്സ് സീനിയർ വൈസ് പ്രസിഡന്റ് അമിത് അഗർവാൾ പറഞ്ഞു.
മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നദെല്ല കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും 2026 മുതൽ 2029 വരെ നാലുവർഷങ്ങൾക്കുള്ളിൽ 17.5 ബില്യണ്‍ ഡോളർ നിക്ഷേപം നടത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഏഷ്യയിൽ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണിത്.
രാജ്യത്തുടനീളമുള്ള മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കംപ്യൂട്ടിംഗ്, എഐ വിപുലീകരണങ്ങൾ നടപ്പി ലാക്കുക, ബംഗളൂരു, പൂന, ഹൈദരാബാദ്, ഗുരുഗ്രാം, നോയി, കൂടാതെ മറ്റ് നഗരങ്ങളിലുമുള്ള 22,000 ത്തിലധികം വരുന്ന ജീവനക്കാർക്ക് ഉയർന്ന പരിശീലനം നല്‍കുക എന്നിവയാണ് ലക്ഷ്യം.
മൈക്രോസോഫ്റ്റിന്റെ ഈ നിക്ഷേപത്തിന്റെ ഭാഗമായി ഹൈദരാബാദിൽ കന്പനിയുടെ ഏറ്റവും വലിയ ഹൈപ്പർ സ്കെയിൽ ഡാറ്റാ സെന്റർ 2026 പകുതിയോടെ പ്രവർത്തനസജ്ജമാകും. വിദ്യാർഥികൾക്ക് സൗജന്യ ലഭ്യത ഉറപ്പാക്കിക്കൊണ്ട് എഐ അസിസ്റ്റന്റായ കോപൈലറ്റിനെ പ്രോത്സാഹിപ്പിക്കാനും മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നുണ്ട്.
ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങൾ, നൈപുണ്യ വികസനം എന്നിവയിലേക്ക് അടുത്ത രണ്ടു വർഷത്തിനുള്ളിൽ മൂന്നു ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ഈ വർഷം ആദ്യ നദെല്ല പ്രഖ്യാപിച്ചിരുന്നു.
ഗൂഗിൾ
ഒക്ടോബർ ആദ്യം ഗൂഗിൾ വിശാഖപട്ടണത്ത് വലിയ എഐ ഹബ് സ്ഥാപിക്കുന്നതിനായി 15 ബില്യണ്‍ ഡോളർ നിക്ഷേപം നടത്തുമെന്ന് അറിയിച്ചു. യുഎസിന് പുറത്ത് കന്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാകുമിത്.
ഇന്ത്യയിലെ ആദ്യത്തെ ഗിഗാവാട്ട് സ്കെയിൽ ഡാറ്റാ സെന്റർ കാന്പസായിരിക്കും ഇത്. എഐ ഇൻഫ്രാസ്ട്രക്ചറും ഡാറ്റാ സെന്ററുകളും പുനരുപയോഗ ഉൗർജ ശേഷിയുമായി സംയോജിപ്പിക്കുന്നതാണ് ഈ സൗകര്യമെന്ന് ഗൂഗിൾ പറഞ്ഞിരുന്നു.
ഇന്റൽ, കോഗ്നിസന്റ്, ഓപ്പണ്‍എഐ
നിർമിത ബുദ്ധിയുടെ പ്രധാനചാലകശക്തിയായി കണക്കാക്കപ്പെടുന്ന സെമികണ്ടക്ടറുകളുടെ പ്രാദേശിക നിർമാണത്തിന് ടാറ്റാ ഇലക്ട്രോണിക്സിന്റെ വരാനിരിക്കുന്ന ചിപ്പ് നിർമാണ കേന്ദ്രങ്ങൾക്ക് ഇന്റലിനെ ഒരു ശക്തനായ ഉപഭോ ക്താവായി ലഭിച്ചിരിക്കുകയാണ്. ഗുജറാത്തിലെയും ആസാമിലെയും കേന്ദ്രങ്ങളിൽ ടാറ്റ ഇലക്ട്രോണിക്സ് ഇന്റലിനായി ചിപ്പുകൾ നിർമിക്കുകയും അസംബിൾ ചെയ്യുകയും ചെയ്യും.
ധാരണപത്രപ്രകാരം ടാറ്റാ ഇലക്ട്രോണിക്സിന്റെ പൂർത്തിയാകാനിരിക്കുന്ന പ്ലാന്റുകളിൽ പ്രദേശികവിപണികൾക്കായുള്ള ഇന്റൽ ഉത്പന്നങ്ങളുടെ നിർമാണവും പാക്കേജിംഗും നടത്തും. ഇതിനായി ടാറ്റാ ഇലക്ട്രോണിക് 14 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും. ഇന്റലുമായി ചേർന്ന് ടാറ്റാ ഇലക്ട്രോണിക്സ് ഇന്ത്യയിലെ ഉപഭോക്തൃ, എന്റർപ്രൈസ് വിപണികൾക്കായി എഐ പിസി സൊല്യൂഷനുകൾ അതിവേഗം വിപുലീകരിക്കാനുള്ള സാധ്യതകളും പരിശോധിക്കും.
മറ്റൊരു ഐടി ഭീമന്മാരായ കോഗ്നിസെന്റ് ഇന്ത്യയുടെ എഐ ഫസ്റ്റ് സംരംഭത്തോടുള്ള പ്രതിബന്ധത അറിയിച്ചിട്ടുണ്ട്.
ചാറ്റ്ജിപിടിയുടെ നിർമാക്കളുടെ എഐ പദ്ധതിയായ സ്റ്റാർഗേറ്റിന്റെ ഇന്ത്യാ ചാപ്റ്റർ ആരംഭിക്കുന്നതിനായി ഓപ്പണ്‍എഐ ടാറ്റ കണ്‍സൾട്ടൻസി സർവീസസുമായി ചർച്ചയിലാണെന്ന് റിപ്പോർട്ടുകളുണ്ട്.