ചെന്നൈ: ജോലി അവസാനിപ്പിച്ചതിന്റെ പകയിൽ ഭർത്താവിനെ ക്രൂരമായി മർദിച്ച് ഭാര്യയെ കൂട്ടബലാംത്സംഗത്തിന് ഇരയാക്കി.
തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് സംഭവം. ആസാം സ്വദേശിനിയെയും ഭർത്താവിനെയുമാണ് ക്രൂരമായി പീഡിപ്പിച്ചത്.
സംഭവത്തിൽ ആസാം സ്വദേശിയായ 27കാരനെയും പ്രായപൂർത്തിയാകാത്ത രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.
തിസയൻവിളയിൽ ലേബർ കോൺട്രാക്ടറായി ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ എ. മുഹമ്മദ് മക്ഫുൽ ഹുസൈൻ (27) ആണ് പ്രധാന പ്രതിയെന്ന് ശ്രീവൈകുണ്ഠം വനിതാ പോലീസ് പറഞ്ഞു. 16 കാരായ മറ്റ് രണ്ട് പ്രതികളും ഇയാളോടൊപ്പം താമസിച്ചിരുന്നതായി പോലീസ് അറിയിച്ചു.
ചെറാക്കുളത്തെ ഒരു സ്ഥലത്ത് മുഹമ്മദ്, സ്ത്രീക്കും ഭർത്താവിനും ജോലി ശരിയാക്കി നൽകിയിരുന്നു. എന്നാൽ, ജോലിസ്ഥലത്തെ സൗകര്യങ്ങൾ അപര്യാപ്തമായതിനെ തുടർന്ന് ദമ്പതികൾ ജോലി ഉപേക്ഷിച്ച് ഞായറാഴ്ച കേരളത്തിലേക്ക് പോകാൻ തീരുമാനിച്ചു.
ഇതറിഞ്ഞ മുഹമ്മദ് ഇവരോട് പോകരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇവർ ആവശ്യം വിസമ്മതിച്ചു. തുടർന്ന് ഇവർ ഒരു ഓട്ടോ റിക്ഷയിൽ കേരളത്തിലേക്ക് പുറപ്പെട്ടു. എന്നാൽ തിരുനെൽവേലിയിൽ വച്ച് മുഹമ്മദും പ്രായപൂർത്തിയാകാത്ത രണ്ടുപേരും ചേർന്ന് ദമ്പതികൾ മോഷണം നടത്തിയെന്ന് ആരോപിച്ച് ശിവന്തിപട്ടിയിലെ കലിയുഗ മെയ്യന്നാർ ശാസ്താ ക്ഷേത്രത്തിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇവരെ എത്തിച്ചു.
ഇവിടെ വച്ച് പ്രതികൾ ഭർത്താവിനെ ക്രൂരമായി മർദിക്കുകയും യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇരുവരും തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പരാതിയുടെ അടിസ്ഥാനത്തിൽ ബിഎൻഎസിലെ 70 (കൂട്ടബലാത്സംഗം), 126(2), 115(2), 324(4), 351(2) എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.