മുംബൈയിലെ അന്ധേരി വെസ്റ്റ് കപാസവാഡി മേഖലയിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ നഗരവാസികളെയും പൊതുജനങ്ങളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഏറെ നാളായി തുടരുന്നതെന്നു സംശയിക്കുന്ന പാൽ മായം ചേർക്കൽ മാഫിയയെ പ്രദേശവാസികളും പോലീസും ചേർന്ന് നടത്തിയ ഇടപെടലിലൂടെയാണ് വെളിച്ചത്തുകൊണ്ടുവന്നത്.
പ്രമുഖ കമ്പനികളുടെ പാൽ പാക്കറ്റുകൾ ഉപയോഗിച്ച് വീടുകൾക്കുള്ളിൽ വെച്ച് അതിക്രൂരമായ രീതിയിലാണ് ഇവർ മായം ചേർക്കൽ നടത്തുന്നത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഒരു ചെറിയ മുറിക്കുള്ളിൽ കൂട്ടിയിട്ടിരിക്കുന്ന പാൽ പാക്കറ്റുകളും പോലീസിന്റെ സാന്നിധ്യത്തിൽ കുറ്റാരോപിതർ തങ്ങളുടെ കൃത്രിമ വിദ്യകൾ കാണിക്കുന്നതും ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്.
വിളക്കോ മെഴുക് തിരിയോ ഉപയോഗിച്ച് പാൽ പാക്കറ്റുകൾ തുറന്ന ശേഷം അതിലേക്ക് രാസവസ്തുക്കൾ ചേർക്കുകയും പിന്നീട് പാക്കറ്റുകൾ വീണ്ടും ഒട്ടിക്കുകയും ചെയ്യുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്.
ഒരു ലിറ്റർ പാൽ ഇരട്ടിയിലധികമാക്കാൻ സോപ്പ് പൊടി, യൂറിയ, ശുദ്ധീകരിച്ച എണ്ണ, സോപ്പ് ലായനി തുടങ്ങിയ മാരകമായ വസ്തുക്കളാണ് ഇവർ ഉപയോഗിക്കുന്നത്.
അംഗീകൃത ഡയറികളിൽ നിന്ന് വിതരണത്തിന് എത്തുന്ന പാക്കറ്റുകൾ വഴിമധ്യേ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തിൽ രാസവസ്തുക്കൾ കലർന്ന പാൽ ദിവസവും ഉപയോഗിക്കുന്നത് വഴി വലിയ ആരോഗ്യ പ്രത്യാഘാതങ്ങളാണ് ഉണ്ടാവുകയെന്ന് വൈദ്യശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രത്യേകിച്ച് കുട്ടികളുടെ വളർച്ചയെ ബാധിക്കാനും സ്ത്രീകളിൽ കാൽസ്യം കുറവുണ്ടാക്കാനും ഇത് കാരണമാകും. വൃക്കകളുടെയും കരളിന്റെയും പ്രവർത്തനം തകരാറിലാക്കാനും കണ്ണിനും ചർമ്മത്തിനും അസുഖങ്ങൾ വരുത്താനും ഈ വിഷപ്പാൽ കാരണമാകുന്നുണ്ട്.
വർഷങ്ങളായി തുടരുന്നു എന്ന് പറയപ്പെടുന്ന ഈ മാഫിയയെ പിടികൂടാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിനോ നഗരസഭയ്ക്കോ സാധിക്കാത്തതിൽ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമുണ്ട്.
തട്ടിപ്പ് പുറത്തുവന്നിട്ടും ഔദ്യോഗിക വകുപ്പുകളിൽ നിന്ന് ശക്തമായ നടപടികളോ പ്രതികരണങ്ങളോ ഉണ്ടാവാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു.
പാൽ സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധന നടത്തണമെന്നും പ്രതികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുംബൈ പോലീസിനും ഭരണകൂടത്തിനും മേൽ നാട്ടുകാർ സമ്മർദ്ദം ചെലുത്തുന്നുണ്ട്.