ബെംഗളൂരുവിലെ കെആർ പുരം ടിൻ ഫാക്ടറി ജങ്ഷനു സമീപം തിരക്കേറിയ രാവിലെ ട്രാഫിക് കുരുക്കിനിടയിൽ രണ്ട് ബൈക്ക് യാത്രികർ പരസ്പരം മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ഓഫീസുകളിലേക്കും മറ്റും ജനങ്ങൾ തിരക്കിട്ട് പോകുന്ന സമയത്ത് നടന്ന ഈ സംഭവം റോഡ് റേഞ്ചിന്റെ ഭീകരമായ മറ്റൊരു മുഖമാണ് തുറന്നുകാട്ടുന്നത്. റോഡിന് നടുവിൽ ബൈക്കുകൾ നിർത്തിയിട്ട് യാത്രികർ പരസ്പരം ഹെൽമെറ്റ് കൊണ്ട് ആഞ്ഞടിക്കുന്നത് ദൃശ്യങ്ങളിൽവ്യക്തമായി കാണാം.
ഓഫീസ് ക്യാബിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരനാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. യാത്രയ്ക്കിടയിൽ ബൈക്കുകൾ തമ്മിൽ അശ്രദ്ധമായി തട്ടിയതാണ് തർക്കത്തിന് തുടക്കമിട്ടതെന്നാണ് പ്രാഥമിക വിവരം.
ബൈക്കിൽ നിന്ന് ഒരാൾ വീഴാൻ പോയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഇരുവരും വാക്കുതർക്കത്തിലേക്കും പിന്നീട് ക്രൂരമായ കൈയ്യാങ്കളിയിലേക്കും കടക്കുകയായിരുന്നു.
ട്രാഫിക് നിയമങ്ങളോ ചുറ്റുമുള്ളവരുടെ സുരക്ഷയോ പരിഗണിക്കാതെയായിരുന്നു ഇരുവരുടെയും അക്രമാസക്തമായ പെരുമാറ്റം. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബെംഗളൂരു സിറ്റി പോലീസ് വിഷയത്തിൽ ഇടപെട്ടു.
ഹലസൂരു, ബയ്യപ്പനഹള്ളി പോലീസ് സ്റ്റേഷൻ പരിധികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഡിസിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
റോഡിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും ഗതാഗതക്കുരുക്കും യാത്രക്കാരിൽ സമ്മർദ്ദമുണ്ടാക്കുന്നുണ്ടെങ്കിലും, ഇത്തരം അക്രമങ്ങൾ ഒന്നിനും പരിഹാരമല്ലെന്നാണ് പൊതുജനാഭിപ്രായം.