നെന്മാറ: തകർന്നുതരിപ്പണമായ നെന്മാറ -ഒലിപ്പാറ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ദേശീയ പണിമുടക്കിനെതുടർന്ന് തടസപ്പെടില്ലെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. വിവിധ തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചകൾക്കുപിന്നാലെയാണ് ഈ ഉറപ്പ് ലഭിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
റോഡിന്റെ ദയനീയാവസ്ഥക്കെതിരേ നെന്മാറ - ഒലിപ്പാറ റോഡ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ ജനകീയപ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
തുടർന്ന് കെ. ബാബു എംഎൽഎയുടെ നേതൃത്വത്തിൽ റോഡിൽ കുത്തിയിരിപ്പുസമരവും നടന്നു. സമരത്തെതുടർന്ന് കോൺട്രാക്ടർ ഘട്ടംഘട്ടമായി പണി പൂർത്തിയാക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു.മൂന്നുവർഷം മുൻപ് ആരംഭിച്ച 10.8 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ നവീകരണം ഇതുവരെ പൂർത്തിയായിട്ടില്ല.
അഞ്ചരമീറ്റർ വീതിയിൽ ടാറിംഗ് നടത്തേണ്ട റോഡിൽ ഇപ്പോൾ തിരുവഴിയാട് മുതൽ പട്ടുകാട് വരെയുള്ള ഭാഗങ്ങളിൽ പ്രാരംഭപ്രവർത്തനങ്ങളാണ് നടക്കുന്നത്.
കരിങ്കുളം കെഎസ്ഇബി ഓഫീസിന് സമീപമുള്ള ആൽമരം നീക്കം ചെയ്യുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.ഷെഡ്യൂൾ പ്രകാരം പണി പൂർത്തിയാക്കാൻ കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും സഹകരിക്കണമെന്ന് ആക്ഷൻ കമ്മിറ്റി അഭ്യർഥിച്ചു.