മുംബൈ: ഐസിസി ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇറ്റലിക്ക് ആദ്യ ജയം. റാങ്ക് ലിസ്റ്റിൽ തങ്ങളെക്കാൾ കരുത്തൻമാരായ നേപ്പാളിനെയാണ് ഇറ്റലി കീഴ്പ്പെടുത്തിയത്. പത്ത് വിക്കറ്റിന്‍റെ ആധികാരിക ജയമാണ് ഇറ്റലി സ്വന്തമാക്കിയത്.
നേപ്പാൾ ഉയർത്തിയ 124 റണ്‍സ് വിജയലക്ഷ്യം 12.4 ഓവറിൽ ഇറ്റലി മറികടന്നു. ഓപ്പണറുമാരായ ജസ്റ്റിൻ മോസ്കയുടെയും ആന്‍റണി മോസ്കയുടെയും തകർപ്പൻ പ്രകടനമാണ് ഇറ്റലിക്ക് ആധികാരിക ജയം സമ്മാനിച്ചത്. ജസ്റ്റിൻ 44 പന്തിൽ 60 റണ്‍സും ആന്‍റണി 32 പന്തിൽ 62 റണ്‍സുമെടുത്തു.
ജയത്തോടെ ഗ്രൂപ്പ് സിയിൽ ഇറ്റിൽ മൂന്നാം സ്ഥാനത്തെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 19.3 ഓവറിൽ 123 റണ്‍സിന് ഓൾഔട്ടായി. നേപ്പാളിനായി ഓപ്പണർ ആസിഫ് ഷേഖ് 20 റണ്‍സും ക്യാപ്റ്റൻ രോഹിത് പോഡൽ 23 റണ്‍സും നേടിയിരുന്നു.
ദീപേന്ദ്ര സിംഗ് ഐറി 17 റണ്‍സെടുത്തു. 24 പന്തിൽ 27 റണ്‍സെടുത്ത ആരിഫ് ഷേഖാണ് നേപ്പാൾ നിരയിൽ ടോപ് സ്കോറർ. കെ.സി. കരണ്‍ പുറത്താകാതെ 18 റണ്‍സ് നേടി. മറ്റാർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല.
ഇറ്റലിക്കായി ക്രിഷൻ കലൗഗാമഗെ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബെൻ മാനെന്‍റി രണ്ട് വിക്കറ്റും നേടി.