മെഡല്‍ വരുമെന്ന ശുഭപ്രതീക്ഷയില്‍ കേരളത്തില്‍നിന്നുള്ള സര്‍വകലാശാല ടീമുകള്‍ ഇന്നലെ ശുഭരാത്രിനേര്‍ന്നു... 85-ാമത് ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി അത്ലറ്റിക്സിന്റെ ആദ്യദിനം കേരളത്തിലെ സര്‍വകലാശാലകള്‍ക്കു മെഡല്‍ നേടാന്‍ സാധിച്ചില്ല. എന്നാല്‍, വിവിധ ഇനങ്ങളിലായി മികച്ച സമയവും ദൂരവും കുറിച്ച് മലയാളിതാരങ്ങള്‍ ഫൈനലില്‍ പ്രവേശിച്ചതിന്റെ സന്തോഷത്തിലാണ് ട്രാക്കും ഫീല്‍ഡും വിട്ടത്. ഇന്നു മീറ്റിലെ വേഗക്കാരെ നിര്‍ണായിക്കുന്ന 100 മീറ്റര്‍ പോരാട്ടത്തിലടക്കം കേരളത്തിലേക്ക് മെഡല്‍ പ്രതീക്ഷയുണ്ട്.
വനിതകളുടെ 100 മീറ്ററില്‍ എംജി കോട്ടയത്തിന്റെ എന്‍. ശ്രീന 11.87 സെക്കന്‍ഡില്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ എത്തിയതില്‍ ഏറ്റവും മികച്ച രണ്ടാമത്തെ സമയമാണ് ശ്രീനയുടേത്. അതേസമയം, പുരുഷ വിഭാഗത്തില്‍ മലയാളി താരങ്ങള്‍ക്ക് സെമിയിലേക്കു മുന്നേറാനായില്ല.
വനിതകളുടെ ട്രിപ്പിള്‍ജംപില്‍ എംജിയുടെ അലീന ടി. ഷാജി ഫൈനലില്‍ ഇടംനേടി. യോഗ്യതാ റൗണ്ടിലെ മികച്ച മൂന്നാമത്തെ ദൂരം (12.50 മീറ്റര്‍) കുറിച്ചാണ് അലീനയുടെ ഫൈനല്‍ പ്രവേശം. എംജിയുടെ ജാനിസ് ട്രീസ റെജിയും (12.10) ഫൈനല്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30നാണ് ഫൈനല്‍.
പുരുഷ വിഭാഗം ഹൈജംപില്‍ കാലിക്കട്ടിന്റെ പാര്‍ഥിവ് വിനോദ് (2.05), ബി. ബിജോയ് (2.05), എംജിയുടെ കെ.എസ്. ഷാല്ബിന് (2.05) എന്നിവര്‍ ഫൈനലിലേക്കു മുന്നേറിയിട്ടുണ്ട്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കലിക്കട്ടിന്റെ ഡെല്‍ന ഫിലിപ്പ്, വനിതാ ഡിസ്കസ് ത്രോയില്‍ അഖില രാജു എന്നിവരും മെഡല്‍ പ്രതീക്ഷയോടെ ഫൈനലില്‍ ഇറങ്ങും. യോഗ്യതാ റൗണ്ടിലെ മികച്ച മൂന്നാമത്തെ ദൂരം (48.03 മീറ്റര്‍) കുറിച്ചാണ് അഖില രാജു ഫൈനലിലേക്കു മുന്നേറിയത്. കലിക്കറ്റിന്റെ സി.പി. തൗഫീറയും ഫൈനലിലേക്കു മുന്നേറി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇ ഹരീശ്വറും ഫൈനലിലെത്തി. 800 മീറ്ററില്‍ കേരളതാരങ്ങള്ക്കു നിരാശയായിരുന്നു ബാക്കിയായത്.
ഗൗരവ്, നിർമല
85-ാമത് അന്തര്‍ സര്‍വകലാശാല അത്ലറ്റിക്സ് മീറ്റിലെ ആദ്യ സ്വര്‍ണം ബറേലി മഹാത്മാ ജ്യോതിബ ഫൂലെ രോഹില്‍ഖണ്ഡ് സര്‍വകലാശാലയിലെ ഗൗരവ് (29:19.46 സെക്കന്‍ഡ്) സ്വന്തമാക്കി. മത്സരത്തില്‍ വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ഗൗരവിന്റെ സുവര്ണഫിനിഷിംഗ്. റോത്തക്ക് മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയുടെ ആകാശ് (29:19.91) വെള്ളിയും റായ്ച്ചൂര്‍ എഎസ്എംവി സര്‍വകലാശാലയുടെ പ്രിന്സിറായ് യാദവ് (29:21.40) വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ 10,000 മീറ്റര്‍ ഓട്ടത്തിലൂടെ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ മാംഗളൂര് യൂണിവേഴ്സിറ്റി ആദ്യ സ്വര്‍ണമണിഞ്ഞു.
34:47.20 സെക്കന്‍ഡില്‍ മാംഗളൂര് സര്‍വകലാശാലയുടെ നിര്‍മല ഒന്നാമതായി ഫിനിഷ് ചെയ്തു. അവസാന ലാപ്പിലെ ഉജ്വല കുതിപ്പിലൂടെയായിരുന്നു നിര്‍മലയുടെ സുവര്‍ണനേട്ടം. സാവിത്രിഭായ് ഫൂലെ സര്‍വകലാശാലയുടെ ഗയക്ക്വാദ് രവീണ വിജയ് വെള്ളിയും (34:48.07), ലവ്ലി പ്രൊഫഷണല്‍ സര്‍വകലാശാലയുടെ അഞ്ജലി ദേവി വെങ്കലവും (34:49.54) നേടി.
ഇന്ന് 12 ഫൈനല്‍
വര്‍ണാഭമായ ചടങ്ങുകളോടെ ഇന്നലെ വൈകുന്നേരം ഉദ്ഘാടനം നടന്നു. കര്‍ണാടകയുടെ കലാവിരുന്നൊരുക്കിയ പരിപാടികള്ക്കൊപ്പമായിരുന്നു മാര്‍ച്ച് പാസ്റ്റ്. 305 സര്‍വകലാശാലകളില്‍നിന്നുള്ള താരങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു.
മീറ്റിലെ അതിവേഗക്കാരെ നിര്‍ണയിക്കുന്ന പുരുഷ-വനിതാ വിഭാഗം 100 മീറ്റര്‍ അടക്കം 12 ഫൈനലുകള്‍ ഇന്നു നടക്കും. പുരുഷ-വനിതാ 400 മീറ്റര്‍, 800 മീറ്റര്‍, വനിതകളുടെ ട്രിപ്പിള്‍ജംപ്, ഡിസ്കസ്ത്രോ, പുരുഷന്മാരുടെ ഹൈജംപ്, ഷോട്ട്പുട്ട് തുടങ്ങിയ ഇനങ്ങളിലെ മെഡല്‍ ജേതാക്കളെയും ഇന്നറിയാം.