International
ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ കാന്റർബറി ആർച്ച്ബിഷപ്പായി സാറാ മുല്ലള്ളി ചുമതലയേറ്റു.
ബുധനാഴ്ച രാവിലെ സെന്റ് പോൾസ് കത്തീഡ്രലിലേക്കു പ്രവേശിച്ച സാറാ മുല്ലള്ളി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആംഗ്ലിക്കൻ വിശ്വാസികളുടെ ആത്മീയ നേതാവായാണ് തിരിച്ചിറങ്ങിയത്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് 63കാരിയായ സാറാ മുല്ലള്ളി. അമേരിക്കയിലെ എപ്പിസ്കോപ്പൽ ചർച്ച് ഉൾപ്പെടെയുള്ള ആഗോള ആംഗ്ലിക്കൻ കൂട്ടായ്മയ്ക്ക് ഔദ്യോഗികമായി ഒരു ഭരണത്തലവനില്ലെങ്കിലും കാന്റർബറി ആർച്ച്ബിഷപ്പാണ് പരമ്പരാഗതമായി അതിന്റെ ആത്മീയ നേതാവായി പരിഗണിക്കപ്പെടുന്നത്.
കാൻസർ നഴ്സായിരുന്ന സാറാ മുല്ലള്ളി, നാലു മാസം മുമ്പു പ്രഖ്യാപിക്കപ്പെട്ട പുതിയ ദൗത്യം നിയമപരമായ ചടങ്ങുകളിലൂടെ ഔദ്യോഗികമായി ഏറ്റെടുത്തു. ദീർഘമായ തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കിയ ശേഷം മുല്ലള്ളി കരഘോഷങ്ങളോടെയാണ് വിശ്വാസികൾ വരവേറ്റത്. 1994ൽ വനിതാ പുരോഹിതർക്കും 2015ൽ ആദ്യ വനിതാ ബിഷപ്പിനും ചർച്ച് ഓഫ് ഇംഗ്ലണ്ട് അനുമതി നൽകിയിരുന്നു.
സ്ത്രീകളുടെ പദവി, എൽജിബിടിക്യു വിഭാഗത്തോടുള്ള നിലപാട് തുടങ്ങിയ വിഷയങ്ങളിൽ ഭിന്നത നിലനിൽക്കുന്ന ആംഗ്ലിക്കൻ കൂട്ടായ്മയിൽ ഈ നിയമനം കൂടുതൽ തർക്കങ്ങൾക്കു വഴിമാറാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. മുല്ലള്ളിയുടെ നിയമനം ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് ആംഗ്ലിക്കൻ സംഘടനയായ ഗാഫ്കോൺ ആരോപിച്ചിരുന്നു. സ്വവർഗ വിവാഹങ്ങളെ പിന്തുണയ്ക്കുന്ന മുല്ലള്ളിയുടെ നിലപാട് സഭയുടെ വിശ്വാസപ്രമാണങ്ങൾക്കു വിരുദ്ധമാണെന്നു റുവാണ്ടൻ ആഗ്ലിംക്കൻ ആർച്ച്ബിഷപ്പ് ലോറന്റ് മബണ്ട കുറ്റപ്പെടുത്തി. ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 2024 നവംബറിൽ രാജിവച്ച ജസ്റ്റിൻ വെൽബിക്കു പകരമായാണ് മുല്ലള്ളി എത്തുന്നത്.
17 അംഗ കമ്മീഷൻ നാമനിർദേശം ചെയ്ത സാറാ മുല്ലള്ളിയുടെ നിയമനത്തിനു സഭയുടെ പരമാധികാരിയായ ചാൾസ് മൂന്നാമൻ രാജാവ് അംഗീകാരം നൽകി. മാർച്ച് 25ന് കാന്റർബറി കത്തീഡ്രലിൽ നടക്കുന്ന ചടങ്ങിൽ സാറാ മുല്ലള്ളി ഔദ്യോഗികമായി ആർച്ച്ബിഷപ്പായി അവരോധിക്കപ്പെടും.
NRI
കുവൈറ്റ് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്) 2026 വർഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു. അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് വിജേഷ് വേലായുധൻ അധ്യക്ഷത വഹിച്ചു.
ജോയിന്റ് സെക്രട്ടറി നിസി മാത്യു സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ജോബി ജോസഫ് വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ മുഹമ്മദ് ഷാ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
കോർ കമ്മിറ്റി അംഗങ്ങളായ ഷൈജു കൃഷ്ണൻ, അനീഷ് പൗലോസ്, കെ.കെ. ഗിരീഷ്, സുബിൻ രാജു, സാജൻ മാത്യു, റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. സ്പോർട്സ് കൺവീനർ ബിബിൻ ജോർജ് പുതിയ കമ്മിറ്റിയെ അവതരിപ്പിച്ചു.
ഭാരവാഹികൾ: വിജേഷ് വേലായുധൻ (പ്രസിഡന്റ്), ഷൈജു കൃഷ്ണൻ, രാഖി ജോമോൻ (വൈസ് പ്രസിഡന്റ്), ജോബി ജോസഫ് (ജനറൽ സെക്രട്ടറി) ബിനുമോൾ ജോസഫ്, നിസി മാത്യു (ജോയിന്റ് സെക്രട്ടറി) കെ.എസ് മുഹമ്മദ് ഷാ (ട്രഷറർ) ഷൈനി ഐപ്പ്, സതീഷ് കരുണാകരൻ (ജോയിന്റ് ട്രഷറർ), അംബിക ഗോപൻ, സിജോ കുഞ്ഞുകുഞ്ഞ് (പ്രോഗ്രാം കോഓർഡിനേറ്റർ).
രാജലക്ഷ്മി ഷൈമേഷ്, അലക്സ് ഉതുപ്പ്, ചിന്നു സത്യൻ (ആർട്സ്), ഷറഫുദ്ദീൻ ഹംസ, മഞ്ജുള ഷിജോ, ടി.വി. അനീഷ്, (പ്രഫഷണൽ ഡെവലപ്മെന്റ്) സുബിൻ രാജു, സാജൻ മാത്യു, മനോജ് എസ്. പിള്ള (മീഡിയ & പബ്ലിക് റിലേഷൻസ്), ഹിമ ഷിബു, അനീഷ് പൗലോസ്, കെ.കെ. ഗിരീഷ് (മെമ്പർഷിപ്പ് കമ്മിറ്റി), മജോ മാത്യു, അനീഷ് കുമാർ, ശരത് നായർ (സോഷ്യൽ വെൽഫെയർ), ബിബിൻ ജോർജ്, ലിയോ അവറാച്ചൻ, ഡെന്നിസ് സാജൻ (സ്പോർട്സ്).
കുവൈറ്റിലെ ഇന്ത്യൻ നഴ്സുമാരുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനോടൊപ്പം അംഗങ്ങളുടെ പ്രഫഷണൽ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പുരോഗതി ഉറപ്പാക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
തുടർന്ന് ഈ വർഷത്തെ പ്രവർത്തന പദ്ധതികളുടെ രൂപരേഖ തയാറാക്കി. ഇന്റർനാഷണൽ നഴ്സസ് ദിനാഘോഷം, സാമൂഹിക സേവന പ്രവർത്തനങ്ങൾ, കലാ-കായിക പരിപാടികൾ, വിവിധ പരിശീലന പരിപാടികൾ, സെമിനാറുകൾ തുടങ്ങിയ ഭാവി പരിപാടികൾ യോഗത്തിൽ അവതരിപ്പിച്ചു.
CAREER DEEPIKA
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ബെൽജിയത്തിലേക്ക് എൽഡേർലി കെയർ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. 60 ഒഴിവുണ്ട്.കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ബെൽജിയത്തിലേക്ക് എൽഡേർലി കെയർ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. 60 ഒഴിവുണ്ട്.
യോഗ്യത: ജിഎൻഎം/ബിഎസ്സി നഴ്സിംഗ്/ പിബിബിഎൻ, ഒരു വർഷത്തെ പ്രവൃത്തിപരിചയം. IELTS പരീക്ഷയിൽ എല്ലാ മൊഡ്യൂളിലും 6.0 സ്കോർ അല്ലെങ്കിൽ ഒഇടി പരീക്ഷയിൽ എല്ലാ മൊഡ്യൂളിലും സി ഗ്രേഡ് നേടിയിരിക്കണം.
പ്രായം: 36 കവിയരുത്. തെരഞ്ഞെടുക്കുന്നവർക്ക് ആറുമാസത്തെ സൗജന്യ ഡച്ച് ഭാഷാ പരിശീലനം നൽകും. 2026 ജൂലൈമുതൽ ഡിസംബർവരെയായിരിക്കും പരിശീലനം. പരിശീലന കാലത്ത് 15,000 രൂപ പ്രതിമാസ സ്റ്റൈപ്പൻഡും നൽകും.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 2027 ജനുവരിയിൽ ബെൽജിയത്തിലേക്ക് യാത്രതിരിക്കാം. ശമ്പളത്തിനു പുറമേ താമസസൗകര്യം, വീസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായി നൽകും.
ബയോഡേറ്റ, പാസ്പോർട്ടിന്റെ പകർപ്പ്, IELTS/OET സർട്ടി ഫിക്കറ്റ്, വിദ്യാഭ്യാസ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ ജനുവരി 26ന് മുന്‍പ് [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.
വിശദ വിവരങ്ങൾക്ക്: https://odepc.kerala.gov.in/recruitments-aurora-nurses-recruitment-to-belgium എന്ന വെബ് പേജ് സന്ദർശിക്കുക.
ഫോൺ: 0471-2329440/41/42/43/45; Mob: 77364 96574.
National
ഇൻഡോർ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ചികിത്സാപ്പിഴവ്. ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ തള്ളവിരൽ മുറിച്ചു. ഇൻഡോറിലെ മഹാരാജാ യശ്വന്ത് റാവു ആശുപത്രിയിൽ ബുധനാഴ്ച ചികിത്സക്കിടെയാണ് കുഞ്ഞിന്റെ തള്ളവിരൽ നഴ്സ് മുറിച്ചത്.
സംസ്ഥാനത്തെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയിൽ നടന്ന സംഭവത്തിൽ നഴ്സിനെ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. ന്യൂമോണിയയ്ക്ക് ചികിത്സ തേടിയെത്തിയ കുഞ്ഞിനാണ് കുത്തിവയ്പിനുള്ള ചെറിയ ട്യൂബ് മുറിച്ചുമാറ്റുന്നതിനിടെ അപകടം സംഭവിച്ചത്.
ശസ്ത്രക്രിയയിലൂടെ വിരൽ തുന്നിച്ചേർത്തിട്ടുണ്ട്. ജാഗ്രതക്കുറവ് കാട്ടിയ മറ്റ് മൂന്ന് മുതിർന്ന നഴ്സുമാരുടെ ഒരു മാസത്തെ ശന്പളം തടഞ്ഞുവയ്ക്കാനും തീരുമാനമായി.
Kerala
മലപ്പുറം: മാനത്തുമംഗലത്ത് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് നഴ്സിന് ദാരുണാന്ത്യം. വലമ്പൂര്‍ പൂപ്പലം പാറക്കല്‍ വീട്ടില്‍ പി.കെ. സുജാതയാണ് (49) മരിച്ചത്. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ നഴ്സായിരുന്നു സുജാത.
ബുധനാഴ്ച രാവിലെ 7.50ന് ആയിരുന്നു പെരിന്തല്‍മണ്ണ-ഊട്ടി റോഡില്‍ മാനത്തുമംഗലത്ത് അപകടം നടന്നത്. ചരക്കുകയറ്റിയെത്തിയ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
സുജാതയെ സമീപത്തെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കള്‍: ദേവി ഗിരിജ, സഹസ്രനാഥന്‍.
International
ലണ്ടൻ: സഹപ്രവർത്തകരായ പെൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചതിന് ശേഷം സ്കോട്ലൻഡിൽ നിന്നും ഇന്ത്യയിലേക്ക് മുങ്ങിയ മലയാളി നഴ്സിനെ തിരികയെത്തിച്ച് അറസ്റ്റ് ചെയ്തു.
ഹാമില്ട്ടണ് നിവാസിയായ നൈജില്‍ പോളി(47)നെയാണ് പിടികൂടിയത്. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജനാണ് നൈജില്‍ പോള്‍. ഇയാളെ കോടതി ഏഴുവർഷവും ഒൻപതുമാസവും കഠിന തടവിന് ശിക്ഷിച്ചു. ജയിൽ മോചിതനായ ശേഷം രണ്ട് വർഷത്തെ നിരീക്ഷണവും ശിക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.
കെയർ ഹോം മാനേജറായ നൈജില്‍ അവിടെ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാരെയാണ് ലൈംഗീകമായി പീഡിപ്പിച്ചത്. കേസിൽ കുടുങ്ങുമെന്ന് ഉറപ്പായതോടെ സ്കോട്ട്ലാൻഡിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നു.
എന്നാൽ, ഇന്റര്‍പോള്‍ നിർദേശ പ്രകാരം കൊച്ചിയിൽ വച്ച് അറസ്റ്റിലായ നൈജിലിനെ ഡൽഹി കോടതിയിൽ ഹാജരാക്കുകയായിരുന്നു. 2025 ജൂൺ ഒമ്പതിനാണ് നൈജിലിനെ തിരികെ ബ്രിട്ടനിൽ എത്തിക്കാൻ ബ്രിട്ടൻ ഡൽഹി കോടതിയിലൂടെ അനുമതി വാങ്ങിയത്.
NRI
ബെര്‍ലിന്‍: ജര്‍മനിയിലെ നഴ്സിംഗ് മേഖല പ്രതിസന്ധിയിലെന്ന് പഠനസർവേ. സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയിലധികം പേരും രാജ്യത്തെ പരിചരണ സംവിധാനത്തില്‍ വിശ്വാസമില്ലെന്നും ജനസംഖ്യാപരമായ മാറ്റത്തെ ഈ സംവിധാനത്തിന് നേരിടാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും പറഞ്ഞു.
പരിചരണം നല്‍കുന്നവര്‍ക്ക് അതു നല്‍കുന്നതിന് വളരെ കുറച്ച് സമയമേ ഉള്ളൂ എന്ന് സർവേയിൽ പങ്കെടുത്ത മൂന്നില്‍ രണ്ട് പേരും അഭിപ്രായപ്പെട്ടു. ജീവനക്കാര്‍ക്ക് അമിത ജോലിഭാരം ഉണ്ടെന്ന് ഏതാണ്ട് അത്രയും തന്നെ പേരും വിശ്വസിക്കുന്നു.
പരിചരണ ചെലവ് ചുരുക്കല്‍ പദ്ധതികളില്‍ കെയര്‍ ലെവല്‍ വൺ നിര്‍ത്തലാക്കിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന് പണമില്ലാതായി. ജര്‍മനിയിലെ നഴ്സിംഗ് ഹോമുകള്‍ മോശം അവസ്ഥയിലാണ്.
പെന്‍ഷനുകള്‍ തികയാതെ വരുന്നു
ആവശ്യമെങ്കില്‍ പ്രഫഷണല്‍ പരിചരണത്തിനായി പണം നല്കാന് വാര്‍ധക്യത്തില്‍ സാമ്പത്തികമായി സുരക്ഷിതരായിരിക്കുമെന്ന് അഞ്ചില്‍ ഒരാള്‍ക്ക് മാത്രമേ കഴിയൂ എന്ന അവസ്ഥയാവുന്നു.
ഹോം കെയറിലെ പ്രശ്നങ്ങള്‍ കൂടിവരികയാണ്. ഒന്നാമത് സാമ്പത്തിക പ്രശ്നം, രണ്ടാമത് ജോലിക്കാരുടെ കുറവും ഭാഷാ തടസവും, അതിനാല്‍ പല ജര്‍മന്‍കാരും വീട്ടില്‍ പരിചരണം ലഭിക്കാന്‍ ആഗ്രഹിക്കുന്നു.
ജര്‍മനിയില്‍ പതിനായിരക്കണക്കിന് പരിചാരകരുടെ കുറവുണ്ട്. 2035 ആകുമ്പോഴേക്കും പരിചരണം ആവശ്യമുള്ള ആളുകളുടെ എണ്ണം ഏകദേശം ആറ് ദശലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
നേരത്തെ, ആരോഗ്യ മേഖലയിലെ വിദഗ്ധർ വലിയ തോതിലുള്ള പരിചരണ ക്ഷാമം ആസന്നമാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കൂടുതല്‍ ഔട്ട്പേഷ്യന്റ്, ഇന്‍പേഷ്യന്റ് പരിചരണ സേവനങ്ങള്‍ സൃഷ്ടിക്കുന്നതിന് നഗരങ്ങളിലും മുനിസിപ്പാലിറ്റികളിലും സമ്മര്‍ദം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പല സ്ഥലങ്ങളിലും ജീവനക്കാരുടെയും ഫണ്ടിംഗിന്റെയും ആസൂത്രണത്തിന്റെയും അഭാവമുണ്ട്.
അതിനാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനി പരിചരണകര്ക്ക് മെച്ചപ്പെട്ട വേതനം നല്‍കണമെന്നും ഉദ്യോഗസ്ഥ തടസങ്ങള്‍ കുറയ്ക്കണമെന്നും ആവശ്യപ്പെടുന്നു. കൂടാതെ വിദേശത്തുനിന്നും ജോലി തേടിയെത്തുന്ന നഴ്സിംഗ് യോഗ്യതയുള്ളവര്‍ക്ക് മതിയായ ജര്‍മന്‍ ഭാഷാപരിജ്ഞാനം ഇല്ലാത്തതും പ്രതിസന്ധിയാണ്.
National
കോൽക്കത്ത: നഴ്സായി ചമഞ്ഞ് കുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിച്ച ശേഷം യുവതി കുഞ്ഞുമായി കടന്നു. പശ്ചിമ ബംഗാളിലെ സർക്കാർ ഉടമസ്ഥതയിലുള്ള കുട്ടികളുടെ ആശുപത്രിയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.
കുഞ്ഞുമായി ബസിൽ ആശുപത്രിയിലേക്കു പോകുംവഴിയാണ് യുവതി പരിചയപ്പെട്ടതെന്ന് സൗത്ത് 24 പർഗാന ജില്ലയിൽ കാശിപ്പൂരിൽ നിന്നുള്ള മഞ്ജുള ബീബി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
യുവതി അതേ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയാണെന്നാണ് മഞ്ജുള ബീബിയോടു പറഞ്ഞത്. ഇരുവരും ഒരുമിച്ചാണ് ആശുപത്രിയിൽ എത്തിയത്. കുഞ്ഞിന് ഡോക്ടറെ കാണിച്ച മഞ്ജുള ബീബി തുടർന്ന് കുഞ്ഞിനെ ആ യുവതിയെ ഏൽപ്പിച്ച ശേഷം മരുന്നു വാങ്ങാനായി പോയി.
തിരികെ എത്തിയപ്പോൾ കുഞ്ഞിനെയും ആ സ്ത്രിയെയും കാണാനില്ലായിരുന്നു. ആശുപത്രിയിൽ അവരെ കണ്ടെത്താൻ കഴിയാതെ വന്നതോടെ കുടുംബം ഫൂൽബഗാൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പ്രതിയായ യുവതിയെ തിരിച്ചറിയാൻ അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
Kerala
കോഴിക്കോട്: കൊയിലാണ്ടിയിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി സ്വദേശി വീണ കുര്യൻ (50)ആണ് മരിച്ചത്.
കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
NRI
ബര്‍ലിന്‍: 2027 മുതല്‍ ജര്‍മനിയില്‍ നഴ്സിംഗ് അസിസ്റ്റന്റ് ആകാനുള്ള പരിശീലനം രാജ്യവ്യാപകമായി പരിഷ്കരിക്കുന്നു. പുതിയ പരിശീലനം 18 മാസം നീണ്ടുനില്‍ക്കും, ഉചിതമായ പ്രതിഫലം വാഗ്ദാനം ചെയ്യുന്നതു കൂടാതെ ഫെഡറല്‍ സംസ്ഥാനങ്ങളിലെ മുമ്പത്തെതും ഇപ്പോഴുള്ളതുമായ 27 വ്യത്യസ്ത നിയന്ത്രണങ്ങള്‍ മാറ്റിസ്ഥാപിക്കും.
പുതിയ നഴ്സിംഗ് അസിസ്റ്റന്റ് പരിശീലനത്തിന്റെ വിശദാംശങ്ങള്‍ കൂടുതലായി പറയുമ്പോള്‍ നഴ്സിംഗ് അസിസ്റ്റന്റ് ഇന്‍ട്രൊഡക്ഷന്‍ ആക്ട് പ്രകാരം രാജ്യവ്യാപകമായി സ്റ്റാഡേര്‍ഡ് ചെയ്ത നഴ്സിംഗ് അസിസ്റ്റന്റ് പരിശീലനത്തിനാണ് ജര്‍മന്‍ ഫെഡറല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.
നിയമത്തിലെ പ്രധാനപ്പെട്ട വ്യവസ്ഥകള്‍
തിയ നിയമം അനുസരിച്ച്, ഫെഡറൽ സംസ്ഥാനങ്ങളിലെ നിലവിലുള്ള 27 വ്യത്യസ്ത നിയന്ത്രണങ്ങൾക്ക് പകരമായി പൊതുസ്വഭാവമുള്ള, രാജ്യവ്യാപകമായി സ്റ്റാൻഡേർഡ് ചെയ്ത ഒരു പരിശീലന പരിപാടി നിലവിൽ വരും. സാധാരണയായി 18 മാസം (മുഴുവൻ സമയം). പ്രസക്തമായ പ്രഫഷനൽ പരിചയമുള്ളവർക്ക് പരിശീലന കാലയളവ് 12 മാസം വരെ അല്ലെങ്കിൽ അതിലും കുറവായി ചുരുക്കാൻ സാധിക്കും. പാർട്ട് ടൈം ആയി 36 മാസം വരെ പരിശീലനം പൂർത്തിയാക്കാം.
പ്രവേശനത്തിന് സാധാരണയായി സെക്കൻഡറി സ്കൂൾ ഡിപ്ലോമ ആവശ്യമാണ്. എന്നാൽ, നഴ്സിങ് സ്കൂളിന്റെ നിരീക്ഷണത്തിൽ അപേക്ഷാർഥിക്ക് അനുകൂലമായ പോയിന്റുകൾ ലഭിക്കുകയാണെങ്കിൽ (മുൻ ജോലി പരിശീലനമോ പ്രവർത്തിപരിചയമോ പരിഗണിച്ച്) ഔപചാരിക യോഗ്യതയില്ലാതെയും പ്രവേശനം സാധ്യമാകും.
പരിശീലന വേതനം: പരിശീലന കാലയളവിൽ ട്രെയിനികൾക്ക് ഉചിതമായ പ്രതിഫലം ലഭിക്കും. ഇത് ഏകദേശം 1,347 യൂറോയും അധിക പ്രത്യേക പേയ്മെന്റുകളും സാമൂഹിക ആനുകൂല്യങ്ങളും ഉൾപ്പെടുന്നതാണ്.
പ്ലേസ്മെന്റുകൾ: ഇൻപേഷ്യന്റ് ദീർഘകാല പരിചരണം, ഔട്ട്പേഷ്യന്റ് ദീർഘകാല പരിചരണം, ഇൻപേഷ്യന്റ് അക്യൂട്ട് കെയർ എന്നീ മൂന്ന് പ്രധാന പരിചരണ മേഖലകളിൽ നിർബന്ധിത പ്ലേസ്മെന്റുകൾ ഉൾപ്പെടുത്തും. ധനസഹായം: നഴ്സിംഗ് പ്രഫഷൻസ് ആക്ടിന് കീഴിൽ ഒരു നഴ്സായി പരിശീലനത്തിന് നൽകുന്ന അതേ നടപടിക്രമമനുസരിച്ചാണ് ധനസഹായം നൽകുന്നത്.
കൂടുതല്‍ കാര്യക്ഷമത
പുതിയ നിയമം നഴ്സിംഗ് അസിസ്റ്റന്റുമാർക്ക് സ്വതന്ത്രവും രാജ്യവ്യാപകവുമായ ഒരു സ്റ്റാൻഡേർഡ് പ്രഫഷനൽ പ്രൊഫൈൽ സൃഷ്ടിക്കും. ഈ ഏകീകൃത യോഗ്യതയുള്ള ആളുകൾക്ക് ഭാവിയിൽ മറ്റൊരു ഫെഡറൽ സംസ്ഥാനത്തേക്ക് മാറുന്നത് എളുപ്പമാക്കും.
വിദേശ പ്രഫഷനൽ യോഗ്യതകളുടെ അംഗീകാരവും പുതിയ നിയമം ലളിതമാക്കും. സമഗ്രമായ തുല്യതാ വിലയിരുത്തലിന് പകരം വിജ്ഞാന പരിശോധനയോ പൊരുത്തപ്പെടുത്തൽ കാലയളവോ ഉള്ള ഏകീകൃത നിയന്ത്രണങ്ങൾ വരും.
നഴ്സിങ് പരിചരണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി, യോഗ്യതയുള്ള നഴ്സുമാർ നിലവിൽ ഭാഗികമായി ചെയ്യുന്ന കൂടുതൽ ജോലികൾ ഭാവിയിൽ നഴ്സിംഗ് അസിസ്റ്റന്റുമാർക്ക് ചെയ്യാൻ കഴിയും. ഇത് യോഗ്യതയുള്ള നഴ്സുമാരുടെ ഭാരം കുറയ്ക്കുന്നതിനും പരിചരണത്തിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
ഈ നിയമത്തിന്റെ കരട് ഫെഡറൽ വിദ്യാഭ്യാസ, കുടുംബകാര്യ മന്ത്രി കാറിൻ പ്രിയനും ഫെഡറൽ ആരോഗ്യ മന്ത്രി നീന വാർക്കനും സംയുക്തമായിട്ടാണ് മന്ത്രിസഭയ്ക്ക് സമർപ്പിച്ചത്. നഴ്സിംഗ് പ്രഫഷനുകളിലേക്കുള്ള പ്രവേശനം ലളിതമാക്കാനും തൊഴിലിന്റെ ആകർഷണീയത വർധിപ്പിക്കാനും പുതിയ പരിശീലന പരിപാടി ലക്ഷ്യമിടുന്നു.
മലയാളി ഉദ്യോഗാർഥികൾക്ക് അവസരം
മൂന്ന് വർഷം ദൈർഘ്യമുള്ള നഴ്സിംഗ് ഔസ്ബിൽഡൂംഗിന് താൽപര്യമില്ലാത്തവർക്ക് 18 മാസത്തെ ഈ കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിയാൽ സാധാരണ നഴ്സുമാരെപ്പോലെ ആരോഗ്യമേഖലയിൽ എവിടെയും ജോലി ചെയ്യാൻ സാധിക്കും.
ഈ മാറ്റം മലയാളികൾ ഉൾപ്പെടെയുള്ള വിദേശ ഉദ്യോഗാർഥികൾക്ക് കൂടുതൽ പ്രയോജനകരമാണ്. എന്നാല ബി 2 ലെവൽ ജർമൻ ഭാഷാ പരിജ്ഞാനം നിർബന്ധമാണ്. കൂടാതെ പ്ലസ് ടു യോഗ്യതയും അത്യാവശ്യമായിരിക്കും.