തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയ വിഷയങ്ങൾ ഗൗരവതരമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
വിജിലൻസ് റിപ്പോർട്ടിൽ പേരുള്ളതോ തെളിവ് ലഭിച്ചതോ ആയ എല്ലാ ഉദ്യോഗസ്ഥർക്കെതിരേയും കർശന നടപടി ഉണ്ടാകും. വിജിലൻസിന്റെ തുടർ പരിശോധനകൾക്ക് എല്ലാ പിന്തുണയും നൽകും. കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരേയും ഇടനിലക്കാരായി പ്രവർത്തിച്ച റിട്ടയേഡ് ഉദ്യോഗസ്ഥർക്കെതിരേയും നിയമനടപടികൾ സ്വീകരിക്കും. വകുപ്പ് തലത്തിൽ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിക്കും.
അഴിമതിക്ക് വഴിവച്ച എല്ലാ ഫയലുകളും നടപടിക്രമങ്ങളും വിശദമായി പരിശോധിക്കും. അപേക്ഷകൾ വൈകിക്കുന്നതു തടയാൻ സമയപരിധി നിശ്ചയിച്ച് നടപടിക്രമങ്ങൾ പരിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.