പാരിസ്: ബാലണ്‍ ഡി ഓർ ജേതാവ് ഒൗസ്മാൻ ഡെംബലെയുടെ ഇരട്ടഗോൾ മികവിൽ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി)ക്ക് ലീഗ് വണ്ണിൽ തകർപ്പൻ ജയം. ലില്ലെയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ 13-ാം മിനിറ്റിൽ 20 മീറ്ററിലധികം ദൂരെനിന്ന് ഡെംബലെ തൊടുത്ത ഷോട്ട് ലില്ലെ ഗോൾകീപ്പർക്ക് തടുക്കാൻ ഒരവസരവും നൽകിയില്ല. രണ്ടാം പകുതിയിലെ ആദ്യ 18 മിനിറ്റ് ഡെംബലെ എന്തുകൊണ്ട് ബാലണ്‍ ഡി ഓർ സ്വന്തമാക്കിയെന്ന് വ്യക്തമാക്കുന്നതായിരുന്നു.
നാല് പ്രതിരോധ താരങ്ങളെ മറികടന്ന് ഗോൾകീപ്പർ ബെർക്ക് ഓസറിനെ കബളിപ്പിച്ച് ക്രോസ്ബാറിന് തൊട്ടുതാഴെയായി ഡെംബലെ തൊടുത്ത ഷോട്ട് മികച്ചുനിന്നു.
പകരക്കാരനായി ഇറങ്ങിയ ബ്രാഡ്ലി ബാർകോളയാണ് പിഎസ്ജിക്കായി 90+3 മിനിറ്റിൽ മൂന്നാം ഗോൾ നേടിയത്. 18 മത്സരങ്ങളിൽനിന്ന് 42 പോയിന്റുമായി പിഎസ്ജി ലീഗ് 1 പട്ടികയിൽ ഒന്നാമതാണ്. 40 പോയിന്റുമായി ലെൻസാണ് രണ്ടാം സ്ഥാനത്ത്.
ലോറിയന്റിനെതിരായി ഹോം മൈതാനത്ത് നടന്ന മത്സരത്തിൽ മൊണാക്കോ 1-3ന് തോൽവി വഴങ്ങി. എട്ട് മത്സരങ്ങളിലെ ഏഴാം തോൽവിയാണ് മൊണോക്കോ വഴങ്ങിയത്.