പതിനഞ്ച് വർഷം തുറന്നുകിടന്ന ഒരു കുഴിയിൽ വീണ് നിരവധിപ്പേർക്കു പരിക്കേറ്റിട്ടും അനങ്ങാതിരുന്നവർ, ഒടുവിലൊരു യുവാവിന്റെ മരണത്തിൽ പൊറാട്ടുനാടകത്തിനിറങ്ങിയിരിക്കുന്നു. പ്രതിസ്ഥാനത്തുനിന്നു രക്ഷപ്പെടാനുള്ള പൊതുമരാമത്തു വകുപ്പിന്റെ തൊടുന്യായങ്ങൾ, നഗരസഭയുടെ ഉത്തരവാദിത്വമൊഴിയൽ, ജനപ്രതിനിധികളുടെ പ്രതിഷേധനാടകം, സംരക്ഷിക്കപ്പെടുമെന്ന ഉദ്യോഗസ്ഥരുടെ സംഘടിത ധൈര്യം, ഉത്തരവാദികൾ തയാറാക്കുന്ന റിപ്പോർട്ടിനു കാത്തിരിക്കുന്ന പൊതുമരാമത്തുവകുപ്പ് മന്ത്രി... ഈ നാടകങ്ങൾക്കു തിരശീലയിടണം.
ഇത് അപകടമല്ല, 15 കൊല്ലം കെണിവച്ചു വീഴ്ത്തിയതാണ്, കൊലപാതകമാണ്. ഉത്തരവാദികൾക്കെതിരേ മനഃപൂർവമുള്ള നരഹത്യക്കു കേസെടുത്താൽ അന്നു തീരും ഈ കെടുകാര്യസ്ഥത. തൊടുപുഴയിൽ നരഹത്യക്കു കേസെടുത്ത് മുന്നറിയിപ്പു കൊടുത്താൽ, കേരളമൊട്ടാകെ തുറന്നിരിക്കുന്ന ഇത്തരം മരണക്കെണികൾ 24 മണിക്കൂറിനുള്ളിൽ മൂടിയിരിക്കും. തുടർഭരണത്തിനുള്ള വളഞ്ഞ സർവേകളിലല്ല, കൺമുന്നിലെ പരാജയങ്ങളിലാണ് പാഠങ്ങൾ.
തിങ്കളാഴ്ച രാത്രി തൊടുപുഴയില്‍നിന്നു മുതലക്കോടത്തെ വീട്ടിലേക്കു പോകവേ, തുറന്നുകിടന്നിരുന്ന കുഴിയിൽ വീണാണ് മുതലക്കോടം സ്വദേശി ജെയിസ് മരിച്ചത്. വിദേശത്തു ജോലിയിലായിരുന്ന 27 വയസുകാരൻ അടുത്ത ദിവസം മടങ്ങാനിരിക്കുകയായിരുന്നു. ഒരു സർവേയുമില്ലാതെ മിനിട്ടുകൾക്കുള്ളിൽ തെളിഞ്ഞ യാഥാർഥ്യങ്ങളുണ്ട്.
ഒന്നാമത്, 15 വർഷമായി ഈ മരണക്കുഴി മുതലക്കോടം മാവിൻകുഴിയിൽ ഉണ്ടായിരുന്നു. 15 കൊല്ലം മുൻപ് ബസിടിച്ചു തകർന്ന കലുങ്കായിരുന്നു ഇത്. പലരും അപകടത്തിൽ പെട്ടെന്ന വിവരം പൊതുമരാമത്ത് വകുപ്പിനും നഗരസഭയ്ക്കും ജനപ്രതിനിധികൾക്കും അറിവുള്ളതുമാണ്. ഏകദേശം രണ്ടു വർഷം മുൻപ്, വെള്ളക്കെട്ട് ഉണ്ടായപ്പോൾ നഗരസഭ ജെസിബി ഉപയോഗിച്ച് തടസം നീക്കി. പിന്നെ പൊതുമരാമത്തുവകുപ്പിന്റെ തടസങ്ങൾ അതിന്റെ പേരിലായെന്നാണ് അറിയുന്നത്.
എട്ടു മാസം മുൻപ്, ഇതിനടുത്തുള്ള കടമുറികളുടെ ഉടമ പി.എ. കൃഷ്ണകുമാർ സ്വന്തം ചെലവിൽ ഇതു പണിതു മൂടിയും സ്ഥാപിക്കാമെന്ന് നഗരസഭയെയും തുടർന്നു പൊതുമരാമത്തു വകുപ്പിനെയും അറിയിച്ചിരുന്നു. കരിങ്കല്ലുകൊണ്ട് കെട്ടരുത് തുടങ്ങി പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ചട്ടപ്പടി നിബന്ധനകളും കടുംപിടിത്തവും മുറുകിയതോടെ സൗജന്യമായി ചെയ്യാമെന്നേറ്റയാൾ ‘വയ്യാവേലി’ വേണ്ടെന്നുവച്ചു. പൊതുമരാമത്തുവകുപ്പ് പണിതുമില്ല.
ഇതേ വകുപ്പിന്റെ വിജിലന്‍സ് ഡെപ്യൂട്ടി എൻജിനിയറില്‍ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസ് ഇപ്പോൾ റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. വീഴ്ച സംഭവിച്ചെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇങ്ങനെ ഉത്തരവാദികളായേക്കാവുന്നവർ കൊടുക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ‘നടപടി’ സ്വീകരിച്ചാണ് നമ്മുടെ സംസ്ഥാനത്തെ ഉദ്യോഗസ്ഥർ ഏതു തെറ്റു ചെയ്താലും സുരക്ഷിതരായി തുടരുന്നത്. നിരവധി അപകടങ്ങളുണ്ടായിട്ടും 15 വർഷമെങ്കിലും ഈ കുഴി ഉദ്യോഗസ്ഥർ നിലനിർത്തിയെങ്കിൽ ഇപ്പോഴത്തേത് അപകടമരണമാണോ കൊലപാതകമാണോ?
പൊതുമരാമത്തു വകുപ്പിന്റെ ഉദ്യോഗസ്ഥരല്ല, വിവിധ തലത്തിലുള്ള കരാറുകാരും പൊതുജനവുമാണ് ഇവരുടെ അഴിമതി മുതൽ കെടുകാര്യസ്ഥത വരെയുള്ള റിപ്പോർട്ട് തയാറാക്കേണ്ടത്. നഗരസഭാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടുകയാണ്. ഒന്നര പതിറ്റാണ്ടായി ഈ കെണി നിങ്ങളുടെ കൺമുന്നിലുണ്ടായിരുന്നു.
പൊതുമരാമത്ത് ചെയ്തില്ല എന്നു പറഞ്ഞൊഴിയാനല്ല ജനം വോട്ട് തന്നത്. സർക്കാർ വകുപ്പുകളുടെ ജനസേവനം ഇങ്ങനെയൊക്കെയാണെന്ന് അറിയാവുന്ന മാധ്യമങ്ങൾ ഇത്തരം ആപത്തുകൾ ഒന്നോ രണ്ടോ തവണയല്ല നിരന്തരം ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. കെടുകാര്യസ്ഥതയുടെ ഭരണരഥത്തിൽ വിനോദയാത്ര നടത്തുന്ന ഉദ്യോഗസ്ഥവൃന്ദം അത്ര സുഖിമാന്മാരും ഉദാസീനരുമായെന്നത് മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന ബോധ്യമാകണം.
ഇനിയൊരു നാട്ടുനടപ്പ് ആചാരപ്രകാരം നടന്നേക്കും. 15 കൊല്ലം മുടന്തൻന്യായം എഴുന്നള്ളിച്ചവർ ഉടനെ കലുങ്കുപണി തുടങ്ങും. ബഹളം തീരുന്ന മുറയ്ക്ക് ഉത്തരവാദികളില്ലാത്ത ഒരു റിപ്പോർട്ട് പൊതുമരാമത്തുവകുപ്പ് ‘ബഹു.’ മന്ത്രിക്കു സമർപ്പിക്കും. അപകടക്കെണി ഒഴിവാകുന്നതോടെ ജനങ്ങളും അതു മറക്കും. പരിക്കേറ്റവരുടെയും കൊല്ലപ്പെട്ട ജെയിസിന്റെ കുടുംബാംഗങ്ങളുടെയും നഷ്ടങ്ങൾ സ്വകാര്യ വിഷയങ്ങളായി മാറും.
മൂടിയില്ലാത്ത ഓടകൾ, നിർമാണബാക്കികൾ, മുന്നറിയിപ്പില്ലാത്ത അപകടക്കെണികൾ, തകർന്ന മുന്നറിയിപ്പു ബോർഡുകൾ, വെള്ളക്കെട്ടുകൾ, പുതിയ റോഡിലെ അപ്രതീക്ഷിത കുഴികൾ, പുത്തൻ റോഡിലെ ജല അഥോറിറ്റിയുടെ വെട്ടിപ്പൊളിക്കലുകൾ, തകർന്ന റിഫ്ലക്ടറുകൾ, റോഡ് സുരക്ഷാ കണ്ണാടികൾ (Convex Mirrors)... നൂറുകണക്കിന് അപകടക്കെണികളാണ് സംസ്ഥാനത്ത് ഉടനീളമുള്ളത്. ഈ ചെറിയ കാര്യങ്ങളെങ്കിലും ചെയ്തില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഈ മാസത്തെ ശന്പളം കൊടുക്കില്ലെന്നു പറയാനുള്ള ആർജവം സർക്കാരിനുണ്ടായാൽ പരിഹരിക്കാൻ മണിക്കൂറുകൾ മതി. പക്ഷേ, ഇച്ഛാശക്തി വേണം.