എടക്കര: പോത്തുകൽ ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുത്ത 500 ആദിവാസി കുടുംബങ്ങൾക്ക് അഞ്ചുവർഷം കൊണ്ട് കാർഷികവും അനുബന്ധ മേഖലകളിലുമായി സുസ്ഥിര വരുമാനം ഉറപ്പു വരുത്തുന്നതിന് നബാർഡ് ആവിഷ്കരിച്ച സമഗ്ര ആദിവാസി സുസ്ഥിരവികസന പദ്ധതിക്ക് തുടക്കമായി.
ജാതി, കുരുമുളക്, കമുക്, തെങ്ങ് തുടങ്ങിയ കൃഷികളിലും ഇഞ്ചി, മഞ്ഞൾ തുടങ്ങിയ ഇടവിള കൃഷികളും ഒൗഷധസസ്യ കൃഷി ഉൾപ്പെടെയുള്ള കാർഷിക രീതിയാണ് പ്രധാനമായും പദ്ധതിയിലൂടെ നടപ്പാക്കുന്നത്. തെരഞ്ഞെടുത്ത നഗറുകളിൽ ജലസേചന സൗകര്യവും കൂടി ഈ പദ്ധതിയുടെ ഭാഗമായി ഉറപ്പുവരുത്തും. കോഴിവളർത്തൽ, ആട് വളർത്തൽ, പോത്തുകുട്ടി പരിപാലനം തുടങ്ങിയ മൃഗപരിപാലന സംവിധാനം കൂടി പദ്ധതിയുടെ ഭാഗമാകും.
യുവതീ യുവാക്കൾക്ക് തൊഴിൽ പരിശീലനം, ചെറുകിട സംരംഭങ്ങളുടെ പ്രോത്സാഹനം, ആദിവാസി വിഭാഗങ്ങളുടെ കല, സംസ്കാരം എന്നിവയുടെ പ്രോത്സാഹനം, ട്രൈബൽ ടൂറിസം തുടങ്ങിയവയും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. നിലവിലുള്ള വരുമാനത്തിനു പുറമേ ഒന്നര ലക്ഷം മുതൽ രണ്ടു ലക്ഷം വരെ ഓരോ കുടുംബത്തിനും വരുമാനം ഉണ്ടാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
പഞ്ചായത്തിലെ അപ്പൻകാപ്പ് നഗറിൽ നബാർഡ് കേരള സിജിഎം നാഗേഷ് കുമാർ അനുമല പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജെഎസ്എസ് ചെയർമാൻ പി.വി. അബ്ദുൾ വഹാബ് എംപി അധ്യക്ഷത വഹിച്ചു. ആര്യാടൻ ഷൗക്കത്ത് എംഎൽഎ പദ്ധതിയുടെ ഭാഗമായുള്ള ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ്, വൈസ് പ്രസിഡന്റ് കെ. ഷറഫുന്നിസ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദു കുന്നുമ്മൽ, ഉബൈദ്, നബാർഡ് എഡിഎം എം മുഹമ്മദ് റിയാസ്, കേരള ഗ്രാമീണ് ബാങ്ക് റീജണൽ മാനേജർ ജയറാം എന്നിവർ സംബന്ധിച്ചു. ജെഎസ്എസ് ഡയറക്ടർ വി. ഉമ്മർ കോയ സ്വാഗതവും പിടിഡിസി പ്രസിഡന്റ് ലക്ഷ്മി നന്ദിയും പറഞ്ഞു.