പത്തനംതിട്ട: കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ചു സഭകളുടെ സമ്മർദമുണ്ടെന്ന തരത്തിൽ താൻ പരാമർശം നടത്തിയതായി പ്രചരിക്കുന്ന വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നു കേരള കോൺഗ്രസ്-എം നേതാവും എംഎൽഎയുമായ പ്രമോദ് നാരായണൻ. ഇത്തരത്തിലുള്ള ഒരു പരാമർശവും താൻ നടത്തിയിട്ടില്ലെന്നും അറിവിൽപെടാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രചാരണങ്ങൾ അസത്യവും ദുഷ്ടലാക്കോടുകൂടിയതുമാണ്. പാർട്ടി ചെയർമാൻ ജോസ് കെ. മാണി ഇതിനകംതന്നെ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടും സഭകളെ കൂടി വലിച്ചിഴച്ചു വിവാദമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പ്രമോദ് നാരായണൻ എംഎൽഎ ആരോപിച്ചു.
സമൂഹത്തെ മുന്നോട്ടുനയിക്കുന്ന ആത്മീയ നേതൃത്വങ്ങളോട് എന്നും ആദരവ് പുലർത്തുന്ന പൊതുപ്രവർത്തകനാണ് താനെന്ന് അദ്ദേഹം പറഞ്ഞു. സഭകളെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തേണ്ട സാഹചര്യം ഒരിക്കലും ഉണ്ടായിട്ടില്ല.
മകരവിളക്ക് ചടങ്ങുകളുമായി ബന്ധപ്പെട്ടു ശബരിമലയിൽ ആയിരുന്നതിനാൽ വാർത്തകൾ ശ്രദ്ധയിൽപ്പെടാൻ വൈകിയതാണെന്നും അതിനാലാണ് വിശദീകരണക്കുറിപ്പ് വൈകിയതെന്നും അദ്ദേഹം അറിയിച്ചു. വിശദീകരണം വൈകിയതിൽ ഖേദം പ്രകടിപ്പിക്കുന്നതായും പ്രമോദ് നിരായണൻ എംഎൽഎ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.