മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോളിന്റെ 12-ാം സീസണ് ഉദ്ഘാടന ദിനമായ ഇന്നലെ കൊച്ചിയില്‍നിന്നുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു ആശ്വസിക്കാന്‍ വകയില്ലെങ്കിലും ഒരു മലയാളി ഗോള്‍ പിറന്നു.
മോഹന്‍ ബഗാനോട് 2-0നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തോല്‍വി വഴങ്ങിയതിനുശേഷം മഡ്ഗാവില്‍ അരങ്ങേറിയ എഫ്സി ഗോവ x ഇന്റര്‍ കാശി പോരാട്ടത്തിലായിരുന്നു മലയാളി ഗോള്‍. കോഴിക്കോടുകാരനായ കെ. പ്രശാന്ത് ഇന്റര്‍ കാശിക്കായി വലകുലുക്കി. ഐഎസ്എല്ലില്‍ ഇന്റര്‍ കാശിയുടെ ആദ്യ ഗോൾ അതോടെ പ്രശാന്തിനു സ്വന്തം.
1-1 സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ 45+2-ാം മിനിറ്റിലായിരുന്നു പ്രശാന്തിന്റെ ഉജ്വല ഫിനിഷിംഗ്. ഒറ്റയ്ക്കു മുന്നേറിയെത്തിയ പ്രശാന്ത് ഗോവന്‍ ഗോള്‍ കീപ്പറിന്റെ മുകളിലൂടെ പന്ത് വലയില്‍ നിക്ഷേപിച്ചു. 80-ാം മിനിറ്റില്‍ ലൂയിസ് ടാറെസ് ചുവപ്പുകാര്‍ഡ് കണ്ടതോടെ ഇന്റര്‍ കാശിയുടെ അംഗബലം പത്തിലേക്കു ചുരുങ്ങി. തുടര്‍ന്ന് 84-ാം മിനിറ്റില്‍ ഡിയാന് ഡ്രാസിക്കിന്റെ പെനാല്‍റ്റി ഗോളിലൂടെ എഫ്സി ഗോവ സമനില നേടി.
പ്രശാന്ത് സീനിയര്‍ അരങ്ങേറ്റം നടത്തിയത് കേരള ബ്ലാസ്റ്റേഴ്സിലൂടെ ആയിരുന്നു. 2016 മുതല്‍ 2022വരെ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്നു പ്രശാന്ത്. ഇതിനിടെ ഒരു സീസണില്‍ ചെന്നൈയിന് എഫ്സിക്കായി ലോണ്‍ വ്യവസ്ഥയില്‍ കളിച്ചു. പിന്നീട് ചെന്നൈയിന്റെ ഭാഗമായി. പഞ്ചാബിനായും ഇന്റര്‍ കാശിക്കായും കളിച്ചശേഷം കാലിക്കട്ട് എഫ്സിയില്‍. ഈ വര്‍ഷം വീണ്ടും ഇന്റര്‍ കാശിയില്‍ തിരിച്ചെത്തി.