സ്വപ്നം കാണാത്തവർ ആരുമുണ്ടാവില്ല. എന്നാല്‍ കാണുന്ന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നിശ്ചയദാര്ഢ്യമുള്ളവര്ക്കു മാത്രമേ കഴിയൂ. അവരിലൊരാളാണ് പയ്യന്നൂര്‍ വെള്ളൂര്‍ പഴയ തെരുവിലെ ടി.വി. പുരുഷോത്തമന് (61) എന്ന തെങ്ങുകയറ്റ തൊഴിലാളി. തെങ്ങിനു മുകളിലിരിക്കുമ്പോള്‍ തലയ്ക്കു മുകളിലൂടെ പോകുന്ന വിമാനങ്ങളാണ് ഒരുകാലത്ത് പുരുഷോത്തമന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത്.
വലിയ ഇരമ്പലോടെ അകന്നുപോകുന്ന വിമാനങ്ങള്‍ ഊണിലും ഉറക്കത്തിലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വിമാനത്തിൽ കയറി തെങ്ങുകൾക്കു മുകളിലൂടെ പറക്കുന്നത് അദ്ദേഹം മനസിൽ കണ്ടു. അതിനായുള്ള കഠിനാധ്വാനമായിരുന്നു പിന്നീട്. സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണിന്ന് പുരുഷു എന്നു വിളിപ്പേരുള്ള പുരുഷോത്തമന്.
തൊഴിലുകൾ പലത്
നെയ്ത്ത് കുലത്തൊഴിലാക്കിയ കുടുംബത്തിലെ മൂത്ത മകനായിരുന്നു പുരുഷു. മൂന്നാം ക്ലാസില്‍ പഠിപ്പ് അവസാനിപ്പിക്കേണ്ടിവന്നു. അച്ഛന് കുടുംബത്തെ ഉപേക്ഷിച്ചു പോയതോടെ മൂന്നുമക്കളും അമ്മയും നടുക്കടലില്‍പ്പെട്ട അവസ്ഥയിലായി. അമ്മയ്ക്ക് നെയ്ത്തിലൂടെ കിട്ടുന്ന തുച്ഛമായ വരുമാനം ഒന്നിനും തികയില്ലായിരുന്നു. കുടുംബം പോറ്റാനായി തെങ്ങുകയറാനുള്ള തളപ്പ് കാലിലണിയുകയായിരുന്നു പുരുഷു. കൂട്ടത്തില്‍ മത്സ്യക്കച്ചവടവും നടത്തി. പയ്യന്നൂരില്‍ അന്നുണ്ടായിരുന്ന മദ്രാസ് ഹോട്ടലിനോടു ചേര്‍ന്നുള്ള സ്റ്റാളിലെ കച്ചവടക്കാരനുമായി. ഇതൊക്കെ ചെയ്യുമ്പോഴും തെങ്ങുകയറ്റമായിരുന്നു പ്രധാന തൊഴില്‍.
ജീവിതത്തില്‍ ആധ്യാത്മികതക്ക് പ്രഥമസ്ഥാനം നല്കിയ പുരുഷു ശബരിമലയും ഗുരുവായൂരുമുള്പ്പെടെയുള്ള ക്ഷേത്രദര്ശനങ്ങള് പതിവാക്കിയിരുന്നു. ആധ്യാത്മിക സംഘടനകളായ ശിവശക്തിയുള്പ്പെടെയുള്ള മൂന്നു ഗ്രൂപ്പുകളിലെ സജീവ പ്രവര്‍ത്തകനായി പുരുഷു. പയ്യന്നൂര്‍ സുബ്രഹ്മണ്യ സേവാ സമിതി പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു ഉത്തരേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം സഞ്ചാരപ്രിയനായ പുരുഷുവെത്തിയത്്. ജോലിയില്ലാത്ത ദിവസങ്ങളുടെ കൂട്ടത്തില്‍ രണ്ടുമൂന്നു ദിവസങ്ങള്‍കൂടി ഉള്‍പ്പെടുത്തി ദീര്‍ഘദൂരട്രെയിന്‍ യാത്രകളും തുടങ്ങി.
ഇതിനിടയിലാണ് നീലേശ്വരം മടിക്കൈ സ്വദേശിനിയും ദിനേശ് ബീഡി തൊഴിലാളിയുമായ സരോജിനി ജീവിത സഖിയായത്. മക്കൾ ഹരികൃഷ്ണനും കൃഷ്ണവേണിക്കും മികച്ച വിദ്യാഭ്യാസം നല്‍കുന്നതിന് ഒരു കുറവും വരുത്തിയില്ല. ഇപ്പോള്‍ ബംഗളൂരുവില്‍ മെക്കാനിക്കല്‍ എൻജിനീയറാണ് മകന് ഹരികൃഷ്ണന്. ഇലക്ട്രോണിക്സ് എംഎസ്സി ബിരുദധാരിയാണ് മകള്‍ കൃഷ്ണവേണി.
സ്വപ്നച്ചിറകിൽ
അപ്പോഴെല്ലാം പുരുഷു തന്റെ സ്വപ്നങ്ങളുടെ ചിറകുകളില്‍ വിമാനങ്ങള്‍ക്കൊപ്പം മാനംമുട്ടെ പറക്കുകയായിരുന്നു. സ്വപ്നസാഫല്യത്തിനായി കൂടുതല്‍ പണം വേണമെന്ന തിരിച്ചറിവ് അദ്ദേഹത്തെ കഠിനാധ്വാനിയാക്കി. കൂടുതല്‍ അധ്വാനമാവശ്യമായ തെങ്ങുകയറ്റം തൊഴിലാക്കിയവര്‍ രാവിലെ നേരത്തേ ജോലി തുടങ്ങി പത്താകുമ്പോഴേക്കും വിശ്രമിക്കുകയാണ് പതിവ്.
എന്നാല്‍ രാവിലെ മുതല്‍ വൈകുന്നേരംവരെ തന്റെ തൊഴിലില്‍ മുഴുകിയതോടെയാണ് വീട്ടുചെലവുകള് കഴിച്ച് യാത്രകള്‍ക്കുള്ള പണമുണ്ടാക്കാന്‍ പുരുഷുവിനു കഴിഞ്ഞു. വിവിധയിടങ്ങളിലായി പാട്ടത്തിനെടുത്ത തെങ്ങിൻതോപ്പുകളില്നിന്നു പൂക്കുലയും ഇളനീര്, തേങ്ങ എന്നിവയും വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനവും കൂട്ടിവച്ചപ്പോൾ പരാധീനതകള്‍ മറികടക്കാനായി.
ആഗ്രഹങ്ങള്‍ മനസിനുള്ളില്‍ ചുരമാന്തിക്കൊണ്ടിരിക്കേയാണ് പ്രവാസിയും ടൂര്‍ പ്രോഗ്രാം എജന്‍സി നടത്തിപ്പുകാരനുമായ പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനുസമീപത്തെ പ്രവീണ്‍ എന്ന പ്രജിത്ത്കുമാറിനെ പരിചയപ്പെടാനിടയായത്. മാനംമുട്ടേയുള്ള ആഗ്രഹം പങ്കുവച്ചപ്പോള്‍ പുരുഷുവിനെ യാത്രകളില്‍ ഉള്‍പ്പെടുത്താൻ പ്രവീണ്‍ തയാറാവുകയായിരുന്നു. ഇതായിരുന്നു ആകാശ യാത്രകളുടെ തുടക്കം. ഓരോ രാജ്യങ്ങളുടെ സംസ്കാരങ്ങളും കൗതുകങ്ങളും പ്രവീണിനിനോടു ചോദിച്ചറിയുന്നത് പതിവാണ്. കാര്യമായ അക്ഷരജ്ഞാനമോ ഭാഷകളിലെ അറിവോ ഇല്ലാത്തത് പുരുഷുവിന് ഒരിക്കലും തടസമായില്ല.
ചിട്ടികളില്‍ ചേര്‍ന്നാണ് യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നത്. യാത്രയുടെ സമയമാകുമ്പോള്‍ ചിട്ടി വിളിച്ചെടുക്കും. ബീഡി തൊഴിലാളിയായ ഭാര്യ സരോജിനിയെകൂട്ടിയായിരുന്നു ഗള്‍ഫ് യാത്ര. ദുബായ്, അബുദാബി എന്നിവിടങ്ങൾ കണ്ടു. തുടര്‍ന്നുള്ള യാത്രകള്‍ക്ക് ഭാര്യ മടികാണിച്ചതിനാല്‍ ഒപ്പം കൂട്ടിയില്ല. എങ്കിലും ഭാര്യയും മക്കളും പ്രോത്സാഹനങ്ങളുമായി എപ്പോഴും കൂടെയുണ്ട്. സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച പുരുഷു വരുന്ന ഡിസംബര്‍ നാലിന് വിയറ്റ്നാം സന്ദര്‍ശിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
അതുകഴിഞ്ഞ് ഫ്രാന്‍സ്, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങള്‍ സഞ്ചരിക്കാനുള്ള ആഗ്രഹമാണ് ഈ തെങ്ങുകയറ്റ തൊഴിലാളിക്കുള്ളത്. ആഗ്രഹങ്ങള്‍ സാധിക്കുമെന്ന് വിളിച്ചോതുന്നതാണ് പുരുഷുവിന്റെ ഇരുകാലുകളിലും രൂപപ്പെട്ടിരിക്കുന്ന കട്ടിത്തഴമ്പ്. ഉയരമുള്ള തെങ്ങുകൾക്കു മുകളില്‍നിന്നു മാനംമുട്ടെയുയര്ന്ന ആഗ്രഹങ്ങള്‍ക്ക് പിന്നാലെയുള്ള സഞ്ചാരം പുരുഷു തുടരും...