Business
കൊച്ചി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഏറ്റവും പുതിയ പണനയ പ്രഖ്യാപനം പലിശനിരക്കുകളും നയനിലപാടും ഉള്‍പ്പെടെ വിപണി പ്രതീക്ഷകള്‍ക്ക് പൂര്‍ണമായും അനുസൃതമാണെന്ന് കൊട്ടാക് മഹീന്ദ്ര ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഉപാസന ഭരദ്വാജ് പറഞ്ഞു.
റിപ്പോ നിരക്കില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനുള്ള സാധ്യത പരിമിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡൽഹി: ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കി പണപ്പെരുപ്പം രേഖപ്പെടുത്തി തുടങ്ങിയതിനുശേഷമുള്ള എക്കാലത്തെയും കുറഞ്ഞ പണപ്പെരുപ്പമാണ് 2025 സാന്പത്തിക വർഷത്തിലെ ആദ്യ മൂന്ന് പാദങ്ങളിലുണ്ടായിട്ടുള്ളതെന്ന് 2025-26ലെ സാന്പത്തിക സർവേ റിപ്പോർട്ട്.
2025 ഏപ്രിൽ മുതൽ ഡിസംബർ വരെ രാജ്യത്തിന്റെ ആഭ്യന്തര പണപ്പെരുപ്പം 1.72 ശതമാനം മാത്രമാണെന്ന് ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. വരുന്ന സാന്പത്തികവർഷത്തിലും പണപ്പെരുപ്പത്തിൽ ആശങ്കപ്പെടേണ്ടി വരില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പണപ്പെരുപ്പത്തിന്റെ അനുവദനീയമായ പരിധിക്കുള്ളിലായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സിപിഐ അടിസ്ഥാനത്തിലുള്ള രാജ്യത്തിന്റെ റീട്ടെയ്ൽ പണപ്പെരുപ്പം കഴിഞ്ഞ നാല് സാന്പത്തിക വർഷങ്ങളിലും തുടർച്ചയായി കുറയുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. റഷ്യ-യുക്രെയ്ൻ സംഘർഷം ആരംഭിച്ച 2022-23ൽ പണപ്പെരുപ്പം 6.66 ശതമാനമായിരുന്നിടത്തുനിന്നാണ് 2025-26ൽ ശരാശരി പണപ്പെരുപ്പം 1.72 ആയി കുറഞ്ഞത്. ആർബിഐയുടെ അനുവദനീയമായ പണപ്പെരുപ്പം (ടോളറൻസ് ബാൻഡ്) രണ്ടു മുതൽ ആറ് ശതമാനം വരെയായിരിക്കുന്പോൾ ഇതിലും കുറവാണ് രാജ്യത്തെ ശരാശരി പണപ്പെരുപ്പം.
വരുന്ന സാന്പത്തിക വർഷം രാജ്യത്തെ ശരാശരി പണപ്പെരുപ്പം നാല് ശതമാനത്തിൽ പിടിച്ചുനിർത്താൻ കഴിയുമെന്നാണ് അന്താരാഷ്ട്ര നാണയനിധി ഫണ്ടും (ഐഎംഎഫ്) ആർബിഐയും പ്രതീക്ഷിക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പം 2026ൽ 2.8 ശതമാനവും 2027ന്റെ തുടക്കത്തിൽ നാല് ശതമാനവുമായിരിക്കുമെന്നാണ് ഐഎംഎഫ് പ്രവചനം.
അതിനിടെ 2025 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ റിസർവ് ബാങ്കിന്റെ അനുവദനീയ പരിധിയേക്കാൾ മുകളിൽ കേരളത്തിലും ലക്ഷദ്വീപിലും മാത്രമാണ് പണപ്പെരുപ്പമുള്ളതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ആർബിഐയുടെ ഏറ്റവുമുയർന്ന ടോളറൻസ് ബാൻഡ് ആറ് ശതമാനമായിരിക്കുന്പോൾ കേരളത്തിൽ 8.05 ശതമാനവും ലക്ഷദ്വീപിൽ 6.69 ശതമാനവുമാണ് ഈ സാന്പത്തിക വർഷത്തെ ആദ്യ മൂന്ന് പാദങ്ങളിലുള്ള പണപ്പെരുപ്പം. 2025 ജനുവരി മുതൽ രാജ്യത്ത് ഏറ്റവും വിലക്കയറ്റത്തോതുള്ള സംസ്ഥാനം കേരളമാണ്.
രാജ്യത്ത് ആളോഹരി സ്വർണ ഉപഭോഗത്തിൽ കേരളം മുന്നിലാണെന്നതും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചുള്ള മെച്ചപ്പെട്ട വേതനനിരക്കും ജിസിസി രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് വൻ തോതിൽ പണമെത്തുന്നതും പച്ചക്കറികളടക്കം മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നതും കേരളത്തിലെ പണപ്പെരുപ്പം വർധിക്കാൻ കാരണങ്ങളാണ്.
Kerala
പരവൂർ: ചെറിയ മൂല്യമുള്ള കറൻസികൾ മാത്രം വിതരണം ചെയ്യുന്നതിന് മാത്രം പുതിയ എടിഎമ്മുകൾ സ്ഥാപിക്കുന്നു. ദൈനംദിന ഇടപാടുകൾക്കായി ഇപ്പോഴും ചെറിയ തുകകളെ ആശ്രയിക്കുന്ന വ്യക്തികൾക്ക് 10, 20, 50 രൂപ നോട്ടുകൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് പുതിയ എടിഎമ്മുകൾ സ്ഥാപിക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷും.
ദിവസ വേതനക്കാർ, തെരുവ് കച്ചവടക്കാർ / ചെറുകിട കടയുടമകൾ, യാത്രക്കാർ തുടങ്ങിയവർ ഇപ്പോഴും പതിവ് വാങ്ങലുകൾക്കും കൊടുക്കലുകൾക്കും ചെറിയ തുകകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം ചെറിയ തുകകളുടെ കറൻസികൾ ഇപ്പോൾ എടിഎമ്മുകളിൽ ലഭ്യമല്ല.
ഇപ്പോൾ രാജ്യത്തെ ഭൂരിഭാഗം എടിഎമ്മുകളിൽ 500, 200, 100 രൂപ നോട്ടുകൾ മാത്രമാണ് ലഭിക്കുന്നത്. ഇതിൽ തന്നെ കൂടുതലും 500 രൂപ നോട്ടുകൾ മാത്രമാണ് മിക്ക എടിഎമ്മുകളിലുമുള്ളത്. ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് ചെറിയ തുകയ്ക്കുള്ള നോട്ടുകൾ മാത്രം ലഭിക്കുന്ന എടിഎമ്മുകൾ സ്ഥാപിക്കുന്നത്.
ഇത് കൂടാതെ 500 രൂപ അടക്കമുള്ള വലിയ തുകയുടെ നോട്ടുകൾ ചെറിയ തുകയുടെ നോട്ടുകളായി മാറ്റി വാങ്ങാൻ സൗകര്യമുള്ള ഹൈബ്രിഡ് എടിഎമ്മുകളും ഇതോടൊപ്പം സ്ഥാപിക്കുന്നതും അധികൃതരുടെ പരിഗണനയിലാണ്.
ചെറിയ നോട്ടുകൾ മാത്രം വിതരണം ചെയ്യുന്ന പുതിയ എടിഎമ്മുകൾ മുംബൈയിൽ പൈലറ്റ് പ്രോജക്ടായി പ്രവർത്തനം തുടങ്ങി. പ്രാദേശിക മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ഡിപ്പോകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ എന്നിവയ്ക്ക് സമീപമാണ് പുതിയ എടിഎമ്മുകൾ പരീക്ഷണ അടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുള്ളത്.
ഈ ശ്രമത്തെ പിന്തുണയ്ക്കുന്നതിനായി ചെറിയ മൂല്യമുള്ള നോട്ടുകൾ കൂടുതലായി അച്ചടിക്കുന്ന കാര്യവും റിസർവ് ബാങ്കിന്റെ പരിഗണനയിലാണ്. ഇതിന് കേന്ദ്ര സർക്കാരിന്റെ അനുമതി മാത്രം ലഭിച്ചാൽ മതി.
ഇടപാടുകാരെ സംബന്ധിച്ചിടത്തോളം പുതിയ എടിഎമ്മുകൾ ഗുണകരമാണെങ്കിലും പദ്ധതി വെല്ലുവിളികൾ നിറഞ്ഞതായിരിക്കും എന്നാണ് രാജ്യത്തെ വിവിധ ബാങ്കുകളുടെ കണക്കുകൂട്ടൽ.
പുതിയ മെഷീനുകൾ സ്ഥാപിക്കുന്നതിനും അവ പരിപാലിക്കുന്നതിനും ഉയർന്ന ചെലവുകൾ വഹിക്കേണ്ടി വന്നേക്കാം എന്നതാണ് ബാങ്കുകളുടെ പ്രധാന ആശങ്ക. മാത്രമല്ല സുരക്ഷാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടി വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Business
കൊച്ചി: സംസ്ഥാനത്തു വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 2133 കോടി രൂപ. എറണാകുളം ജില്ലയിലാണ് ഇത്തരത്തിൽ ഏറ്റവും കൂടുതല്‍ തുക അണ്‍ക്ലെയിംഡ് അക്കൗണ്ടുകളുള്ളതെന്ന് ലീഡ് ബാങ്ക് ഡിസ്ട്രിക്ട് മാനേജര്‍ സി. അജിലേഷ് പറഞ്ഞു.
307 കോടിക്കു മുകളില്‍ രൂപയാണു ജില്ലയിലെ വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെയുള്ളത്. 11.93 ലക്ഷം അക്കൗണ്ടുകളിലായാണ് ഇത്രയും തുകയുള്ളത്.
അതേസമയം, പത്തു വര്‍ഷം ഇടപാടുകള്‍ നടക്കാത്ത ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ റിസർവ് ബാങ്കിലേക്കു (ആര്‍ബിഐ) മാറ്റും. നിശ്ചിതസമയത്തിനുള്ളിൽ ഈ തുക നിയമപരമായി അക്കൗണ്ട് ഉടമയോ അവകാശികളോ പിൻവലിക്കുകയോ ഇടപാടുകൾ നടത്തുകയോ ചെയ്തില്ലെങ്കിലാണ് ആർബിഐയിലേക്കു മാറ്റുക.
ആർബിഐയിലേക്കു മാറ്റിയ തുക അക്കൗണ്ട് ഉടമയുടെ അവകാശികൾക്കു നിയമപരമായ നടപടികൾ പൂർത്തിയാക്കി തിരിച്ചുകിട്ടാൻ അവസരമുണ്ടെന്ന് ലീഡ് ബാങ്ക് അധികൃതർ അറിയിച്ചു.
നോമിനിയെ ഉൾപ്പെടുത്തിയിട്ടുള്ള അൺക്ലെയിംഡ് അക്കൗണ്ടുകളിലെ തുക തിരിച്ചുകിട്ടാൻ എളുപ്പമാണ്. ഇതില്ലാത്ത അക്കൗണ്ടുകളിൽ അവകാശികള്‍ക്കു ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അപേക്ഷിച്ചാൽ തുക ലഭിക്കും.
ഉദ്ഗം പോര്‍ട്ടലിലൂടെ ആര്‍ബിഐയിലേക്കു മാറ്റിയ അക്കൗണ്ടുകളുടെ വിവരങ്ങൾ ലഭ്യമാണ്. അതുപ്രകാരം ബന്ധപ്പെട്ട ബാങ്കുകൾ വഴിയാണ് തുക തിരിച്ചുകിട്ടാനുള്ള അപേക്ഷകളും മറ്റു നടപടിക്രമങ്ങളും നടത്തേണ്ടതെന്നും അധികൃതർ അറിയിച്ചു.
"നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പ്രമേയവുമായി ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന അക്കൗണ്ടുകളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനും തുക തിരിച്ചുകിട്ടുന്നതിനും ലീഡ് ബാങ്കുകൾ ജില്ലകൾ തോറും പ്രത്യേക ക്യാന്പുകൾ നടത്തുന്നുണ്ട്.
Business
മുംബൈ: വിദേശ വിപണിയിൽ അമേരിക്കൻ കറൻസിയുടെ ശക്തി ഉണ്ടായിരുന്നിട്ടും ഇന്നലെ യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 12 പൈസ വർധിച്ചു. രൂപയുടെ തുടർച്ചയായ രണ്ടു ദിവസത്തെ നേട്ടത്തിനു പിന്നിൽ വിപണിയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുണ്ടെന്നാണ് കരുതുന്നത്.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 90.35 എന്ന താഴ്ന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ തലേന്നത്തെ വിലയേക്കാൾ 34 പൈസ ഉയർന്ന് 90.04 എന്ന നിലയിലെത്തി. വ്യാപാര സെഷന്റെ അവസാനം രൂപയുടെ മൂല്യം 12 പൈസ ഉയർന്ന് 90.26ൽ ക്ലോസ് ചെയ്തു.
ബുധനാഴ്ചഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ നിന്ന് 55 പൈസ ഉയർന്ന് 90.38ൽ ക്ലോസ് ചെയ്തിരുന്നു.
ആറു കറൻസികൾക്കെതിരേ ഡോളർ സൂചിക ശക്തമായ നിലയിലാണ്. 0.16 ശതമാനം ഉയർന്ന് 98.58ലാണ് വ്യാപാരം നടത്തുന്നത്. അസംസ്കൃത എണ്ണവില 0.35 ശതമാനം ഉയർന്ന് ബാരലിന് 59.89 ഡോളറിലാണ്.
ഓഹരിവിപണിയിൽ നഷ്ടം
ഇന്ത്യൻ ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ നഷ്ടത്തിൽ ക്ലോസ് ചെയ്തു. തുടർച്ചയായ നാലാം ദിവസമാണ് വിപണി ഇടിവിലാകുന്നത്. നിരവധി ചാഞ്ചാട്ടങ്ങൾ കണ്ട നിഫ്റ്റിക്ക് 25,800 എന്ന നിലവാരത്തിന് മുകളിൽ തുടരാനായി. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ തുടരുന്ന അനിശ്ചതത്വവും ദുർബലമായ ആഗോള സൂചനകളും വിപണിയെ വല്ലാതെ ബാധിച്ചു. സെൻസെക്സ് 78 പോയിന്റ് ഇടിഞ്ഞ് 84,481.81ലും നിഫ്റ്റി 3 പോയിന്റ് താഴ്ന്ന്25,815.55ലും ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്കാപ് സൂചിക 0.34 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ സ്മോൾകാപ് സൂചിക 0.13 ശതമാനം ഇടിഞ്ഞു.
എഫ്ഐഐകൾ നിക്ഷേപകരായി രണ്ടാം ദിവസം
വിദേശ നിക്ഷേപകർ തുടർച്ചയായ രണ്ടു ദിവസമായി ഇന്ത്യൻ വിപണിയിൽ നിക്ഷേപകരായി. ബുധനാഴ്ച 1,171.71 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. തുടർച്ചയായ 14 ദിവസത്തെ പിൻവലിക്കലിനുശേഷമാണ് ബുധനാഴ്ച എഫ്ഐഐകൾ നിക്ഷേപകരായി തിരിച്ചുവന്നത്. ഇന്നലെ 565.78 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.
Business
പരവൂർ: നവംബറിൽ മാത്രം തിരികെയെതിയത് 74 കോടിയുടെ നിരോധിച്ച 2,000 രൂപയുടെ നോട്ടുകൾ. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
നവംബർ 30 -ലെ കണക്ക് അനുസരിച്ച് ഇനി തിരികെ എത്താനുള്ളത് 5,743 കോടി രൂപയുടെ 2,000 ന്റെ കറൻസികളാണ്. ഒക്ടോബർ 31 ലെ കണക്കുകൾ പ്രകാരം 5,817 കോടി രൂപയുടെ നോട്ടുകളാണ് തിരികെ എത്താൻ ഉണ്ടായിരുന്നത്. ഇതാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 5,743 കോടി രൂപയായി കുറഞ്ഞത്.
2023 മേയിലാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ 2,000 രൂപയുടെ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ചത്. അതിനു ശേഷം രാജ്യത്തെ ബാങ്കുകളിൽ ഈ നോട്ടുകൾ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും 2023 ഒക്ടോബർ ഏഴുവരെ അവസരവും നൽകിയിരുന്നു.
2023 ഒക്ടോബർ ഒമ്പത് മുതൽ ഈ നോട്ടുകൾ റിസർവ് ബാങ്കിന്റെ രാജ്യത്തെ 19 ഇഷ്യൂ ഓഫീസുകളിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനും അവസരം നൽകിയിട്ടുണ്ട്. അത് ഇപ്പോഴും തുടരുകയാണ്.
ഇത് കൂടാതെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 2,000 രൂപയുടെ നോട്ടുകൾ പോസ്റ്റ് ഓഫീസുകൾ വഴി റിസർവ് ബാങ്കിന്റെ ഇഷ്യൂ ഓഫീസുകളിലേക്ക് തപാലിൽ അയച്ചു കൊടുക്കാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ അയയ്ക്കുന്ന തുക അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കും.
2023 മേയ് 19ന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ 2,000 രൂപ നോട്ടുകൾ പിൻവലിച്ചപ്പോൾ രാജ്യത്താകെ പ്രചാരത്തിൽ ഉണ്ടായിരുന്നത് 3.56 ലക്ഷം കോടി രൂപയുടെ കറൻസികളാണ്.
Business
മുംബൈ: സ്വർണം പണയം വച്ച് വായ്പയെടുക്കുന്നത് സാധാരണയാണ്. ഇപ്പോഴിതാ സ്വർണ പണയം പോലെ വെള്ളി ഈടായി നൽകി കൊണ്ട് ലഭിക്കുന്ന വായ്പ അനുവദിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നു. അടുത്ത വർഷം ഏപ്രിൽ ഒന്നു മുതലാകും വെള്ളി വായ്പ നടപ്പിൽ വരിക. ഇക്കാര്യത്തിൽ കൃത്യമായ ചട്ടക്കൂട് ഒരുക്കിയിരിക്കുകയാണ് ആർബിഐ.
ആർക്കൊക്കെ വായ്പ നൽകാം
വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഹൗസിംഗ് ഫിനാൻസ് കന്പനികൾ എന്നിവയ്ക്കാണ് വെള്ളി പണയംവാങ്ങി വായ്പ കൊടുക്കാൻ അനുമതിയുള്ളത്. പണയമായി വാങ്ങുന്പോൾ കൃത്യമായ പരിശോധന വേണമെന്ന് ആർബിഐ നിർദേശം നല്‍കിയിട്ടുണ്ട്.
വായ്പയ്ക്കായുള്ള വെള്ളി
ഒരു വായ്പക്കാരൻ എടുക്കുന്ന എല്ലാ ലോണുകൾക്കുമായി പണയം വയ്ക്കുന്ന ആഭരണങ്ങളുടെ ആകെ ഭാരത്തിനു പരിധി നിശ്ചയിച്ചിട്ടുണ്ട്. സ്വർണാഭരണങ്ങൾക്ക് ഒരു കിലോഗ്രാമിൽ കൂടരുതെന്നും വെള്ളിയാഭരണങ്ങൾക്ക് 10 കിലോഗ്രാമിൽ കൂടരുതെന്നും സർക്കുലറിൽ പറയുന്നു. സ്വർണ നാണയങ്ങളാണെങ്കിൽ 50 ഗ്രാമും വെള്ളി നാണയങ്ങൾക്ക് ഈടായി സ്വീകരിക്കാവുന്നത് പരമാവധി 500 ഗ്രാം ആണ്.
എത്ര രൂപ വരെ
രണ്ടര ലക്ഷം രൂപ വരെ വായ്പ നല്കുകയാണെങ്കിൽ പണയംവച്ച വെള്ളിയുടെ വിപണിവിലയുടെ 85 ശതമാനം വരെ നല്‍കാം. അഞ്ചു ലക്ഷം രൂപ വരെയാണെങ്കിൽ വിപണി വിലയുടെ 80 ശതമാനം വരെയാകും ഇത്. അഞ്ചു ലക്ഷത്തിന് മുകളിലാണ് വായ്പയായി നല്കുന്നതെങ്കിൽ 75 ശതമാനം തുകയെ നല്കാൻ പാടുള്ളൂ. വെള്ളിയിൽ പതിപ്പിച്ചിരിക്കുന്ന വില കൂടിയ കല്ലുകൾ വായ്പയ്ക്കായി പരിഗണിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
ഇവയ്ക്കു നൽകില്ല
വെള്ളി ബാറുകൾ, ശുദ്ധമായ രൂപത്തിലുള്ള വെള്ളി ഈട് വച്ച് ലോണ്‍ നൽകാൻ അനുമതിയില്ല. വെള്ളിയിൽ നിക്ഷേപിച്ച ഇടിഎഫുകൾ, മ്യൂച്ചൽ ഫണ്ടുകൾ എന്നിവയ്ക്ക് വായ്പ ലഭിക്കില്ല. പണയംവച്ച വെള്ളി വീണ്ടും വച്ച് വായ്പ എടുക്കാൻ സാധിക്കില്ല. ഉടമസ്ഥാവകാശത്തിൽ സംശയപരമായി എന്തെങ്കിലും കണ്ടെത്തിയാൽ വായ്പ നല്‍കില്ല. ഇത് സ്വർണത്തിനും ബാധകമാണ്. വായ്പയുടെ തിരിച്ചടവ് 12 മാസം കൊണ്ട് പൂർത്തിയാക്കണം.
Business
തിരുവനന്തപുരം: റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. ഇത്തവണ റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ തുടരും. അതിനാൽതന്നെ, പലിശ നിരക്കുകൾ കുറയില്ല. വായ്പ, നിക്ഷേപ നിരക്കുകൾ മാറ്റമില്ലാതെ തുടരും.
അതേസമയം ജിഡിപി അനുമാനം 6.8 ശതമാനമായി പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. ധനനയ നിലപാട് നിഷ്പക്ഷമായി നിലനിർത്താൻ എംപിസി തീരുമാനിച്ചതായി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.
ഉപഭോക്തൃ വിലക്കയറ്റം ലഘൂകരിക്കുന്നതിനിടയിൽ, ആർബിഐ റിപ്പോ നിരക്ക് ഈ വർഷം ആദ്യം മൂന്ന് ഘട്ടങ്ങളിലായി 100 ബേസിസ് പോയിന്റുകൾ കുറച്ചിരുന്നു. നിലവിലെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതികൾ വിലയിരുത്തിയ ശേഷമാണ് നയപ്രഖ്യാപനം.
2026 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 2.6% ആയി പ്രതീക്ഷിക്കുന്നതായും ആദ്യ പാദത്തിലും മൂന്നാം പാദത്തിലും ഇത് 1.8 ശതമാനവും നാലാം പാദത്തിൽ നാല് ശതമാനമായിരിക്കുമെന്നും ആർബിഐ ഗവർണർ പറഞ്ഞു.