പരവൂർ: രാജ്യത്ത് വരും മാസങ്ങളിൽ കൂടുതൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാൻ റെയിൽവേ മന്ത്രാലയ തീരുമാനം. ഇതിന്റെ ഭാഗമായി 24 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകളാണ് ഇനി നിർമിക്കുക. ഇത്തരത്തിലുള്ള 50 റേക്കുകൾ ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ചെന്നൈ ഐസിഎഫിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുമുണ്ട്.ഇപ്പോൾ രാജ്യത്ത് സർവീസ് ആരംഭിച്ചത് 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനാണ്. ഈ സെമി ഹൈസ്പീഡ് ട്രെയിനിൽ 11 തേർഡ് ഏസി, നാല് സെക്കന്‍ഡ് ഏസി, ഒരു ഫസ്റ്റ് ക്ലാസ് ഏസി കോച്ചുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഐസിഎഫിൽ രൂപകൽപ്പന ചെയ്ത് ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിൽ നിർമിച്ച ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഹൗറയ്ക്കും കാമാഖ്യക്കും മധ്യേയുള്ള റൂട്ടിലാണ് സർവീസ് നടത്തുന്നത്. ഇതിനു ലഭിച്ച വൻ സ്വീകാര്യതയാണ് 24 കോച്ചുകളുള്ള വന്ദേ സ്ലീപ്പർ ട്രെയിനുകൾ എത്രയും വേഗം നിർമിച്ച് ട്രാക്കിലിറക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്.
ഇതു കൂടാതെ ചെന്നൈ ഐസിഎഫിൽ മുംബൈയിലെ സബർബൻ റെയിൽവേക്ക് വേണ്ടി 15 കോച്ചുകളുള്ള ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് ട്രെയിനുകളും നിർമിക്കുമെന്നും അധികൃതർ പറഞ്ഞു. അമൃത് ഭാരത് ട്രെയിനുള്ളുടെ മൂന്നാംപതിപ്പിന്റെ നിർമാണ പ്രവർത്തങ്ങൾക്ക് മുന്നോടിയായുള്ള പ്രാരംഭ നടപടികളും ഐസിഎഫിൽ ആരംഭിച്ചിട്ടുണ്ട്.