പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സമ്മര്‍ദത്തിലായ സിപിഎം തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിലൂടെ മുഖംരക്ഷിക്കാന്‍ ശ്രമിക്കുന്നു. പൊതുവെ സൗമ്യനും ശബരിമലയുമായി ബന്ധപ്പെട്ട താന്ത്രിക കാര്യങ്ങളില്‍ കര്‍ക്കശക്കാരനുമായിരുന്നു കണ്ഠര് രാജീവര്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തു യുവതീപ്രവേശന വിഷയത്തില്‍ കര്‍ശന നിലപാടെടുത്ത തന്ത്രി ശബരിമലയില്‍ നടത്തിയ ശുദ്ധികലശം മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിക്കുകയും ചെയ്തു.
ദൈവതുല്യർ
അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ. പത്മകുമാര്‍, തന്ത്രിയെ സംശയത്തിന്‍റെ നിഴലിലേക്കു വലിച്ചിഴയ്ക്കും വിധം ദൈവതുല്യരായി കരുതുന്നവര്‍ക്കു പങ്കുണ്ടെന്ന തരത്തില്‍ പരാമര്‍ശം നടത്തിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തന്ത്രിയെ എസ്‌ഐടി വീട്ടിലെത്തി കാണുകയും മൊഴിയെടുക്കുകയും ചെയ്തു. പിന്നീട് എസ്‌ഐടി ആസ്ഥാനത്തും വിളിച്ചുവരുത്തി. ശബരിമലയിലെ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണി നടത്താന്‍ അഴിച്ചുമാറ്റിയതും പുറത്തു കൊണ്ടുപോയതും അന്നു തന്ത്രിയായിരുന്ന രാജീവരുടെ അനുമതിയോടെയാണെന്ന തരത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റുമാരുടെ മൊഴിയും എസ്‌ഐടിക്കു ലഭിച്ചിരുന്നു. ഇക്കാര്യം പാര്‍ട്ടി വൃത്തങ്ങള്‍ക്കും വ്യക്തമായതിനാലാണ് എ. പത്മകുമാറിനെതിരേ സിപിഎം തലത്തില്‍ ഒരു നടപടിയും തത്കാലം വേണ്ടെന്നു തീരുമാനിച്ചത്. സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിനു നേരിട്ടു പങ്കുണ്ടോയെന്നു വ്യക്തമായിട്ടു മതി നടപടിയെന്ന നിലപാടിലായിരുന്നു പാര്‍ട്ടി നേതൃത്വം. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമായി എ. പത്മകുമാര്‍ ഇപ്പോഴും തുടരുകയാണ്.
ബംഗളൂരുവിൽനിന്ന് വരവ്
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ പരികര്‍മിയാക്കിയത് തന്ത്രി കണ്ഠരര് രാജീവരുടെ ശിപാര്‍ശ പ്രകാരമായിരുന്നു എന്നതാണ് അറസ്റ്റിന് പ്രധാന കാരണം. കൂടാതെ പാളികള്‍ ശ്രീകോവിലില്‍ നിന്നും ഇളക്കി കൊണ്ടുപോകാന്‍ അനുജ്ഞ നല്‍കിയതും തന്ത്രിയാണ്.
ഉരായ്മക്കാരായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പാളി അറ്റകുറ്റപ്പണികള്‍ക്ക് ഇളക്കി കൊണ്ടുപോകാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ തന്ത്രിക്ക് അനുമതി നല്‍കാതിരിക്കാന്‍ കഴിയില്ലെന്നതാണ് മറുവാദം. എന്നാല്‍, ശബരിമലയില്‍നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോയ പാളികള്‍ തന്ത്രി കണ്ഠര് രാജീവരുമായി ബന്ധമുള്ള ക്ഷേത്രങ്ങളിലെത്തിച്ചതും അന്വേഷണ വിഷയത്തിലുള്‍പ്പെട്ടു.
കഴിഞ്ഞവര്‍ഷം ദ്വാരപാലക ശില്പപാളികള്‍ ഇളക്കി കൊണ്ടുപോയപ്പോഴും ശബരിമല ക്ഷേത്രത്തിന്‍റെ താന്ത്രിക ചുമതല കണ്ഠര് രാജീവര്‍ക്കു തന്നെയായിരുന്നു. ബംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയെ 2007ല്‍ ശബരിമലയില്‍ എത്തിച്ചത് ആ ക്ഷേത്രത്തിലെ തന്ത്രികൂടിയായിരുന്ന രാജീവരാണ്. ഇക്കാര്യത്തില്‍ പലതവണ എസ്‌ഐടി തന്ത്രിയില്‍നിന്നു വിവരങ്ങള്‍ തേടിയിരുന്നു.
മുഖ്യമന്ത്രിയുടെ രോഷം
2018ല്‍ യുവതി പ്രവേശനത്തിനെതിരേ ശക്തമായ നിലപാടെടുത്ത കണ്ഠര് രാജീവര്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി രംഗത്തുവന്നിരുന്നു. പത്തനംതിട്ടയില്‍ തന്ത്രിക്കെതിരേ വിവാദ പരാമര്‍ശം ഉയര്‍ത്താനും അന്നു പിണറായി ശ്രമിച്ചിരുന്നു. മുണ്ടിന്‍റെ കോന്തലയില്‍ കെട്ടിയിടുന്ന താക്കോല്‍ വലിയ അധികാരസ്ഥാനമെന്ന് ആരും ധരിക്കരുതെന്നു മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ പന്പയില്‍ നടന്ന അയ്യപ്പ സംഗമത്തിനു തിരിതെളിയിക്കാന്‍ രാജീവരെ ഒഴിവാക്കി കണ്ഠരര് മോഹനരെയാണ് സര്‍ക്കാര്‍ ക്ഷണിച്ചത്. വിവാദങ്ങളില്‍പെട്ട കണ്ഠര് മോഹനരെ ശബരിമലയിലെ താന്ത്രിക കര്‍മങ്ങളില്‍നിന്നു മാറ്റിനിര്‍ത്തിയിരിക്കുകയുമാണ്.