International
ലണ്ടൻ: ഇംഗ്ലണ്ടിൽ ഇരുപതു വയസുള്ള ഇന്ത്യൻ വംശജ മാനഭംഗത്തിനിരയായ കേസിൽ ഒരാൾ അറസ്റ്റിൽ. വെസ്റ്റ് മിഡ്ലാൻഡിൽ ശനിയാഴ്ച നടന്ന സംഭവത്തിനു പിന്നിൽ വംശീയ വിദ്വേഷം ആയിരിക്കാമെന്ന് ഇന്ത്യൻ സമൂഹം സൂചിപ്പിച്ചു.
മാനഭംഗത്തിനിരയായ യുവതിയെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അക്രമി വാതിൽ തകർത്ത് പെൺകുട്ടിയുടെ വീട്ടിൽ കടക്കുകയായിരുന്നു. പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ചിത്രം പോലീസ് ഞായറാഴ്ച പുറത്തു വിട്ടിരുന്നു.
മുപ്പതിനു മുകളിൽ പ്രായമുള്ള ഇയാൾ വെള്ളക്കാരനാണ്. മാനഭംഗം ചെയ്യപ്പെട്ട പെൺകുട്ടി പഞ്ചാബി വംശജയാണെന്ന് ഇന്ത്യൻ സമൂഹം അറിയിച്ചു. ഏതാനും ആഴ്ച മുന്പ് ഒരു സിക്ക് വംശജയും ഇതേ മേഖലയിൽ മാനഭംഗം ചെയ്യപ്പെട്ടിരുന്നു.
National
കോൽക്കത്ത: പഞ്ചിമ ബംഗാളിൽ പെൺകുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. കോൽക്കത്തയിൽ എഞ്ചിനിയറിംഗ് രണ്ടാം വർഷ വിദ്യാർഥിനിയെ സഹപാഠി പീഡിപ്പിച്ചു.
മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി സഹപാഠി തന്നെ പീഡിപ്പിച്ചുവെന്ന് ആനന്ദപുർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പെൺകുട്ടി ആരോപിക്കുന്നു. സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി.
മറ്റൊരു സംസ്ഥാനത്ത് നിന്നും പഠനാവശ്യത്തിനായാണ് പെൺകുട്ടി പഞ്ചിമ ബംഗാളിൽ എത്തിയത്. താൻ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയാണ് പ്രതി മയക്കുമരുന്ന് നൽകി അതിക്രമം നടത്തിയതെന്നും പെൺകുട്ടി പോലീസിനോടു പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ മെഡിക്കൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു.