ന്യൂഡൽഹി: അൽ ഫലാഹ് സർവകലാശാലയിലെ ജീവനക്കാരും വിദ്യാർഥികളും ഉൾപ്പടെ 10പേരെ കാണാനില്ലെന്ന് അന്വേഷണ ഏജൻസികൾ.
കാണാതായവരിൽ മൂന്ന് കാഷ്മീർ സ്വദേശികളുമുണ്ട്. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ചെങ്കോട്ടയ്ക്കു മുന്നിലെ സ്ഫോടനത്തിന്റെ ആസൂത്രകരായ ഡോക്ടർമാർ ഈ സർവകലാശാലയുമായി ബന്ധമുള്ളവരായിരുന്നു.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണപരിധിയിലായ ഫരീദാബാദ് ധൗജിലെ അൽ ഫലാഹ് സർവകലാശാലയുടെ ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വകുപ്പുകൾ അനുസരിച്ചായിരുന്നു നടപടി.
സർവകലാശാലയ്ക്കു ലഭിച്ച കോടിക്കണക്കിനു രൂപ കുടുംബ ട്രസ്റ്റുകളിലേക്കു വകമാറ്റിയെന്നാണു ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ. ജാവേദിന്റെ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ പണം തട്ടിച്ചകേസിൽ മധ്യപ്രദേശ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ 1997ൽ ആരംഭിച്ച മെഡിക്കൽ കോളജ് 2014ൽ അൽ ഫലാഹ് യൂണിവേഴ്സിറ്റിയായി. മെഡിക്കൽ കോളജ്, എൻജിനീയറിംഗ് കോളജ്, ബിഎഡ്, എംഎഡ് സ്ഥാപനങ്ങൾ എന്നിവയെല്ലാം ഇവർക്കുണ്ട്.