തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കോടതി അനുമതി ലഭിക്കുന്നതോടെ, ഏകദേശം 22,000ത്തോളം അധ്യാപകര്‍ക്ക് അവരുടെ നിയമന തീയതി മുതല്‍തന്നെ സ്ഥിരനിയമനം നല്കാന് സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
സര്‍ക്കാരിനുവേണ്ടി സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകന് ജയദീപ് ഗുപ്ത ഹാജരാകും. നായര്‍ സര്‍വീസ് സൊസൈറ്റിക്ക് നല്‍കിയിട്ടുള്ള ഉത്തരവ് സമാന സ്ഥിതിയിലുള്ള മറ്റ് മാനേജ്മെന്റുകള്‍ക്കും ബാധകമാക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി വ്യക്തമാക്കി.
എയ്ഡഡ് മേഖലയില്‍ ജോലി ചെയ്യുന്ന മറ്റ് അധ്യാപകരുടെ ആശങ്കകളെക്കുറിച്ച് സര്‍ക്കാരിനു വ്യക്തമായ ബോധ്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോടതി നിര്‍ദേശപ്രകാരം, ഭിന്നശേഷി നിയമനം പൂര്‍ണമായും പാലിക്കപ്പെടുന്നതുവരെ ചില അധ്യാപകര്‍ക്ക് പ്രൊവിഷണലായും ദിവസവേതന അടിസ്ഥാനത്തിലുമാണ് നിയമനം നല്കാന് സാധിച്ചിരുന്നത്. എങ്കിലും ഇത്തരക്കാര്‍ക്ക് പിന് നമ്പര്‍, ലീവ്, ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്, പിഎഫ്, സ്ഥാനക്കയറ്റം തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സിലബസ് വെട്ടിക്കുറയ്ക്കുന്നത് വിദഗ്ധരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ
സംസ്ഥാനത്ത് സ്കൂള്‍ സിലബസ് വെട്ടിക്കുറയ്ക്കുന്നത് വിദഗ്ധരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വിദഗ്ധരായ അധ്യാപകരും വിദ്യാഭ്യാസ വിചക്ഷണരും അടങ്ങുന്ന സമിതിയുടെ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും വിദ്യാഭ്യാസ മേഖലയില്‍ ഏതു മാറ്റവും നടപ്പാക്കുക.
എസ്എസ്എല്‍സി പാഠഭാഗങ്ങളെക്കുറിച്ചും ഇതേ ശാസ്ത്രീയ സമീപനംതന്നെയാണ് സ്വീകരിക്കുക. കുട്ടികളെ പരീക്ഷാ സമ്മര്‍ദത്തില്‍നിന്ന് ഒഴിവാക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്നും മന്ത്രി പറഞ്ഞു