എസ്ഐആറിൽ (തീവ്ര വോട്ടർപട്ടിക പരിഷ്കരണം) പങ്കെടുക്കുന്ന ബിഎൽഒമാർ (ബൂത്ത് ലെവൽ ഓഫീസർ) ജീവനൊടുക്കുന്ന വാർത്തകൾ ഒന്നിനു പിറകേ മറ്റൊന്നായി വന്നുകൊണ്ടിരിക്കുകയാണ്. പലരും ആത്മഹത്യാഭീഷണി മുഴക്കുന്നു. ഇതൊന്നും കേട്ടുകേൾവിയില്ലാത്തതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനാവശ്യ തിടുക്കം ആദ്യംമുതലേ വിവാദത്തിലായിരുന്നു. അർഹരായ പലരും പട്ടികയിൽനിന്ന് ഒഴിവായെന്ന ആരോപണവും ഉണ്ടായി.
പതിറ്റാണ്ടിലേറെയായി അധികാരത്തിലുള്ള സർക്കാർ, തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തിയപ്പോൾ വോട്ടർമാരെ മുൾമുനയിൽ നിർത്തിയും ഉദ്യോഗസ്ഥരെ മരണത്തിലേക്കു തള്ളിവിട്ടും യുദ്ധകാലാടിസ്ഥാനത്തിൽ വോട്ടർപട്ടിക പരിഷ്കരിക്കുന്നത് ന്യായീകരിക്കാവുന്നതല്ല. നിഗൂഢ നടപടികൾകൊണ്ടല്ല, എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടാകണം ജനാധിപത്യത്തെ സുതാര്യമാക്കേണ്ടത്.
ഗുജറാത്തിലും രാജസ്ഥാനിലും ബംഗാളിലും യുപിയിലും കേരളത്തിലുമൊക്ക ബിഎൽഒമാർ സമ്മർദം താങ്ങാനാകാതെ ജീവനൊടുക്കി. യുപിയിലാണ് ഒടുവിലത്തെ സംഭവം. വിവാഹത്തിനുപോലും അവധി കൊടുത്തില്ലെന്നതിന്റെ മനോവേദനയിലാണ് സുധീർ കുമാർ എന്ന യുവാവ് ജീവനൊടുക്കിയത്. അവിടെത്തന്നെ മറ്റൊരു ബിഎൽഒയും വിഷം കഴിച്ചു ജീവനൊടുക്കി. പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽ ജീവനൊടുക്കിയതിൽ ഒരാൾ വനിതയാണ്. ഗുജറാത്ത് കൊടിനാർ ദേവ്ലി സ്വദേശിയായ പ്രൈമറി സ്കൂൾ അധ്യാപകൻ അരവിന്ദ് വധേർ ഭാര്യക്കെഴുതിയ ആത്മഹത്യാക്കുറിപ്പിൽ, ഭാര്യയെയും മകനെയും ഏറെ സ്നേഹിക്കുന്നെങ്കിലും എസ്ഐആറിന്റെ ജോലിഭാരവും മാനസിക സമ്മർദവും താങ്ങാനാകുന്നില്ലെന്നാണ് എഴുതിയിരിക്കുന്നത്.
കണ്ണൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ അനീഷ് ജോർജാണ് ജീവനൊടുക്കിയത്. ജോലിസമ്മർദത്തിനൊപ്പം ഇദ്ദേഹത്തിനെതിരേ സിപിഎം പ്രവർത്തകരുടെ ഭീഷണിയുണ്ടായെന്നും ആരോപണമുണ്ടായിരുന്നു. സമ്മർദം താങ്ങാനാകാതെ, ജീവനൊടുക്കുമെന്ന് പൂഞ്ഞാർ മണ്ഡലത്തിലെ ഒരു ബിഎൽഒ കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും റവന്യു ഉദ്യോഗസ്ഥരും ചൂഷണം ചെയ്യുകയാണെന്നും വില്ലേജ് ഓഫീസിന്റെയോ കളക്ടറേറ്റിന്റെയോ മുന്നിൽ ജീവനൊടുക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. മേലുദ്യോഗസ്ഥർ ബന്ധപ്പെട്ട് വിടുതൽ കൊടുക്കാമെന്നു പറഞ്ഞെങ്കിലും അദ്ദേഹം ജോലിയിൽ തുടരാൻ തീരുമാനിച്ചെന്നാണ് റിപ്പോർട്ട്.
ജീവനക്കാർക്കുമേൽ സമ്മർദമേറുന്നതിനിടെ ജോലിയിൽ വീഴ്ച വരുത്തിയ 60 ബിഎൽഒമാർക്കും ഏഴു സൂപ്പർവൈസർമാർക്കുമെതിരേ യുപിയിൽ പോലീസ് കേസെടുത്തിരിക്കുകയാണ്. വോട്ടർപട്ടിക പരിഷ്കരണത്തിൽ പ്രതിപക്ഷം ഉൾപ്പെടെ ആരും എതിരല്ല. വ്യാജ വോട്ടർമാരെ പുറത്താക്കുകയും മരിച്ചവരെയും സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കുകയും വേണം. പക്ഷേ, അനാവശ്യ തിടുക്കമാണ് സംശയത്തിനും ആശങ്കയ്ക്കുമൊക്കെ ഇടയാക്കിയത്. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിനിടയിലാണ് തീവ്ര വോട്ടർപട്ടിക പരിഷ്കരണം.
2002ലെ പട്ടിക അടിസ്ഥാനമാക്കിയതും ബിഎൽഒമാർക്ക് ആവശ്യത്തിനു പരിശീലനം നൽകാത്തതുമൊക്കെ സ്ഥിതി സങ്കീർണമാക്കി. ഇതിനുമുന്പ് ബംഗാളിൽ എസ്ഐആർ നടത്തിയത് രണ്ടു വർഷമെടുത്താണെന്നും ഇപ്പോൾ എന്തിനാണ് കേന്ദ്രസർക്കാർ ഇത്ര വലിയ ധൃതി കാണിക്കുന്നതെന്നുമാണ് മുഖ്യമന്ത്രി മമത ബാനർജി ചോദിക്കുന്നത്. ഏതു രാഷ്ട്രീയ പാർട്ടിയെ തൃപ്തിപ്പെടുത്താനാണ് നിങ്ങൾ ആളുകളെ മരണത്തിലേക്കു തള്ളിവിടുന്നതെന്നും മമത ചോദിച്ചു.
ജനങ്ങളോടാണോ ഭരിക്കുന്ന പാർട്ടിയോടാണോ പ്രതിബദ്ധത എന്ന ചോദ്യം ഈ തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലയേറ്റതു മുതൽ ആവർത്തിക്കപ്പെടുന്നുണ്ട്. വോട്ടെടുപ്പ് ജനാധിപത്യത്തിന്റെ പ്രധാന ഘടകമാണ്. ജനങ്ങളെ മടുപ്പിക്കുകയല്ല, ആയാസരഹിതമായി തീരുമാനമെടുക്കാന് പ്രേരിപ്പിക്കുകയാണ് വേണ്ടത്. കഴിഞ്ഞദിവസം ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി, ജീവനക്കാർ ദിവസം 12 മണിക്കൂർ വീതം ആറു ദിവസവും ജോലിയെടുക്കണമെന്ന പഴയ അശാസ്ത്രീയ നിലപാട് ആവർത്തിച്ചിരുന്നു.
അനാരോഗ്യകരവും ആപത്കരവുമായ അത്തരം ചൂഷണം ജീവനക്കാരെ ക്ഷീണിതരാക്കുമെന്നു മാത്രമല്ല, ജോലിയുടെ ഗുണനിലവാരം കുറയ്ക്കുമെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിച്ചതൊന്നും അദ്ദേഹത്തിനു വിഷയമല്ല. മരിക്കാനല്ല, ജീവിക്കാനാണു മനുഷ്യർ പണിയെടുക്കുന്നതെന്നു മുതലാളിത്ത മൂർത്തിമാർക്കു മനസിലായില്ലെങ്കിലും ജനാധിപത്യ സർക്കാരിനു മനസിലാകണം. ബിഎൽഒമാരുടെ ആത്മഹത്യാക്കുറിപ്പുകൾപോലും തിരുത്തലുകൾക്കു പ്രേരിപ്പിക്കുന്നില്ലെങ്കിൽ, അവരുടെ പേരില്ലാത്ത വോട്ടർപട്ടിക ജനാധിപത്യത്തിന് അപമാനമാണ്. ചൂഷണത്തിന്റെ സമയം നീട്ടാൻ ആക്രോശിക്കുന്ന ചൂഷണമൂർത്തിയാകരുത് സർക്കാരുകൾ.