സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഓഫീസ് തമാശകളുടെ അതിർവരമ്പുകളെക്കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കാണ് വഴിതെളിച്ചിരിക്കുന്നത്.
ക്രിസ്മസ് കാലത്ത് ഓഫീസുകളിൽ പതിവായി നടക്കാറുള്ള "സീക്രട്ട് സാന്റാ' മത്സരത്തിന്റെ ഭാഗമായി ചില ജീവനക്കാർക്ക് ലഭിച്ച അവിശ്വസനീയമായ സമ്മാനങ്ങളാണ് ഈ വാർത്തയ്ക്ക് ആധാരം.
സാധാരണയായി ചോക്ലേറ്റുകളോ മനോഹരമായ അലങ്കാരവസ്തുക്കളോ പ്രതീക്ഷിച്ചിരിക്കുന്നവർക്ക് മുന്നിലേക്ക് പഴയ പത്രക്കടലാസിൽ പൊതിഞ്ഞ ഉപയോഗിച്ച മൺചിരാതുകളും, കൊതുകുനിശീകരണ ലായനിയും, കളിനോട്ടുകളുടെ കെട്ടുമാണ് സമ്മാനമായി എത്തിയത്.
ആദ്യകാഴ്ചയിൽ ആരെയും അമ്പരപ്പിക്കുന്ന ഈ സമ്മാനങ്ങൾ യഥാർഥത്തിൽ സഹപ്രവർത്തകർ തമ്മിൽ ഒപ്പിച്ച ഒരു രസകരമായ തമാശയായിരുന്നു. ഈ വീഡിയോ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഒന്നര ലക്ഷത്തോളം ആളുകളാണ് കണ്ടത്.
വീഡിയോയിലുള്ള ജീവനക്കാർ ഈ തമാശയെ വളരെ ലഘുവായി കാണുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ അത്ര സുഖകരമായിരുന്നില്ല.
മറ്റൊരാൾക്ക് വേണ്ടി ഏറെ സമയം ചിലവഴിച്ച് നല്ലൊരു സമ്മാനം കരുതിവെക്കുന്നവർക്ക് തിരിച്ച് ഇത്തരം അനാവശ്യ വസ്തുക്കൾ ലഭിക്കുന്നത് മാനസികമായി പ്രയാസമുണ്ടാക്കുമെന്ന് പലരും കുറിച്ചു.
ചിലർ തങ്ങൾക്ക് മുൻപുണ്ടായ മോശം അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ മറ്റു ചിലർ ഇതൊരു ആരോഗ്യകരമായ ഓഫീസ് അന്തരീക്ഷത്തിന്റെ ലക്ഷണമാണെന്ന് അഭിപ്രായപ്പെട്ടു.
പ്രത്യേകിച്ച് കൊതുകുതിരി ലഭിച്ച വ്യക്തിയോട് സഹതാപം പ്രകടിപ്പിച്ചും ഇത്തരം തമാശകൾ അതിരുവിടരുതെന്ന് ഓർമ്മിപ്പിച്ചും നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഈ തമാശയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ തന്നെ പിന്നീട് വിശദീകരണവുമായി രംഗത്തെത്തി.
രോഹൻ, മയൂർ, മോഹിത് തുടങ്ങിയ സഹപ്രവർത്തകരെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണ് ഇത്തരം സാധനങ്ങൾ നൽകിയതെന്നും അവർക്കായുള്ള യഥാർഥ സമ്മാനങ്ങൾ പിന്നീട് കൈമാറിയെന്നും കമന്റുകളിലൂടെ വ്യക്തമാക്കപ്പെട്ടു. ഈ തമാശ സ്പോർട്സ്മാൻ സ്പിരിറ്റോടെ എടുത്ത സഹപ്രവർത്തകരെ അഭിനന്ദിക്കാനും അവർ മറന്നില്ല.